Monday, December 3, 2018

കാറൽ മാർക്സ് - പുതുയുഗത്തിന്റെ വഴികാട്ടി.. PART- 3




ജർമ്മൻ വർക്കേഴ്സ് പാർട്ടിയും കമ്മ്യൂണിസ്റ്റ് ലീഗും


                    ബെൽജിയത്തിൽ തുടരാനാവാതെ വന്നതോടെ പാരീസിലേക്ക് മാർക്സ് താമസം മാറ്റി. കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനവും പാരീസിലേക്ക് മാറ്റുകയും അവിടെയുണ്ടായിരുന്ന ജർമ്മൻ സോഷ്യലിസ്റ്റുകളെ സംഘടിപ്പിച്ച് ജർമൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. അധികാരികളിൽ നിന്ന് മറഞ്ഞിരിക്കാൻ മെസ്സ്യർ റാംബോസ് എന്ന പേര് മാർക്സ് സ്വീകരിച്ചു. ചുരുണ്ട മുടിയും കറുത്ത നിറവുമുള്ള മാർക്സിനെ ആഫ്രിക്കൻ നീഗ്രോ വംശമായ മൂർസ് എന്ന പേരിലും സഹപ്രവർത്തകർ വിളിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവരെ മറ്റു പേരുകളിൽ വിളിക്കുന്നത് മാർക്സിന് ഇഷ്ടമായിരുന്നു. എംഗൽസിനെ മാർക്സ് ജനറൽ എന്നാണ് വിളിച്ചിരുന്നത്. ജർമ്മനിയിൽ ഒരു പരിവർത്തനം ലക്ഷ്യമാക്കി അദ്ദേഹം അവിടുത്തെ കൊളോണിലേക്ക് 1848ൽ ചെല്ലുകയും ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യങ്ങൾ എന്ന പേരിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പത്ത് നിർദേശങ്ങളിൽ നാലെണ്ണം ഉൾക്കൊള്ളുന്ന ലഘുലേഖ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.


                    ജർമ്മനിയിൽ അടിയന്തിരമായി സോഷ്യലിസ്റ്റ് വിപ്ലവം എന്നതായിരുന്നില്ല, മറിച്ച് ഫ്യൂഡലിസത്തെ ബൂർഷ്വാസി ആദ്യം ഉന്മൂലനം ചെയ്യണമെന്ന കാഴ്ചപ്പാടായിരുന്നു മാർക്സിന്റേത്. ഇതിനിടയിൽ പിതാവിന്റെ സ്വത്തിന്റെ ഓഹരി ലഭിച്ചതിനാൽ നേരത്തെ നിർത്തിവെച്ച നോയെ റൈനിഷെ സൈറ്റങ്ങ് എന്ന പത്രം മാർക്സ് പുനരാരംഭിച്ചു. തന്റെ ചിന്തകൾ അതിലൂടെ യൂറോപ്പിലാകമാനം പടരണമെന്ന ചിന്തയോടെ മാർക്സും അതിലെ ഒരു പ്രധാന എഴുത്തുകാരനായി മാറി. വിപ്ലവാശങ്ങൾ പ്രചരിപ്പിച്ചതിനാലും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയതിനാലും മാർക്സിനെ പോലീസ് ഒരുപാട് പീഡിപ്പിച്ചു. കള്ളക്കേസുകൾ വരെ ചുമത്തി. ഒട്ടേറെ തവണ അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ടു.

                    ഇതിനിടയിൽ പ്രഷ്യയിൽ രാജാധികാരം മാറി, ഫ്രെഡറിക് വില്യം നാലാമന്റെ മന്ത്രിസഭ രൂപംകൊണ്ടു. ജർമ്മനിയിൽ നിന്നും മാർക്സ് ഉൾപെടെയുള്ള സോഷ്യലിസ്റ്റ് -ഇടതുപക്ഷപ്രവർത്തകരെ മുഴുവൻ നാടുകടത്താൻ പുതിയ സർക്കാർ ശ്രമം തുടങ്ങി. മാർക്സിന് തിരിച്ച് പാരീസിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ജെന്നി തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പാരീസിൽ പടർന്നുപിടിച്ച കോളറയും പുതിയ സർക്കാരുമായുള്ള കടുത്ത ശത്രുതയും മൂലം മാർക്സിന് വീണ്ടും നാടുവിടേണ്ടി വന്നു.. ബെൽജിയവും ജർമ്മനിയും തങ്ങളെ ഊരുവിലക്കിയ സ്ഥിതിക്ക് ലണ്ടനിൽ അഭയം തേടാൻ മാർക്സ് തീരുമാനിച്ചു. 1849ൽ മാർക്സ് ലണ്ടനിലെത്തി. തന്റെ ഒടുവിലത്തെ വാസസ്ഥലമായിരുന്നു ലണ്ടൻ. പാരീസിലായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റി.

                    ഇക്കാലത്ത് ആഗസ്റ്റ് വില്ലിച്ച് , കാൾ സ്ക്രാപ്പർ എന്നിവരുടെ നേതൃത്വത്തിൽ ലീഗിൽ ഒരു വലിയ എടുത്തുചാട്ടത്തിന് തുടക്കമിട്ടു. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ യൂറോപ്പിലാകമാനം സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ അരങ്ങേറണമെന്നും യൂറോപ്പിലെ സകല തൊഴിലാളികളും തങ്ങളോടൊപ്പം ഉണ്ടാവുമെന്നും അവർ പറഞ്ഞു. മാർക്സും എംഗൽസും ഇതിനെ ശക്തമായി എതിർത്തു. പൊടുന്നനെയുള്ള വിപ്ലവങ്ങൾ ലീഗ് സ്വയം ശവപ്പറമ്പ് ഉണ്ടാക്കുന്നതുപോലെയാണ്. അവ നിശ്ചയമായും അടിച്ചമർത്തപ്പെടും. മനുഷ്യരുടെ ആവേശവും ആഗ്രഹങ്ങളും ഒരിക്കലും സാമൂഹ്യവിപ്ലവങ്ങൾക്ക് വഴിയൊരുക്കില്ല. അതിന് സമൂഹത്തിലെ സാമ്പത്തികവ്യവസ്ഥയുടെ തുടർചയായ പരിഷ്കരണവും അവയുടെ ശാസ്ത്രീയവിശകലനവും അനിവാര്യമാണ്. സോഷ്യലിസം എന്നത് പല ഘട്ടങ്ങളിലൂടെ എത്തിച്ചേരേണ്ട മഹത്തായ ലക്ഷ്യമാണ്. ആദ്യം വേണ്ടത് തൊഴിലാളിവർഗത്തെ ബൂർഷ്വാസിയോടൊപ്പം അണിനിരത്തുകയും സമൂഹത്തിലെ ഫ്യൂഡൽ ജന്മിത്വ ശക്തികളെ ഉന്മൂലനം ചെയ്യുകയുമാണ്. സർക്കാരിന്റെ പരിഷ്കരണങ്ങൾക്കും സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്കും ജനാധിപത്യത്തിനും വേണ്ടി തൊഴിലാളികൾ ബൂർഷ്വാസിയോടൊപ്പം പരിശ്രമിക്കണം. ബൂർഷ്വാസിയുടെ ലോകം പൂർണമായും സഫലമായെങ്കിൽ മാത്രമേ തൊഴിലാളിവർഗത്തിന്റെ വിപ്ലവസ്വപ്നങ്ങൾക്ക് മുള പൊട്ടാൻ സമയമാകൂ..

                    ഇക്കാരണങ്ങളാൽ മാർക്സ് ലീഗിന്റെ വിപ്ലവശ്രമങ്ങളെ എതിർത്തു. ലീഗിന്റെ പല കലാപപരിപാടികളും പരാജയപ്പെടുകയും ചെയ്തു. മാർക്സിന്റെ ചിന്തകൾക്ക് ലീഗിൽ പ്രഥമസ്ഥാനം ലഭിച്ചു. ലണ്ടനിലെ ഗ്രേറ്റ് വിൻഡ്മിൽ സ്ട്രീറ്റിൽ ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ യോഗങ്ങൾ നടത്തി. കമ്മ്യൂണിസ്റ്റ് ലീഗിൽ സംഭവിച്ചതുപോലുള്ള വിഭാഗീയത ഇതിലുംആവർത്തിച്ചു. ഒടുവിൽ മാർക്സ് സൊസൈറ്റിയിൽ നിന്നും 1850ൽ രാജി വെച്ചു. ന്യൂയോർക്ക് ട്രിബ്യൂൺ പത്രത്തിന്റെ ലേഖകനായി ലഭിക്കുന്ന ശമ്പളവും എംഗൽസിന്റെ സഹായവും മാത്രമായിരുന്നു മാർക്സിന് ആശ്രയം. കടുത്ത ദാരിദ്യ്രത്തിലായിരുന്നു ആ കുടുംബം. 1851 മുതൽ രണ്ട് വർഷം മാർക്സ് ദ് എയിറ്റീത്ത് ബ്രൂമിയ ഓഫ് ലൂയിസ് നെപ്പോളിയ എന്ന ഫ്രഞ്ചുവിപ്ലവത്തെ സംബന്ധിച്ച പുസ്തകം എഴുതിത്തീർത്തു. വർഗസമരം, വിപ്ലവം, മുതലാളിത്തസാമ്പത്തിക രാഷ്ട്രീയമാനങ്ങൾ, അവയിൽ വരുത്തേണ്ട വിപ്ലവകരമായ മാറ്റങ്ങൾ ഇതൊക്കെയായിരുന്നു മാർക്സിന്റെ ചിന്താവിഷയങ്ങൾ..

                    ഇതിനിടയിൽ ജെന്നി 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പിന്നീട് രണ്ടു കുഞ്ഞുങ്ങളും.. എന്നാൽ മോശമായ ജീവിതസാഹചര്യങ്ങളിൽ 3 പെൺമക്കൾ മാത്രമേ അതിജീവിച്ചുള്ളൂ. ജെന്നി കരോലിൻ ,ജെന്നി ലോറ, ജെന്നി ജൂലിയറ്റ് എലിനോർ എന്നിവരായിരുന്നു അവർ.. ഇതിൽ ഇളയവളായ എലിനോർ മാർക്സ് പിൽക്കാലത്തെ സജീവയായ ഫെമിനിസ്റ്റ് -സോഷ്യലിസ്റ്റ് പ്രവർത്തകയുമായിരുന്നു. കരൾ രോഗങ്ങൾ പോലെ കടുത്ത ആരോഗ്യപ്രശ്നങ്ങളും ലണ്ടനിലെ മോശം സാഹചര്യങ്ങളാൽ മാർക്സിന് സഹിക്കേണ്ടി വന്നു. ലണ്ടനിൽ വില്യംസ് എന്ന പേരിൽ മാർക്സ് അറിയപ്പെട്ടു..

                 ദാസ് കാപ്പിറ്റലും പാരീസ് കമ്മ്യൂണും

                    മാർക്സിനും ജെന്നിക്കും ഏഴ് സന്താനങ്ങൾ ജനിച്ചു.. എന്നാൽ മോശമായ ജീവിതസാഹചര്യങ്ങളിൽ 3 പെൺമക്കൾ മാത്രമേ അതിജീവിച്ചുള്ളൂ. ജെന്നി കരോലിൻ ,ജെന്നി ലോറ, ജെന്നി ജൂലിയറ്റ് എലിനോർ എന്നിവരായിരുന്നു അവർ.. ഇതിൽ ഇളയവളായ എലിനോർ മാർക്സ് പിൽക്കാലത്തെ സജീവയായ ഫെമിനിസ്റ്റ് -സോഷ്യലിസ്റ്റ് പ്രവർത്തകയുമായിരുന്നു. കരൾ രോഗങ്ങൾ പോലെ കടുത്ത ആരോഗ്യപ്രശ്നങ്ങളും ലണ്ടനിലെ മോശം സാഹചര്യങ്ങളാൽ മാർക്സിന് സഹിക്കേണ്ടി വന്നു. ലണ്ടനിൽ വില്യംസ് എന്ന പേരിൽ മാർക്സ് അറിയപ്പെട്ടു. 1850- 60കളോടെ താത്വികമായ പക്വത മാർക്സിന് കൈവന്നുവെന്ന് പറയാം.. തൊഴിലാളിസമരങ്ങൾ നേരിട്ട തുടർച്ചയായ പരാജയങ്ങൾ മാർക്സിനെ വളരെ ദുഃഖിതനാക്കി.

                    മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് മാർക്സ് ദീർഘകാലം പഠനം നടത്തുകയും 1857കളോടെ ഒട്ടേറെ ഉപന്യാസങ്ങളും ലഘുലേഖകളും എഴുതുകയും ചെയ്തു. മുതലാളിത്തം, ജോലി, കൂലി, ഉടമസ്ഥാവകാശം, സ്റ്റേറ്റ്, വിദേശവ്യാപാരം, ലോകവിപണി തുടങ്ങിയവയെല്ലാം മാർക്സിന്റെ പഠനവിഷയമായി. 1859ൽ തന്റെ പ്രസിദ്ധമായ സാമ്പത്തികഗവേഷണഗ്രന്ഥം -The contribution to the critique of political economy പ്രസിദ്ധീകരിച്ചു. 1860ൽ എഴുതിയ Theories of surplus value എന്ന 3 വോള്യമുള്ള പുസ്തകം സാമ്പത്തികചരിത്രത്തിന്റെ എക്കാലത്തെയും മികച്ചതും മനോഹരവുമായ രചനയായിരുന്നു. ആഡം സ്മിത്ത്, റിക്കാർഡോ എന്നിവരെ ഇതിൽ ഉദ്ദരിക്കുന്നു.

                    1864ൽ ഇന്റർനാഷണൽ വർക്കിങ് മെൻ അസോസിയേഷനിൽ മാർക്സ് ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഇന്റർനാഷണൽ എന്നുംഇത് അറിയപ്പെടുന്നു. തന്റെ ഇരുപതോളം വർഷത്തെ പരിശ്രമഫലമായി 1867ൽ മൂലധനത്തിന്റെ ആദ്യഖണ്ഡം പുറത്തിറക്കി. ലോകമുതലാളിത്തത്തിന്റേ നെറുകയിലേറ്റ കനത്ത ആഘാതമായിരുന്നു ആ വിശ്വവിഖ്യാതഗ്രന്ഥം. മിച്ചമൂല്യസിദ്ധാന്തത്തിലൂടെ മുതലാളിത്തത്തിന്റെ അടിത്തറ തന്നെ തൊഴിലാളിവർഗചൂഷണമാണെന്നും അത് ആന്തരികവൈരുധ്യങ്ങളാൽ നിബിഡമാണെന്നും ലോകജനതയോട് മാർക്സ് വിളിച്ചുപറഞ്ഞു. തുടരെത്തുടരെ മുതലാളിത്തം നേരിടുന്ന സാമ്പത്തികമാന്ദ്യങ്ങൾ (ഇന്നും ലോകം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്), ലാഭനിരക്ക് ഇടിയുന്ന പ്രവണത തുടങ്ങിയവയെല്ലാം വിശദീകരിക്കാൻ മാർക്സിനുമാത്രമേ കഴിഞ്ഞുള്ളൂ എന്നതാണ് സത്യം. മൂലധനം ഒന്നാംഖണ്ഡം മിച്ചമൂല്യഉത്പാദനത്തെയും രണ്ടാം ഖണ്ഡം മൂലധനചംക്രമണത്തെയും മൂന്നാംവോള്യം മൊത്തത്തിലുള്ള മുതലാളിത്തോത്പാദനത്തെയും സംബന്ധിക്കുന്നതാണ്. അവസാനത്തെ രണ്ട് ഖണ്ഡങ്ങളും മാർക്സിന്റെ മരണാനന്തരം എംഗൽസ് ആണ് പ്രസിദ്ധീകരിച്ചത്.

                    അക്കാലത്തെ മാർക്സിന്റെ മുഖ്യഎതിരാളി റഷ്യൻ അനാർക്കിസ്റ്റായ (അരാജകവാദി) മിഖായേൽ ബാക്കുനിൻ ആയിരുന്നു. ബാക്കുനിന്റെ സ്വാധീനത്തിൽ തൊഴിലാളികൾ വീണുപോകാതിരിക്കാൻ മാർക്സ് തന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അങ്ങനെ അസോസിയേഷന്റെ ആസ്ഥാനം ലണ്ടനിൽ നിന്നും പാരീസിലേക്ക് മാറ്റി. അതിന്റെ ഫലമായിരുന്നു 1871ലെ പാരീസ് കമ്മ്യൂൺ. തങ്ങളുടെ സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ വിമതർ ചേർന്ന് പാരീസിൽ സംഘടിച്ചു. വമ്പിച്ച ജനകീയകൂട്ടായ്മ രണ്ടുമാസത്തേക്ക് നഗരം കീഴ്പെടുത്തി വെച്ചു. എന്നാൽ ഗവൺമെന്റ് ഇതിനെ ശക്തമായി അടിച്ചമർത്തി. ഇതിൽ നിരാശനായ മാർക്സ് എഴുതിയ പുസ്തകമാണ് The Civil War in France. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവമായി പാരീസ് കമ്മ്യൂണിനെ വിലയിരുത്തുന്നു..

                    മാർക്സിന്റെ ചിന്തകൾക്ക് തന്റെ പേരു നൽകി മാർക്സിസം എന്നുവിളിക്കുന്നതിൽ മാർക്സിന് ഒട്ടും താത്പര്യമില്ലായിരുന്നു.. താനൊരു മാർക്സിസ്റ്റല്ല എന്നുമാർക്സ് ഒരിക്കൽ പറഞ്ഞതിന്റെ അർത്ഥം ഇതാണ്.. തൊഴിലാളിസമരങ്ങൾ നേരിട്ട പരാജയങ്ങൾ നൽകിയ നിരാശയും ഇതിനുപിന്നിലുണ്ടാകാം..

                              അനശ്വരനായ മാർക്സ്

                    രോഗാതുരമായ നാളുകളിലൂടെയാണ് മാർക്സ് തന്റെ അവസാനനാളുകൾ കഴിച്ചുകൂട്ടിയത്... മുമ്പത്തേതുപോലെ എഴുതാനും ജോലി ചെയ്യാനുമൊന്നും വയ്യാത്ത അവസ്ഥ. എങ്കിലും ദൈനംദിനരാഷ്ട്രീയസംഭവങ്ങളെ മാർക്സ് എന്നും ശ്രദ്ധിച്ചുകൊണ്ടിരുന്നു.

                    എടുത്തുപറയേണ്ടത് റഷ്യയെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണ്. റഷ്യയിൽ മുതലാളിത്തം നിലവിൽ വളരെ ദുർബലമാണെന്നും കാർഷികസമൂഹമാണ് റഷ്യയുടെ ശക്തിസ്രോതസെന്നും മാർക്സ് കണ്ടെത്തി. സോഷ്യലിസത്തിലെത്തിച്ചേരണമെങ്കിൽ മുതലാളിത്തം വികാസം പ്രാപിക്കണം.. മുതലാളിത്തം അതിന്റെ ശൈശവാവസ്ഥ പോലും കൈവരിച്ചിട്ടില്ലാത്ത റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് മാർക്സ് മുൻകൂട്ടികണ്ടു.. ബ്രിട്ടൻ, ഫ്രാൻസ് പോലുള്ള വികസിത വ്യവസായരാജ്യങ്ങളിലേ സോഷ്യലിസ്റ്റ് വിപ്ലവം നടക്കാൻ പരിമിതമായെങ്കിലും സാധ്യതയുള്ളൂ.. റഷ്യയിൽ കമ്മ്യൂണിസം നടപ്പാകുന്നതിനെ കുറിച്ച് മാർക്സ് അപ്പോഴും ചിന്ത തുടർന്നു.

                    പൊതുഉടമസ്ഥതയിലുള്ള ഭൂമി ഉണ്ടാകണമെന്നും റഷ്യയിലെ നിലവിലുള്ള ഫ്യൂഡൽ അവശിഷ്ടങ്ങൾ ഇല്ലായ്മ ചെയ്യണമെന്നും മാർക്സ് പറഞ്ഞു.. റഷ്യൻ വിപ്ലവകാരിയ വേറ സാസുലിച്ചിന് എഴുതിയ കത്തിൽ മാർക്സ് ഇതെല്ലാം വ്യക്തമാക്കുന്നു. എങ്കിലും റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവം ബൂർഷ്വാസിയാൽ അടിച്ചമർത്തപ്പെടുമെന്ന ശാസ്ത്രീയമായ വീക്ഷണം മാർക്സ് അന്നേ വെച്ചുപുലർത്തി.. അതിനുതന്നെയാണല്ലോ 20ാം നൂറ്റാണ്ട് സാക്ഷിയായത്. അതേസമയം അമേരിക്കയിലും യൂറോപ്പിലും മുതലാളിത്തം അനിവാര്യമായ തകർച്ചയിലൂടെയാണ് കടന്നുപോവുന്നതെന്നും മാർക്സ് പറഞ്ഞു.. ഇന്നത്തെ ലോകസാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ മാർക്സിന്റെ ദീർഘവീക്ഷണം എത്ര ശരിയായിരുന്നുവെന്ന് നാം തിരിച്ചറിയും. ഉറപ്പ്..

                    1881ൽ ജെന്നിയുടെ മരണം മാർക്സിനെ അങ്ങേയറ്റം വിഷാദത്തിലേക്കാണ് തള്ളിവിട്ടത്.. നേത്രരോഗങ്ങളും ബ്രോങ്കൈറ്റിസും ഗുരുതരമായി.. വളരെ കുറച്ചുസുഹൃത്തുക്കൾ കാണാൻ വരുന്നതൊഴിച്ചാൽ തീർത്തും ഏകാന്തമായ നാളുകളിലൂടെയാണ് മാർക്സ് കടന്നുപോയത്.. 1883 മാർച്ച് 14ന് ലോകം കണ്ട അതുല്യനായ ആ വിപ്ലവകാരി മരണത്തെ സ്വീകരിച്ചു. ലണ്ടനിൽ തന്നെയുള്ള ഹൈഗേറ്റ് സെമിത്തേരിയിൽ മാർക്സിനെ അടക്കം ചെയ്തു. ഏറിയാൽ പത്തോളം ആളുകൾ മാത്രമാണ് മാർക്സിന്റെ ശവസംസ്കാരചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.. മാർക്സിന്റെ മക്കൾ, മരുമക്കൾ, എംഗൽസ് പിന്നെ കുറച്ച് സഖാക്കളും മാത്രം. എംഗൽസിന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ആ പെൺമക്കൾക്ക് എഴുതിവെച്ചു. ആ ദുഃഖനിർഭരമായ നിമിഷത്തിൽ എംഗൽസ് പറഞ്ഞതിങ്ങനെ- ''ലോകം കണ്ട എക്കാലത്തെയും മഹാനായ ചിന്തകൻ നമ്മോടു വിടപറഞ്ഞു പോയിരിക്കുന്നു. ഏതാനും മിനുട്ടുകൾക്കു മുമ്പ് ഇനിയൊരിക്കലും ഉണരാത്തവണ്ണം സമാധാനപൂർണമായ നിദ്രയിലേക്ക് അദ്ദേഹം പ്രവേശിച്ചിരിക്കുന്നു..''

                    സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ എന്ന വാചകം മാർക്സിന്റെ ശവകുടീരത്തിൽ എഴുതിവെച്ചിട്ടുണ്ട്.. 1970ൽ അവിടം ബോംബിട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തന്റെ ചിന്തകളും സ്വപ്നങ്ങളും പരാജയങ്ങളെ പുൽകുന്നത് കണ്ട് നിരാശനായാണ് മാർക്സ് നമ്മോടു വിട പറഞ്ഞത്.. അദ്ദേഹത്തിന്റെ കാലത്ത് മാർക്സിസം ഒരു വലിയ സ്വാധീനശക്തി ആയിരുന്നില്ല താനും.. ആ ദുഃഖം എന്നും മാർക്സിനുണ്ടായിരുന്നു.. പക്ഷേ അദ്ദേഹത്തിനു ശേഷം ചരിത്രം സാക്ഷ്യം വഹിച്ച സംഭവവികാസങ്ങളും ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും നൽകുന്ന നിഗമനം മാർക്സായിരുന്നു ശരി എന്നതു തന്നെയാണ്.. 1883ൽ മാർക്സ് മരിച്ചതിനും എത്രയോ കാലശേഷമാണ് അദ്ദേഹത്തിന്റെ പല കുറിപ്പുകളും ലോകം കണ്ടത്.. അവ ലോകത്തെ വലിയൊരു ജനവിഭാഗത്തെ കമ്മ്യൂണിസത്തിന്റെ കൊടിക്കീഴിൽ അണി ചേർത്തതും മഹാസമുദ്രങ്ങൾക്കുമപ്പുറം അവ ജനങ്ങളുടെ നെഞ്ചിൽ മുദ്രാവാക്യങ്ങളായി മുഴങ്ങിയതും തകർന്നുവെന്ന് മുതലാളിത്തം വിധിയെഴുതിയ ഇടത്തുനിന്ന് മൂലധനം വീണ്ടും തുറന്നുവായിക്കാൻ ഇന്ന് ധനശാസ്ത്രഞ്ജരും തത്‌വചിന്തകരും നിർബന്ധിതമാവുന്നതും തെളിയിക്കുന്ന വസ്തുത ഒന്നു മാത്രമാണ്- മാർക്സിലേക്ക് തിരിഞ്ഞുനോക്കാതെ മനുഷ്യരാശിയുടെ അതിജീവനം സാധ്യമല്ല.. മാർക്സ്, താങ്കൾ ഇന്നും ജീവിക്കുന്നു.. തീർച്ച..

കാറൽ മാർക്സ്- പുതുയുഗത്തിന്റെ വഴികാട്ടി.. PART- 2



                    മാർക്സ്.. എംഗൽസ്.. കമ്മ്യൂണിസം


                    രാഷ്ട്രീയം ,മനുഷ്യവിമോചനം എന്നിവയെ കുറിച്ച് മാർക്സ് വ്യക്തമായ താരതമ്യം നടത്തിയ പുസ്തകം- On the Jewish Question 1843ൽ പ്രസിദ്ധീകരിച്ചു. കൊളോണിൽ വെച്ച് പത്രപ്രവർത്തനം പ്രതിസന്ധിയിലായതോടെ മാർക്സ് നഗരം വിട്ടു. അർനോൾഡ് റൂഗ് എന്ന ജർമൻ പരിഷ്കർത്താവിന്റെ ഒരു പത്രത്തിൽ മാർക്സ് എഴുതാൻ തുടങ്ങി. 'German -French Annals' എന്ന ഈ പത്രസ്ഥാപനം ഫ്രാൻസിലെ പാരീസിലായതിനാൽ മാർക്സും ഭാര്യയും 1843ൽ പാരീസിലേക്ക് താമസം മാറി. ഇക്കാലത്ത് മാർക്സിന്റെ ആദ്യത്തെ മകളും ജനിച്ചു. പത്രത്തിലൂടെ പുറത്തുവന്ന മാർക്സിന്റെ ആശയങ്ങൾ അനേകം പേരെ ആകർഷിച്ചു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' എന്ന പ്രസിദ്ധവാചകവും ഈ പത്രത്തിലാണ് മാർക്സ് എഴുതിയത്.

                    Introduction to a Contribution to the Critique of Hegel's Philosophy of Right എന്ന രചനയും മാർക്സ് പുറത്തിറക്കി. പത്രത്തിൽ പ്രവർത്തിച്ചവരിൽ കൂടുതലും ജർമ്മൻകാരും ഫ്രഞ്ചുകാരുമായിരുന്നു. ഒരേയൊരു റഷ്യക്കാരനാവട്ടെ ലോകപ്രസിദ്ധ സോഷ്യലിസ്റ്റും എഴുത്തുകാരനുമായ മൈക്കൽ ബാക്കുനിനും.. തൊഴിലാളിവർഗമാണ് സമൂഹത്തിലെ ഒരേയൊരു വിപ്ലവശക്തിയെന്നും മാർക്സ് കണ്ടെത്തി. കമ്മ്യൂണിസം എന്ന ആശയത്തിന്റെ തീപ്പൊരി ആദ്യമായി മാർക്സിന്റെ മനസിൽ തെളിഞ്ഞു. On the Jewish Questionലൂടെ മാർക്സ് ഇത് ലോകത്തോട് വിളിച്ചുപറഞ്ഞു. യൂറോപ്യൻ ജനങ്ങളിൽ ഇത് ചെറിയ ഓളമൊന്നുമല്ല സൃഷ്ടിച്ചത്.. മാർക്സിന്റെ രചനകൾ പ്രേക്ഷകരിൽ കാട്ടുതീ പോലെ പടർന്നുപിടിച്ചു. സഹികെട്ട ബവേറിയൻ ഭരണകൂടം പത്രം നിരോധിക്കാൻ ഉത്തരവിട്ടു. പത്രഉടമയായ അർനോൾഡും മാർക്സുമായുള്ള സൗഹൃദം തകരാനും ഇത് കാരണമായി.

                    ഇതിനു ശേഷം മാർക്സ് അക്കാലത്ത് സെൻസർഷിപ്പില്ലാത്ത ഒരേയൊരു ജർമ്മൻ പത്രമായ Worwarts (അർത്ഥം- മുന്നോട്ട്)ൽ എഴുതാൻ തുടങ്ങി. പാരീസിലായിരുന്ന ഈ പത്രം അക്കാലത്തെ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളുടെ രഹസ്യസംഘടനയായ ലീഗ് ഒഫ് ജസ്റ്റിന്റേതായിരുന്നു. മാർക്സ് ഇതിൽ അംഗമായില്ലെങ്കിലും പല മീറ്റിങുകളിലും പങ്കെടുത്തു. 1844 ആഗ്സ്റ്റ് 28നാണ് ചരിത്രപരമായ ആ കണ്ടുമുട്ടൽ നടന്നത്.. ജർമ്മൻ സോഷ്യലിസ്റ്റായ ഫ്രെഡറിക്ക് എംഗൽസിനെ മാർക്സ് പരിചയപ്പെട്ടു. ജീവിതത്തിലൊരിക്കലും കൈവിടാത്ത സൗഹൃദമായി അത് വളർന്നു. ആ വർഷം തന്നെ പുറത്തിറങ്ങിയ 'ഇംഗ്ലണ്ടിലെ അധ്വാനവർഗത്തിന്റെ അവസ്ഥ' എന്ന തന്റെ പുസ്തകം എംഗൽസ് മാർക്സിനു നൽകി.

                    അന്തിമമായ വിപ്ലവത്തിന്റെ യഥാർത്ഥകരങ്ങൾ തൊഴിലാളികളുടേതാണെന്ന് മാർക്സ് ഉറപ്പിച്ചു. രണ്ടുപേരും തുടർന്ന് ഒരുമിച്ച് രചനകളിൽ ഏർപ്പെട്ടു. മാർക്സിന്റെ പഴയ സുഹൃത്തായ ബ്രൂണോ ബൗവ്വറിന്റെ ഹെഗേലിയൻ തത്വചിന്തകളെ വിമർശിച്ചുകൊണ്ടുതന്നെ മാർക്സ്- എംഗൽസ് രചനകൾ പുറത്തിറങ്ങി. ഇതാണ് 1844ലെ 'The Holy Family'. ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേ ഉള്ളുവെന്നും അതിനെ മാറ്റിമറിക്കുന്നതാണ് പ്രധാനമെന്നും മാർക്സ് എഴുതി. ആശയങ്ങളല്ല പ്രവർത്തികളാണ് അതിനാവശ്യം. ഹെഗൽ കഴിഞ്ഞാൽ മാർക്സിനെ ഏറെ സ്വാധീനിച്ച ചിന്തകൻ യങ് ഹെഗേലിയൻ ഗ്രൂപ്പിലെ സഹപ്രവർത്തകനായ ലദ്വിഗ് ഫൊയർബാച്ച് ആയിരുന്നു. ഒരു കടുത്ത നിരീശ്വരവാദിയായിരുന്ന ഫൊയർബാച്ചിന്റെ ഭൗതികവാദസങ്കൽപങ്ങൾ ഭാഗികമായി മാത്രം സ്വീകരിച്ചു. മാക്സ് സ്റ്റിർണർ എന്ന സുഹൃത്തും മാർക്സിനെ സ്വാധീനിച്ചിരുന്നു.

                    ഹെഗലിന്റെ വൈരുധ്യാത്മകതയും ഫൊയർബാച്ചിന്റെ ഭൗതികവാദവും വിമർശനാത്മകമായി വിശകലനം നടത്തുകയും അങ്ങനെ വൈരുധ്യാത്മകഭൗതികവാദം എന്ന വിപ്ലവകരമായ ചിന്താപദ്ധതി രൂപം കൊള്ളുകയും ചെയ്തു. വോർവാഡ്സ് പത്രത്തിലൂടെ മാർക്സ് യൂറോപ്പിലെ സോഷ്യലിസ്റ്റുകളുടെയും ലിബറലുകളുടെയും പിന്തിരിപ്പൻ നിലപാടുകളെ വിമർശിക്കുകയും ഹെഗേലിയൻ - ഫൊയർബാച്ച് ആശയങ്ങളുടെ വെളിച്ചത്തിൽ തന്റേതായ സോഷ്യലിസ്റ്റ് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. വൈരുധ്യാത്മകഭൗതികവാദവും കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയവും ഇതിലൂടെ സമൂഹത്തിൽ പ്രചരിച്ചു.

                    കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവി


                    ആഡംസ്മിത്ത്, ഡേവിഡ് റെക്കാർഡോ, ജയിംസ് മിൽ തുടങ്ങിയ ബൂർഷ്വാധനശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങൾ മാർക്സ് ആഴത്തിൽ പഠിക്കുകയും നീണ്ടകാലം Political Economy- രാഷ്ട്രമീമാംസ-സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു. ഫ്രഞ്ച് സോഷ്യലിസ്റ്റുകളായ ക്ലൗഡ് ഹെന്റി സൈമൺ, ചാൾസ് ഫൊറിയർ എന്നിവരുടെ സോഷ്യലിസ്റ്റ് ചിന്തകളും മാർക്സിനെ സ്വാധീനിച്ചു. ഇന്ന് മാർക്സിസം എന്നറിയപ്പെടുന്നതിനെ മാർക്സ് വിളിച്ചത് Political Economy എന്നാണ്. ഹെഗേലിയൻ ഡയലക്ടിക്സും ഫ്രഞ്ച് സോഷ്യലിസവും ഇംഗ്ലീഷ് എക്കണോമിക്സും മാർക്സിസത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിക്കുന്നു.

                    പത്രപ്രവർത്തനവും രാഷ്ട്രീയപാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട ഫ്രാൻസിലെ പ്രവർത്തനങ്ങളും മൂലം മാർക്സിന് തന്റെ സൈദ്ധാന്തികപഠനങ്ങളിൽ പൂർണമായും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. എങ്കിലും മുതലാളിത്തസമ്പദ് വ്യവസ്ഥയെ മാർക്സ് ആഴത്തിൽ വിശകലനം ചെയ്തു. 1844കളോടെ മാർക്സിസ്റ്റ് ആശയങ്ങൾ പൂർണതയിലെത്തി. എങ്കിലും പഠനങ്ങൾ ഇനിയും നടത്തേണ്ടതുണ്ടായിരുന്നു. The Economic and Philosophical Manuscripts എന്ന പുസ്തകം പുറത്തിറങ്ങി. അന്യവത്കരണം എന്ന തന്റെ പ്രസിദ്ധമായ ആശയം അവതരിപ്പിക്കപ്പെടുന്നത് ഇതിലൂടെയാണ്. മുതലാളിത്തം, കമ്പോളം, മൂലധനം തുടങ്ങിയവയെപ്പറ്റിയുള്ള തന്റെ ഭൗതികവാദചിന്തകളുടെ വെളിച്ചത്തിലുള്ള അഗാധവും നീണ്ടകാലത്തേതുമായ പഠനങ്ങൾ 'ശാസ്ത്രീയ സോഷ്യലിസം' എന്ന ആശയത്തിലേക്ക് മാർക്സിനെ എത്തിച്ചു. മുതലാളിത്തവ്യവസ്ഥ അനേകം വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും ജനാധിപത്യ- മനുഷ്യത്വ വിരുദ്ധമാണെന്നും വിപ്ലവത്തിലൂടെ അത് തകരുമെന്നും സോഷ്യലിസം ഉദയം കൊള്ളുമെന്നും മാർക്സ് എഴുതി.

                    എന്നാൽ പാരീസിലെ ജീവിതം അധികനാൾ നീണ്ടുനിന്നില്ല.. കമ്മ്യൂണിസ്റ്റ് ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വോർവാഡ്സ് പത്രം പൂട്ടാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടു. പ്രഷ്യൻ സർക്കാരിന്റെ ചരടുവലികളും ഇതിനുപിന്നിൽ ഉണ്ടായിരുന്നു. മാർക്സിനെ ഫ്രാൻസിൽ നിന്നും നാടുകടത്താൻ സർക്കാർ ഉത്തരവിട്ടു.. 1845ൽ മാർക്സ് ബ്രസൽസിലേക്ക് (ബെൽജിയം) കുടിയേറി. എന്നാൽ രാഷ്ട്രീയലേഖനങ്ങൾ എഴുതുന്നതിൽ നിന്ന് വിലക്കുന്ന കരാറിൽ ഒപ്പിടിയിച്ചതിനു ശേഷമാണ് മാർക്സിനെ ബ്രസൽസിൽ പ്രവേശിപ്പിച്ചത്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ധാരാളം പേരുമായി മാർക്സ് പരിചയത്തിലായി. എംഗൽസും മാർക്സിന്റെ സംഘത്തിൽ വന്നു ചേർന്നു. Thesis11 എന്നറിയപ്പെടുന്ന Thesis on Feurbachലൂടെ തന്റെ ഭൗതികവാദസമീപനങ്ങൾ മാർക്സ് വ്യക്തമാക്കി. ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടെ ഉള്ളൂവെന്നും അതിനെ മാറ്റിമറിക്കലാണ് പ്രധാനമെന്നും മാർക്സ് എഴുതി. ചരിത്രപരമായ ഭൗതികവാദം എന്ന മഹത്തായ ദർശനം രൂപംകൊണ്ടു.

                    1845ൽ ബ്രസൽസിൽ കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനവുമായി മാർക്സും എംഗൽസും സംഘവും മുന്നോട്ടുപോയി. എംഗൽസിനോടൊത്ത് മാർക്സ് തന്റെ ആദ്യ ബ്രിട്ടൻ സന്ദർശനം നടത്തി. അവിടത്തെ ചാർട്ടിസ്റ്റുകൾ എന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി അവർ ബന്ധം സ്ഥാപിച്ചു. ചരിത്രപരമായ ഭൗതികവാദവും ജർമ്മൻ ഐഡിയോളജിയും പുറത്തിറങ്ങി. മാർക്സ് തന്റെ യങ് ഹെഗേലിയൻസായ എല്ലാ സുഹൃത്തുക്കളോടും മറ്റ് സോഷ്യലിസ്റ്റുകളോടും വിടപറഞ്ഞു. ആശയപരമായ തർക്കങ്ങളായിരുന്നു കാരണം. യുക്തിരഹിതമായ നിലപാടുകളാണ് അക്കാലത്തെ മിക്ക ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളും പിന്തുടർന്നത്. ജർമ്മൻ ഐഡിയോളജി എന്നാൽ സർക്കാർ നിരോധിച്ചു. ഇത് ലോകം കണ്ടത് 20ാം നൂറ്റാണ്ടിൽ (1932) മാത്രമാണ്.

                    തൊഴിലാളിവർഗവിപ്ലവത്തിന്റെ ആവശ്യകതയെ കുറിച്ചും മറ്റും മാർക്സിന്റെ രചനകൾ പുറത്തിറങ്ങി. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് ഫ്രഞ്ച് സോഷ്യലിസ്റ്റായ പിയറി ജോസഫ് പ്രൂധോൻ ദാരിദ്യ്രത്തിന്റെ തത്വശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വിപ്ലവങ്ങൾക്കു പകരം സഹകരണമാതൃകയിലുള്ള പ്രസ്ഥാനങ്ങളായിരുന്നു പ്രൂധോന്റെ ആശയം. പ്രൂധോന്റെ പെറ്റിബൂർഷ്വാ നിലപാടുകളുടെ കുറിക്കു കൊള്ളുന്ന വിധം മാർക്സ് മറുപടിയെന്നോണം രചിച്ച ഗ്രന്ഥമായിരുന്നു തത്വശാസ്ത്രത്തിന്റെ ദാരിദ്യ്രം. ഈ പുസ്തകം മാർക്സിനെയും എംഗൽസിനെറും തങ്ങളുടെ ലീഗിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രരേഖ രചിക്കാൻ പ്രേരിപ്പിച്ചു..

                    പഴയ ലീഗ് ഒഫ് ജസ്റ്റ് എന്ന രഹസ്യസംഘടനയെ ഒരു രാഷ്ട്രീയപാർട്ടിയായി സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. 1847മുതലാണ് ഇത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 1848 ഫെബ്രുവരി 21ന് ലീഗിന്റെ രാഷ്ട്രീയരേഖയായി മാർക്സും എംഗൽസും ചേർന്ന് പുറത്തിറക്കിയ പുസ്തകമാണ് വിശ്വപ്രസിദ്ധവും ലോകത്തെ ഏറ്റവും സ്വാധീനിച്ച രാഷ്ട്രീയമാർഗരേഖയുമായ 'THE COMMUNIST MANIFESTO'.. യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നുഎന്നാരംഭിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നാളിതുവരെയുള്ള ചരിത്രം വർഗസമരത്തിന്റെതാണെന്ന് പ്രഖ്യാപിച്ചു. ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിലെ വർഗസമരം മൂർഛിക്കുമെന്നും മുതലാളിത്തം തകർന്ന് സോഷ്യലിസം ഉദയം ചെയ്യുമെന്നും അത് ലോകത്തോട് വിളിച്ചുപറഞ്ഞു. മാർക്സിന്റെ ഈ പ്രഖ്യാപനം യൂറോപ്പിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഫ്രാൻസിൽ ഭരണകൂടത്തെ ജനങ്ങൾ അട്ടിമറിക്കുകയും റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു. ബെൽജിയം സർക്കാർ മാർക്സിനെ അറസ്റ്റു ചെയ്തു. അദ്ദേഹം ഫ്രാൻസിലേക്ക് പോകാൻ തീരുമാനിച്ചു..

കാറൽ മാർക്സ്- പുതുയുഗത്തിന്റെ വഴികാട്ടി.. PART 1



                    ക്രിസ്തുവിനും നബിക്കും ബുദ്ധനും ശേഷം ലോകത്തെ വലിയൊരുവിഭാഗം ജനവിഭാഗത്തിൽ സ്വാധീനം ചെലുത്താനും അടിച്ചമർത്തപ്പെട്ടവരുടെ ഹൃദയങ്ങളിൽ ഇത്രമേൽ സ്ഥാനം നേടാനും കഴിഞ്ഞ മറ്റൊരാൾ ചരിത്രത്തിൽ വിരളമായിരിക്കും.. മാർക്സ് ഒരിക്കലും ഒരു അതിമാനുഷൻ ആയിരുന്നില്ല.. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിന്താഗതികൾക്കും തീർച്ചയായും പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള മർദ്ദിതവർഗത്തിന്റെ പ്രശ്നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും അവരുടെ മുമ്പിൽ വിമോചനത്തിന്റെ മാർഗങ്ങളിലേക്ക് വെളിച്ചം വീശാനും സോഷ്യലിസമെന്നും കമ്മ്യൂണിസമെന്നും അതിനെ വിളിക്കുവാനും മാർക്സിനു കഴിഞ്ഞു.. മാർക്സിനുമാത്രം.. കാൾ മാർക്സിന്റെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം ..


                              ബാല്യകാലം

                    പഴയ പ്രഷ്യൻ സാമ്രാജ്യത്തിലെ ജർമ്മൻ അതിർത്തിക്കടുത്ത് ട്രയർ പട്ടണത്തിൽ 1818 മെയ് 5ന് ഹെന്റിച്ച് മാർക്സിന്റെയും ഹെന്റിറ്റ് പ്രെസ് ബർഗിന്റെയും മകനായി ജനിച്ചു. ഒരു മധ്യവർഗ- ജൂതകുടുംബമായിരുന്നു മാർക്സിന്റേത്.. അമ്മയുടേത് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു വ്യാപാരകുടുംബവും.. ഇവരാണ് പിൽക്കാലത്ത് ഫിലിപ്സ് ഇലക്ട്രോണിക്സ് കമ്പനിയുടെ സ്ഥാപകർ.. ധാരാളം മുന്തിരിത്തോട്ടങ്ങൾ അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. മാർക്സിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായപ്പോഴെല്ലാം പണം നൽകി സഹായിച്ചത് അമ്മാവനായിരുന്നു. മുത്തച്ഛൻ ഒരു യഹൂദഗുരു ആയിരുന്നെങ്കിലും അച്ഛനായ ഹെന്റിച്ച് മാർക്സ് പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചു.

                    യൂറോപ്പിൽ പടർന്നുപിടിച്ച നവോത്ഥാനത്തിൽ ആകൃഷ്ടനായ ആ പിതാവ് ഇമ്മാനുവൽ കാന്റിന്റെയും വോൾട്ടയറിന്റെയും കടുത്ത ആരാധകനായിരുന്നു. പ്രഷ്യൻ രാജഭരണത്തിനെതിരെ ധാരാളം സമരങ്ങളിലും പിതാവ് ഹെന്റിച്ച് മാർക്സ് പങ്കെടുത്തു. മാർക്സ് ജനിച്ച് വർഷങ്ങൾക്കു ശേഷം മാമോദീസ നടന്നു. അച്ഛൻ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ആയിരുന്നെങ്കിലും മാതാവ് യഹൂദസ്ത്രീ ആയിരുന്നു.. പക്ഷേ മാർക്സ് പിൽക്കാലത്ത് ഒരു നിരീശ്വരവാദിയായി സ്വയം വിശേഷിപ്പിച്ചു.. 1819ൽ അവർ പോർട്ടനിഗ്രയിലേക്ക് താമസം മാറി. 9 മക്കളിൽ മൂന്നാമനായിരുന്നു മാർക്സ്. ജ്യേഷ്ഠൻ കൂടി മരിച്ചതോടെ മാർക്സ് ഏറ്റവും മൂത്ത കുട്ടിയായി.. 1830 വരെ പിതാവാണ് മാർക്സിന് പ്രാഥമികവിദ്യാഭ്യാസം നൽകിയത്. പിന്നീട് പിതാവിന്റെ സുഹൃത്തും പുരോഗമനവാദിയുമായ ഹ്യൂഗോ വൈറ്റൻബാച്ച് ഹെഡ്മാസ്റ്ററായ ട്രയർ ഹൈസ്കൂളിൽ മാർക്സിന് അഡ്മിഷൻ ലഭിച്ചു.

                    ലിബറൽ ഹ്യുമാനിസ്റ്റുകളായ അവിടുത്തെ ടീച്ചർമാരും മതേതര- ജനാധിപത്യ-രാഷ്ട്രീയമൂല്യങ്ങളിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയുമെല്ലാം മാർക്സിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടാവണം. എന്നാൽ കുട്ടികളെ രാഷ്ട്രീയം പഠിപ്പിക്കുന്നെന്നാരോപിച്ച് പൊലീസ് സ്കൂളിൽ റെയ്ഡ് നടത്തുകയും സ്കൂൾ പൂട്ടുകയും ചെയ്തു. തന്റെ 17ാം വയസിൽ മാർക്സ് ബോൺ സർവകലാശാലയിൽ തത്ത്വശാസ്ത്രവും സാഹിത്യവും പഠിക്കാൻ ചേർന്നു. പിതാവിനാകട്ടെ നിയമപഠനമായിരുന്നു ആഗ്രഹം. ഉയർന്ന ജോലിസാധ്യതകൾ മുൻനിർത്തിയായിരുന്നു ഇത്. എങ്കിലും മകന്റെ താത്പര്യങ്ങൾക്ക് അച്ഛൻ അനുവാദം നൽകി.

                    അക്കാലത്ത് മാർക്സിന് ഹൃദയസംബന്ധമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ നിർബന്ധിത സൈനികസേവനത്തിൽ നിന്നും ഒഴിവാകാൻ മാർക്സിന് കഴിഞ്ഞു. സർവകലാശാലയിൽ തീവ്രരാഷ്ട്രീയം പ്രചരിപ്പിക്കുന്ന ചില കവിസമ്മേളനങ്ങളിലൊക്കെ മാർക്സും അംഗമായി. എങ്കിലും പിന്നീട് മാർക്സിന് വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറഞ്ഞു. അമിതമായ മദ്യപാനാസക്തിയും ഇതിന് ഒരു കാരണമായിരുന്നു. ഇക്കാരണങ്ങളാൽ പിതാവ് മാർക്സിനെ ജർമനിയിലെ ബെർലിൻ യൂണിവേഴ്സിറ്റിയിൽ ചേർത്തു. അവിടെ തത്ത്വശാസ്ത്രവും ചരിത്രവും പഠിക്കുന്നതിൽ മാർക്സ് അതീവശ്രദ്ധ ചെലുത്തി. മാർക്സിന്റെ ജീവിതം വഴിത്തിരിവുകളിലേക്ക് നീങ്ങാനാരംഭിച്ചത് അവിടെ നിന്നായിരുന്നു.

                              ചിന്തകൾ തളിരിട്ട യുവത്വം

                    ബെർലിൻ സർവകലാശാലയിൽ വെച്ച് മാർക്സ് ജർമ്മൻ തത്ത്വചിന്തകനായ GWFഹെഗലിൽ ആകൃഷ്ടനായി. 1836ൽ മാർക്സ് നിയമപഠനവും ആരംഭിച്ചു. ഒരു വാടകമുറിയിലായിരുന്നു താമസം. തത്ത്വശാസ്ത്രവും നിയമസംഹിതകളും തമ്മിലെ സംയോജനത്തെ പറ്റി മാർക്സ് ചിന്തിച്ചു. യൂറോപ്പിൽ വലിയ സംവാദങ്ങൾക്ക് വിഷയമായിരുന്ന ഹെഗേലിയൻ ആശയങ്ങളിൽ നിന്നാണ് വൈരുധ്യാത്മകത (Dialectics) എന്ന ചിന്താരീതി മാർക്സ് സ്വാംശീകരിച്ചത്. എന്നാൽ ദൈവവിശ്വാസിയായ ഹെഗലിന്റെ ആശയവാദപരമായ സങ്കൽപങ്ങളെ മാർക്സും സഹപ്രവർത്തകരും തള്ളിക്കളഞ്ഞു.

                    യങ് ഹെഗേലിയൻസ് എന്ന സംഘടനയിൽ 1837ൽ മാർക്സ് അംഗമായി. ലദ്വിഗ് ഫൊയർബാച്ച്, ബ്രൂണോ ബൗവർ തുടങ്ങിയ ചിന്തകരെയും മാർക്സ് പരിചയപ്പെട്ടു. യങ് ഹെഗേലിയൻ മെമ്പേഴ്സ് എല്ലാവരും ഹെഗലിനെ മൊത്തത്തിൽ അംഗീകരിച്ചില്ലെങ്കിലും വൈരുധ്യാത്മകത എന്ന ആശയം അവർ ഉൾക്കൊള്ളുകയും ഫിലോസഫി, ചരിത്രം, മതം, സാമ്പത്തികം തുടങ്ങിയ മേഖലകളെ വിശകലനം ചെയ്യാനായി ഉപയോഗിക്കുകയും ചെയ്തു.
ഇക്കാലത്ത് തന്നെ ജെന്നി വോൺ വെസ്റ്റ്ഫാലൻ എന്ന സുന്ദരിയായ യുവതിയുമായി മാർക്സ് അടുപ്പത്തിലായി. പ്രഷ്യൻ ഭരണവർഗകുടുംബത്തിലെ അംഗമായിരുന്നു ജെന്നി. എന്നാൽ ഉന്നതനിലയിൽ ജീവിക്കുന്ന ജെന്നിയും ജൂതനായ മാർക്സും തമ്മിലുള്ള വിവാഹം അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും എല്ലാ സാമൂഹ്യഭ്രഷ്ടിനെയും മാർക്സ് അവഗണിച്ചു. ജെന്നിയുടെ അച്ഛനായിരുന്നു മാർക്സ് തന്റെ ഡോക്ടറേറ്റിനു വേണ്ടിയുള്ള പ്രബന്ധങ്ങൾ സമർപ്പിച്ചിരുന്നത്. അദ്ദേഹവും ഇവരുടെ പ്രണയവിവാഹത്തെ അനുകൂലിച്ചു. വിവാഹനിശ്ചയവും നടന്നു.. മാർക്സിന്റെ ആദ്യകാലരചനകളിൽ ജെന്നിക്കെഴുതിയ പ്രണയലേഖനങ്ങളും കവിതകളും ഉണ്ടായിരുന്നു.

                    ഇംഗ്ലീഷും ഇറ്റാലിയനും മാർക്സ് പഠിച്ചു. 1837ൽ മാർക്സ് തന്റെ ആദ്യ നോവൽ ആയ 'സ്കോർപിയ ആൻഡ് ഫെലിക്സ് ' പൂർത്തിയാക്കി. ഔലാന എന്നൊരു നാടകവും മാർക്സ് എഴുതി. ഇതൊക്കെ പ്രസിദ്ധീകരിച്ചത് ഏറെ വർഷങ്ങൾക്കു ശേഷമാണ്. 1838ൽ മാർക്സിന്റെ പിതാവ് മരണപ്പെട്ടത് മാർക്സിനെ അതീവവിഷാദത്തിലേക്കാണ് നയിച്ചത്. അത്രമേൽ അദ്ദേഹം പിതാവിനെ സ്നേഹിച്ചിരുന്നു. 1840ൽ ബൂണോ ബൗവറുമായി ചേർന്ന് ഹെഗലിന്റെ 'Philosophy of religion' എഡിറ്റ് ചെയ്തു.

                    'The difference between Democritean and Epicurean Philosophy of Nature' എന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലൂടെ മാർക്സിന് ഡോക്ടറേറ്റും ലഭിച്ചു. ഈ പ്രബന്ധം ബെർലിൻ സർവകലാശാലയിൽ വിവാദം സൃഷ്ടിച്ചതിനാൽ ജെന യൂണിവേഴ്സിറ്റിയിലാണ് മാർക്സ് ഇത് സമർപ്പിച്ചത്. കൂട്ടുകാരനും യുക്തിവാദിയുമായ ബൗവറിനൊപ്പം ചേർന്ന് Atheist archives എന്ന പത്രം തുടങ്ങിയെങ്കിലും വെളിച്ചം കണ്ടില്ല. രണ്ടുപേരും കുറച്ചുകാലം ബെർലിനിൽ നിന്നും ബോണിലേക്ക് യാത്ര തിരിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

                    1842ൽ മാർക്സ് കൊളോണിലെത്തുകയും ഉപജീവനത്തിനായി പത്രപ്രവർത്തനത്തിന് തുടക്കമിടുകയും ചെയ്തു. റൈനിഷെ സൈറ്റങ്ങ് എന്ന പത്രത്തിലൂടെ യൂറോപ്യൻ സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ് രൂക്ഷമായി വിമർശിച്ചു. എക്കണോമിക്സിൽ മാർക്സ് കൂടുതൽ ശ്രദ്ധ ചെലുത്തുകയും തന്റേതായ സോഷ്യലിസ്റ്റ് ചിന്തകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. നിലവിലെ സോഷ്യലിസ്റ്റ് തത്വങ്ങൾ ഉട്ടോപ്യനും അശാസ്ത്രീയവുമാണെന്നും അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും മാർക്സ് എഴുതി. സർക്കാരും പൊലീസും പത്രത്തിനു മേൽ കടുത്ത സെൻസർഷിപ്പ് ഏർപെടുത്തി. തന്നെ വിമർശിച്ചതിനാൽ റഷ്യൻ ചക്രവർത്തി പത്രം നിരോധിക്കാനും ഉത്തരവിട്ടു.1843ൽ മാർക്സ് ഇതിനെതിരെ ഒരു ഹെഗേലിയൻ മാസികയിൽ ലേഖനമെഴുതി. ഈ മാസികയും സർക്കാർ നിരോധിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...