Monday, October 15, 2018

മതങ്ങളും മാർക്സിസവും..


'മതം' എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ പ്രധാനമായും 4 തരത്തിൽ നിർവചിക്കാം..

1) ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതം നയിക്കുന്ന മനുഷ്യന്  ആശ്വാസം പ്രദാനം ചെയ്യുകയും എല്ലാം സഹിച്ച് മുന്നോട്ടുപോകുവാനുള്ള കരുത്തും പ്രതീക്ഷകളും നൽകുകയും ചെയ്യുന്ന വിശ്വാസം..

2) ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന മർദ്ദിതവർഗം വിപ്ലവത്തിന് തുനിയുന്നത് തടയുകയും അവരെ  തണുപ്പിച്ചുനിർത്തുകയും ചെയ്യുന്ന, അല്ലെങ്കിൽ അവരെ ഭിന്നിപ്പിക്കുന്ന  ചൂഷകവർഗത്തിന്റെ ഉപകരണം..

3) മരണാനന്തര സ്വർഗം, ദൈവപ്രീതി എന്നീ വാഗ്ദാനങ്ങളിലൂടെ മനുഷ്യരെ ധർമപാതയിൽ നയിക്കാനും പാപം ചെയ്യുന്നതിൽ നിന്ന്  നരകജീവിതം ,ദൈവകോപം തുടങ്ങിയ ഭീഷണികളിലൂടെ  അവരെ  തടയാനും സമൂഹം തന്നെ സൃഷ്ടിച്ച ദാർശനികോപാധി.

4) തനിക്ക് തിരിച്ചറിയാനും മനസിലാക്കാനും കഴിയാത്ത പ്രപഞ്ചസത്യങ്ങളെ  എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി മനുഷ്യൻ സ്ഥിരമായി ഉപയോഗിക്കുന്ന മാർഗം..

എന്തായാലും മതങ്ങളുടെ ആവിർഭാവത്തിന്റെ ഉദ്ദ്യേശങ്ങൾ  മനുഷ്യന് സാന്ത്വനം നൽകുക, ലോകത്തെ ധർമത്തിലേക്ക് നയിക്കുക, സമാധാനം നിലനിർത്തുക, ദുഃഖങ്ങളിൽ നിന്നും മുക്തി നൽകുക എന്നതൊക്കെയാണ്. എന്നാൽ സഹസ്‌രാബ്ദങ്ങൾ കഴിഞ്ഞു.. ഇന്നും മനുഷ്യൻ ചങ്ങലകളിൽ തന്നെയാണ്.. അധർമ്മവും ചൂഷണങ്ങളും കൊടികുത്തിവാഴുന്നു.. മതങ്ങളുടെ
പേരിൽ തന്നെ ചോരപ്പുഴയൊഴുകുന്നു. പട്ടിണിയ്ക്കും ദാരിദ്യ്രത്തിനുംജാതി -മത-വർണ്ണ-ദേശ വ്യത്യാസങ്ങൾ ഇല്ലാതാകുന്നു. നന്മയുടെ തുരുത്തുകൾ അപൂർവ്വമാകുന്നു.. മതങ്ങളും പരാജയപ്പെടുന്നു എന്നർത്ഥം.

പരാജയം സമ്മതിക്കാത്ത മതങ്ങൾ ഭൂമിയിൽ തത്കാലം ചൂഷണങ്ങൾ നേരിടേണ്ടിവരുമെന്നും മരണശേഷം സ്വർഗത്തിലെത്തിയാൽ എല്ലാം ശരിയാവുമെന്നും ന്യായീകരിക്കുന്നു. ദുരിതങ്ങൾ അനുഭവിക്കുന്നുവെങ്കിൽ അതെല്ലാം മുജ്ജന്മപാപഫലമാണ് എന്നും അതിനാൽ വിധി സ്‌വീകരിക്കാൻ നീ ബാധ്യസ്തനാണെന്നും മതം പറഞ്ഞുവെക്കുന്നു. അതിനാൽ ഇന്നും മതവിശ്വാസങ്ങൾ യഥേഷ്ടം എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനം ഉണ്ടാക്കുന്നു.

മതങ്ങളെ അന്ധമായി പിന്തുടർന്ന മനുഷ്യന് തീർത്തും വ്യത്യസ്തമായ ,മോചനത്തിന്റെ പുതിയൊരു മാർഗത്തിലേക്ക് വെളിച്ചം വീശുന്നതിൽ മാർക്സിസത്തോളം കരുത്തുറ്റ മറ്റൊരു ദർശനമില്ല. മനുഷ്യന്റെ യഥാർത്ഥ പ്രശ്നങ്ങളുടെ കാരണം മുജ്ജന്മപാപവും 'തലവരയും' ഒന്നുമല്ല.. മറിച്ച് അത് ഈ വ്യവസ്ഥിതി തന്നെയാണ്.. മനുഷ്യൻ സ്വർഗം പ്രാപ്തമാക്കേണ്ടത് മരണശേഷമല്ല.. അത് ഈ ഭൂമിയിൽ തന്നെയാണ്.. സമത്വസുന്ദരമായ ദുരിതങ്ങളില്ലാത്ത ലോകം ഉണ്ടാകേണ്ടത് ദൈവം കനിഞ്ഞരുളിയല്ല, അത് നാം തന്നെ സ്ഥാപിക്കേണ്ടതാണ്.. ഇതാണ് മാർക്സിസം ലോകത്തിന് പകർന്നുതന്ന ദർശനം. മതങ്ങൾ ആയിരക്കണക്ക് വർഷങ്ങൾ കൊണ്ട് ഭൂമിയിലെ പല ഭൂഖണ്ഡങ്ങളും സ്വാധീനവലയത്തിലാക്കി പങ്കിട്ടപ്പോൾ ഏതാനും ദശകങ്ങൾ കൊണ്ടുതന്നെ മാർക്സിസം ഭൂമുഖത്തെമ്പാടുമുള്ള  അധ്വാനവർഗത്തെയാകെ ഒരുമിപ്പിച്ചതും അതിന്റെ കരുത്തുകൊണ്ടു തന്നെ. സംശയമില്ല.

പ്ലാച്ചിമടയുടെ വിജയഗാഥ..


ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ചൂഷകമുതലാളിത്തവ്യവസ്ഥിതിയിൽ മനുഷ്യനും പ്രകൃതിയും സർവജീവജാലങ്ങളും കടുത്ത ആഘാതം നേരിടുമെന്ന് ഒരു പക്ഷേ ലോകത്താദ്യമായി എഴുതിയത് ഫ്രെഡറിക് എംഗൽസ് ആയിരിക്കും.. വെള്ളത്തിനും വായുവിനും വരെ പ്രൈസ് ടാഗിടുന്ന സാമ്രാജ്യത്വ- വങ്കത്തരത്തിന് പ്ലാച്ചിമടയിൽ ദാ തിരിച്ചടി ലഭിച്ചിരിക്കുന്നു.  പൂട്ടിയ കമ്പനി ഇനി തുറക്കില്ലെന്ന് സുപ്‌രീംകോടതിക്ക് ഉറപ്പ് നൽകിയീരിക്കുന്നു.

1886ൽ പ്രവർത്തനം തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കൊക്കൊക്കോള എന്ന യുഎസ് കമ്പനി 2000ലാണ് പ്ലാച്ചിമടയിൽ പ്രവർത്തനം ആരംഭിച്ചത്. ഭൂഗർഭജലം എന്ന പൊതുസ്വത്ത് തോന്നിയതു പോലെ ഊറ്റിയെടുക്കുകയായിരുന്നു അവർ. 3ലിറ്റർ വെള്ളത്തിൽ നിന്ന് 1ലിറ്റർ കോള നിർമിച്ച്  ബാക്കി മലിനജലം പുറത്തേക്കൊഴുക്കുകയുമാണ് കമ്പനി ചെയ്യുന്നത്. Cococola, Sprite ,Fanta ,Limka ,Mazza തുടങ്ങിയ പാനീയങ്ങൾ 12ലക്ഷം കുപ്പികളുത്പാദിപ്പിക്കാനായിരുന്നു പ്രവർത്തനം. പഞ്ചായത്താകട്ടെ ഒരു മോട്ടോർ മാത്രം സ്ഥാപിക്കാനുള്ള അനുമതി നൽകി.

എന്നാൽ ആറും ഏഴും പമ്പുകൾ സ്ഥാപിച്ച് ഒരു ദിവസം 15 ലക്ഷം ലിറ്റർ ജലം ആ കമ്പനി ഊറ്റിയെടുത്തു. 6മാസം കഴിഞ്ഞതോടെ കിണറ്റിലെ ജലനിരപ്പ് താണു. വെള്ളത്തിന് രുചിവ്യത്യാസമുണ്ടായി.. കുടിച്ചവർക്ക് രോഗബാധ.. കുളിച്ചാൽ ദേഹം ചൊറിയുന്നുവെന്ന പരാതി. കോള കമ്പനി വെള്ളമൂറ്റി കോടികൾ സമ്പാദിച്ചപ്പോൾ പാവപ്പെട്ട ജനങ്ങൾ വെള്ളമില്ലാതെ വലഞ്ഞു. 2002ലാണ് ജലചൂഷണത്തെ കുറിച്ചറിഞ്ഞ ജനം പ്രക്ഷോഭം തുടങ്ങിയത്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും നശിപ്പിച്ച കൊക്കൊക്കോളയെ പുറത്താക്കാനും വിചാരണ ചെയ്യാനുമായിരുന്നു ഇത്.

 പണവും സ്വാധീനവുമുണ്ടെങ്കിൽ എന്ത് ക്രൂരതകളും കാണിക്കാമെന്ന് കരുതിയ കൊക്കൊക്കോള എന്ന ഭീമൻ കമ്പനിയുടെ ചെകിട്ടത്ത് കിട്ടിയ അടിയായിരുന്നു അത്. വിഎസ് അച്യുതാനന്ദൻ, വന്ദന ശിവ, എംപി വീരേന്ദ്രകുമാർ, സ്വാതന്ത്യ്രസമരസേനാനി സിദ്ധരാജദദ്ധ, സുകുമാർ അഴീക്കോട് തുടങ്ങിയവരുടെ പിന്തുണയും ഇതിന് ശക്തി പകർന്നു. സമരത്തെ നേരിടാൻ കമ്പനി പുറത്തെടുത്തത് പ്രലോഭനങ്ങളും ഭീഷണിയും പണവും ഒക്കെ ആയിരുന്നു. എന്നാൽ ലോകം മുഴുവൻ കീഴടക്കിയ കുത്തകമുതലാളിവർഗം ആ കൊച്ചുഗ്രാമത്തിനു മുന്നിൽ തോറ്റു പിന്മാറി. മയിലമ്മയുടെ നേതൃത്വത്തിൽ നടന്ന ആദിവാസിസമരവും കമ്പനിയെ വിറപ്പിച്ചു.

 2004ൽ പൂട്ടിയ കമ്പനി ഇനി തുറക്കില്ലെന്നും കഴിഞ്ഞയാഴ്ച അവർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകി.. പുരോഗമന-ഇടതുപക്ഷ- പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കു മുന്നിൽ കമ്പനി കീഴടങ്ങി. ലോകം മുഴുവൻ കോളയ്ക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് ശക്തി പകരാൻ പ്ലാച്ചിമടയ്ക്ക് കഴിഞ്ഞു. 2004ൽ നടന്ന ലോകജലസമ്മേളനം പ്ലാച്ചിമടയുടെ ധീരതയെ ഉയർത്തിക്കാട്ടി. ലോകം മുഴുവൻ കമ്പനിയുടെ അന്യായങ്ങൾക്കെതിരെ രംഗത്തു വന്നു. അമേരിക്കൻ ടിവി  ചാനലുകളിൽ വരെ പ്ലാച്ചിമട കത്തിനിന്നു.. യൂറോപ്യൻ പാർലമെന്റംഗങ്ങൾ സമരത്തിന് പിന്തുണ നൽകി.

ജലത്തിന്റെ കുത്തകവത്കരണത്തിനെതിരെ ലോകത്തെമ്പാടും സമരങ്ങൾ വ്യാപിക്കുന്നുണ്ട്. ബൊളീവിയയിൽ കൊച്ചബാംബ പ്രക്ഷോഭം തന്നെ നല്ല ഉദാഹരണം. എന്തായാലും ഇനി ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും കമ്പനിക്ക് ബാധ്യതയുണ്ട്.. ലാഭം പ്രകൃതിയെയും മനുഷ്യനെയും പിഴിഞ്ഞെടുത്തല്ല സൃഷ്ടിക്കേണ്ടതെന്ന മുതലാളിത്തത്തിനുള്ള താക്കീത് കൂടിയാണ് ഈ ഐതിഹാസികവിജയം.. ധീരമായ പോരാട്ടം കാഴ്ച വെച്ച കുടിവെള്ള സമരനായകർക്ക് വിപ്ലവാഭിവാദ്യങ്ങൾ...

കുറ്റകൃത്യങ്ങളുടെ മുതലാളിത്തമുഖം...


ചൂഷണവും ലാഭത്തിനുവേണ്ടിയുള്ള മത്സരവും സ്വാഭാവികമാണെന്ന് മുതലാളിത്തം എന്നും വിലയിരുത്തും. അതിനാൽ പലവിധങ്ങളായ കുറ്റകൃത്യങ്ങളും മുതലാളിത്തത്തിൽ തഴച്ചുവളരുകയും ചെയ്യും. Criminologyയെ കുറിച്ചുള്ള മാർക്സിസ്റ്റ് വിശദീകരണം ഇവിടെയാണ് പ്രസക്തമാകുന്നത്. ലാഭം മുതലാളിത്തത്തിന്റെ പ്രഥമലക്ഷ്യമായതിനാൽ ലാഭത്തിനും സമ്പത്തിനും വേണ്ടി മനുഷ്യൻ എന്ത് കൊടുംപാതകവും ചെയ്താലും അത്ഭുതപ്പെടാനില്ല. മോഷണം, പിടിച്ചുപറി എന്നിവ മുതൽ പണത്തിനായുള്ള കൊലപാതകങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടും. കള്ളപ്പണവും കള്ളനോട്ടും  അഴിമതിയും അനായാസമായി വർധിക്കും..

 ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ ഗവൺമെന്റിന്റെയോ  രാഷ്ട്രീയപ്പാർട്ടികളുടെയോ പിന്തുണയും ഉണ്ടാവാം. സമൂഹത്തിൽ നടമാടുന്ന ഇത്തരം അരാജകപ്രവർത്തനങ്ങളെ ഭരണകൂടവും മാധ്യമങ്ങളും പോലീസും ഒക്കെ എടുത്തുകാട്ടും.. ഇവിടെ മുതലാളിത്തം സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും അസമത്വങ്ങളെയും സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെയും മറച്ചുപിടിക്കാനും ഇതിലൂടെ കഴിയും.. ആവർത്തിച്ചുവരുന്ന സാമ്പത്തികപ്രതിസന്ധികൾ, വർധിക്കുന്ന ദാരിദ്യ്രം, തൊഴിലില്ലായ്മ ഇതെല്ലാം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകും. സാഹചര്യങ്ങൾ മനുഷ്യരെ മോഷ്ടാക്കളും കൊടുംക്രിമിനലുകളും ആക്കിയാലും അത്ഭുതപ്പെടേണ്ടതുമില്ല.. പല ചതിക്കുഴികളിലും വീഴാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതും ഇത്തരം കയ്പ് നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ്.

മുതലാളിത്തം ആഗോളവത്കരണഘട്ടത്തിലെത്തിയതോടെ ക്രിമിനലിസവും ആഗോളവത്കരിക്കപ്പെട്ടു എന്നതും കാണാം. മയക്കുമരുന്നും പെൺവാണിഭവും ആയുധക്കച്ചവടവും ഒക്കെ രാജ്യാതിർത്തികൾ കടന്ന് ലാഭം കൊയ്യുന്നു.. സാമ്രാജ്യത്വത്തിനെതിരായ ജനരോഷത്തെ മുതലെടുത്ത് മനുഷ്യനിൽ മതമൗലികത തിരുകിക്കയറ്റി തീവ്രവാദവും തഴച്ചുവളരുന്നു. ലോകത്തിന് ഏറ്റവും വലിയ ഭീഷണിയായ ഭീകരവാദത്തെ ഉദ്ഘാടനം ചെയ്തതും ഇന്നും സ്പോൺസർ ചെയ്യുന്നതും അമേരിക്കൻ സാമ്രാജ്യത്വം അണെന്നത് പരസ്യമായ രഹസ്യമാണ്. ചോരക്കളികളും അരാജകത്വവും കൊടുംകുറ്റകൃത്യങ്ങളും ഒരു ഭാഗത്ത് വളരുമ്പോൾ ഒരു ചെറുന്യൂനപക്ഷം പട്ടുമെത്തയിൽ കിടക്കുകയും ഭരണകൂടങ്ങൾ ഉൾപെടെ സർവതിനെയും നിയന്ത്രണത്തിലാകുകയും ചെയ്യുന്നു..

കുടുംബം- മാർക്സിസ്റ്റ് വീക്ഷണത്തിൽ..

കുടുംബവ്യവസ്ഥിതി, മുതലാളിത്തം..

കൂടുമ്പോൾ ഇമ്പമുള്ളതിനെയാണ് കുടുംബം എന്ന് പറയുക. അത് മനുഷ്യന് സനാഥത്വബോധവും സുരക്ഷിതത്വവും നൽകുന്നതിനൊപ്പം വ്യക്തിത്വവികസനത്തെയും ഗണ്യമായി സ്വാധീനിക്കുന്നു. മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെയും സ്വാധീനിക്കുന്നു. അതുപോലെ തന്നെ മറ്റുപല സാമൂഹ്യസ്ഥാപനങ്ങളെയും പോലെ നിലവിലുള്ള വർഗവ്യവസ്ഥിതി( മുതലാളിത്തം) യെ സംരക്ഷിക്കുന്ന ഒരു സാമൂഹ്യസ്ഥാപനമാണ് കുടുംബം.

 കുടുംബവ്യവസ്ഥിതി പൊതുവേ മുതലാളിത്തവ്യവസ്ഥയെ രണ്ട് രീതിയിൽ പരിപോഷിപ്പിക്കാം. ആശയപരമായും ഭൗതികപരമായും.. കുടുംബം മാത്രമല്ല മുതലാളിത്തത്തിന്റെ നിലനിൽപിനും അതിലൂടെ അതിന്റെ ചൂഷണങ്ങൾക്കും സാധുത നൽകുന്ന അനേകം ഘടകങ്ങൾ സമൂഹത്തിലുണ്ട്..  നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം, കല, വിനോദം, മാധ്യമം, രാഷ്ട്രീയം എന്നിങ്ങനെ ധാരാളം ഘടകങ്ങൾ.. ഇത്തരം സാമൂഹ്യസ്ഥാപനങ്ങളെ പൂർണമായും തള്ളിപ്പറയുകയല്ല മാർക്സിസം ചെയ്യുന്നത്.( കുടുംബത്തെ മുതലാളിത്തത്തിന്റെ സഹായിയായി കാണുന്നു എന്നതിനർത്ഥം സോഷ്യലിസ്റ്റുകാർക്ക് സ്വന്തമായി കുടുംബം പാടില്ല എന്നല്ല..!!!) ഓരോ ഘടകങ്ങളും വ്യവസ്ഥയുമായി എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പ്രകൃതിവിഭവങ്ങൾ കൂട്ടായ ഉടമസ്ഥതയിലുണ്ടായിരുന്ന, സമത്വപൂർണമായ, അപരിഷ്കൃതമായ പ്രാകൃതകമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പ്രാകൃതകമ്മ്യൂണിസത്തിൽ ഇന്നത്തേതു പോലെ കുടുംബങ്ങൾ തന്നെ ഉണ്ടായിരുന്നില്ല. ഏകഭാര്യത്വം, ഏകഭർതൃത്വം എന്നിവ ഇല്ലായിരുന്നു. ലൈംഗികബന്ധങ്ങൾ പോലും സ്വതന്ത്രമായിരുന്നു. ആർക്കും ആരോടൊപ്പവും ജീവിക്കാം. ഉണ്ടാകുന്ന കുട്ടികൾക്കുമേലും കർശനമായ നിയന്ത്രണങ്ങളില്ല. അവർ സമൂഹത്തിന്റെ തന്നെ സന്താനങ്ങളായി മാറുന്നു. സമൂഹം തന്നെ ഒരു കുടുംബം എന്ന അവസ്ഥ.

 എന്നാൽ സ്വകാര്യസ്വത്തിന്റെ ആവിർഭാവവും വർഗസമൂഹത്തിന്റെ ഉദയവും മനുഷ്യനെ കുടുംബങ്ങളിലേക്ക് നയിച്ചു. കുടുംബങ്ങളുടെ ആവശ്യകത വർധിച്ചു. സ്വത്തുക്കൾ തലമുറകളിലൂടെ കൈമാറണമെങ്കിൽ ഇത് ആവശ്യമായിരുന്നു. അതിനാണെങ്കിൽ ഒരു ഏകപതിത്വവ്യവസ്ഥ ആവശ്യമാണ് താനും. ഗൃഹനാഥനാണല്ലോ സ്വത്തുടമസ്ഥൻ.. സ്വത്ത് കൈമാറേണ്ട മക്കളെക്കുറിച്ച് വ്യക്തമായ ബോധവും അവരുടെ മേൽ നിയന്ത്രണവും അച്ഛനമ്മമാർക്ക് ആവശ്യമായി വന്നു. ഇതോടെ സമൂഹം ഒറ്റയൊറ്റയായ കുടുംബങ്ങളായി മാറി. ലൈംഗികബന്ധങ്ങൾ സ്വകാര്യവും നിയന്ത്രിതവുമായി മാറി.

 പ്രാകൃതകമ്മ്യൂണിസത്തിൽ 'സമൂഹം ഒരു കുടുംബം' എന്ന രീതി പിന്നീട് കൂട്ടുകുടുംബങ്ങളിലേക്കും അണുകുടുംബങ്ങളിലേക്കും ചുരുങ്ങി. കുന്നുകൂടുന്ന സ്വത്തുക്കൾ തലമുറകളോളം കൈമാറ്റം ചെയ്തു. അവ സ്വകാര്യമായി തന്നെ തുടർന്നു. ചൂഷണവും അസമത്വവും തലമുറകളോളം തുടർന്നു. അണുകുടുംബമാകട്ടെ സ്വത്തുക്കളുടെ വലിയ തോതിലുള്ള വിഭജനത്തെ ചെറുക്കുകയും അതിന്റെ കേന്ദ്രീകരണം കാലങ്ങളോളം തുടരുകയും ചെയ്തു. മരുമക്കത്തായവും മക്കത്തായവും മറ്റും ആവിർഭവിച്ചതും ഇതിന് ആക്കം കൂട്ടി. ധനികന്റെ മകൻ ധനികനും ഭിക്ഷാടകന്റെ മകൻ ഭിക്ഷാടകനും ആകുന്നതോടെ അസമത്വവും നിർബാധം തുടർന്നുപോന്നു..   

കുടുംബം- ആശയപരമായ മുതലാളിത്തോപാധി

മുതലാളിത്തം ഉൾപെടെയുള്ള വർഗസമൂഹങ്ങളിൽ കുടുംബം ഈ വ്യവസ്ഥിതിക്ക് ആശയപരമായ സാധുത നൽകുന്നതായും മാർക്സ് വ്യക്തമാക്കുന്നു.. സമൂഹം ചൂഷണാത്മകമാണെന്നും ആരുടെയെങ്കിലും മുന്നിൽ എന്നും വിധേയത്വം പ്രാപിച്ചേ പറ്റൂ എന്നും ഒക്കെ മനുഷ്യൻ കുട്ടിക്കാലം മുതൽ മനസിലാക്കുന്നു. വിധേയത്വം എന്ന അവസ്ഥ എന്നും അനിവാര്യമാണെന്ന ചിന്ത മനുഷ്യനിൽ ഊട്ടിയുറപ്പിക്കുന്നത് കുടുംബത്തിനുള്ളിൽ തന്നെ കുട്ടി അനുഭവിക്കുന്ന വിധേയത്വവും അനുസരണാശീലവുമാണ്. വ്യക്തിപരമായ സർഗാത്മകത, സ്വതന്ത്രചിന്ത, പ്രതികരണമനോഭാവം ഇതൊക്കെ കുട്ടികളിൽ ഉണ്ടാക്കുന്നതിന് കുടുംബങ്ങൾ എത്രത്തോളം പങ്കുവഹിക്കും എന്നത് ചർച്ചാവിഷയമാണ്.

''നീ നിന്റെ കാര്യം നോക്ക്'' എന്നതാണ് മിക്ക കുടുംബങ്ങളും പകർന്നുനൽകുന്ന പാഠം. മനുഷ്യരിൽ തന്നെ മേലാളവർഗവും കീഴാളരും ഉയർന്നതും താഴ്ന്നതും ഒക്കെ സ്വാഭാവികമാണെന്ന ബോധം അവരറിയാതെ തന്നെ അവരിൽ കുടുംബം സൃഷ്ടിക്കുന്നു. കുടുംബത്തിൽ നിന്നും അവർ പഠിക്കുന്ന വിധേയത്വ-അനുസരണാശീലങ്ങൾ, സഹനമനോഭാവം, ഇതെല്ലാം മുതലാളിത്തചൂഷണങ്ങൾ അച്ചടക്കത്തോടെ സഹിക്കുന്ന തൊഴിലാളിവർഗത്തെ തന്നെയാണ് ഭാവിയിൽ സൃഷ്ടിക്കുന്നത്..

മുതലാളിത്തം നിലനിന്നുപോകുന്നതിൽ ഭൗതികശക്തികൾക്കു മാത്രമല്ല, ആശയപരവും സാംസ്കാരികവും ജനങ്ങളുടെ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങൾക്കും പങ്കുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചതാണ്. ഇത്തരം സംസ്കാരങ്ങളും വ്യക്തിത്വവും കാഴ്ചപ്പാടുകളും തൊഴിലാളിവർഗത്തിന്റെ മനസിൽ പോലും സ്വാധീനം ഉണ്ടാക്കുന്നതിൽ കുടുംബത്തിനും ഒരു പങ്കുണ്ടെന്ന് മാർക്സും എംഗൽസും വിശദീകരിക്കുന്നുണ്ട്..

കുടുംബസങ്കൽപം- മുതലാളിത്തത്തിലും  സോഷ്യലിസത്തിലും..

മുതലാളിത്തത്തിൽ കുടുംബം ഒരു ഉപഭോക്തൃയൂണിറ്റ് ആണെന്ന് ഓർക്കണം. ഉപഭോഗതൃഷ്ണ വളർത്താനായി മുതലാളിത്തം സ്വീകരിക്കുന്ന മനശാസ്ത്രപരമായ തന്ത്രങ്ങൾ പോലും കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. (പരസ്യങ്ങൾ ഉൾപെടെ). കുടുംബം സസന്തോഷം നിലനിൽക്കണമെങ്കിൽ ഉപഭോഗവും വർധിക്കണം. പണമൊക്കെ ധൂർത്തടിച്ച് മാക്സിമം അടിച്ചുപൊളിക്കണമെന്ന് അർത്ഥം...!!! ഇത്തരം പൊതുബോധങ്ങൾ മുതലാളിത്തം സൃഷ്ടിക്കുന്നുണ്ട്.

 മുതലാളിത്തചൂഷണങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും മറക്കാൻ മതം പോലെ മനുഷ്യന് സഹായകമായ മരുന്നുകൂടിയാണ് കുടുംബം.. അത് മനുഷ്യന് ആശ്വാസം നൽകും. കുടുംബം നൽകുന്ന സനാഥത്വവും സ്വർഗീയാനുഭൂതിയും മനുഷ്യനെ ഉന്മാദനാക്കും. ചൂഷണങ്ങളും വർഗവൈരുധ്യങ്ങളും അവൻ മറക്കുകയും ചെയ്യും..

കുടുംബവ്യവസ്ഥ മുതലാളിത്തത്തിന് എങ്ങനെ സഹായകരമാകുന്നു എന്നാണ് വിശദീകരിച്ചത്. സോഷ്യലിസത്തിലും മനുഷ്യന് അവന്റേതായ കുടുംബം ഉണ്ടാകാം.  പക്ഷേ കുടുംബസങ്കൽപങ്ങൾ സോഷ്യലിസത്തിൽ തീർത്തും വ്യത്യസ്തമായിരിക്കും. പുരുഷാധിപത്യവും സ്ത്രീ താഴെത്തട്ടിലുമെന്ന സ്ഥിതി ഇല്ലാതാകും. ലിംഗസമത്വം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നർത്ഥം..സ്വകാര്യസ്വത്ത് ഇല്ലാതാകുകയും ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലും ആകുന്നതിനാൽ അവയുടെ തലമുറകളിലൂടെയുള്ള കൈമാറ്റം ഇല്ലാതാകുന്നു. ലൈംഗികതയും സദാചാരനിയമങ്ങളും സംബന്ധിച്ച ബോധം പോലും മാറിമറിയാം.. സ്നേഹവും ഐക്യവും കുടുംബത്തിന്റെ കവചങ്ങളായി മാറും. അത് ഓരോ മനുഷ്യനിലും സോഷ്യലിസ്റ്റ് സംസ്കാരം വളർത്തിയെടുക്കാനും വിശ്വമാനവകാഴ്ചപ്പാട് വളർത്താനും സഹായിക്കും..

സാംസ്കാരികമായ ആധിപത്യം.. (Cultural Hegemony)


വിപ്ലവം എന്ന പ്രക്രിയയിൽ 'സംസ്കാരം' എന്ന ഘടകത്തിന് എന്ത് കാര്യം..?! പൊതുവേ പല മാർക്സിസ്റ്റുകൾക്കും ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. സഃലെനിൻ പറഞ്ഞു. -''സംസ്കാരം എന്നത് വിപ്ലവത്തിന്റെ ഒരു അനുബന്ധഘടകമാണ്.''. അതായത് സമൂഹത്തിന്റെ അടിത്തറ എന്നത് ഉത്പാദനബന്ധങ്ങളാണ്. സംസ്കാരവും സാമ്പത്തികവ്യവസ്ഥയും എല്ലാം ഈ അടിത്തറയ്ക്കുമുകളിലാണ്. അടിത്തറയെ  മാറ്റിമറിക്കുന്നതിലൂടെ മേൽപുരയും പൊളിഞ്ഞുവീഴും. ചുരുക്കത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിന്റെ ഉത്പാദനബന്ധങ്ങൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് ഉത്പാദനവ്യവസ്ഥ ഏർപെടുത്തിയാൽ മനുഷ്യമനസിലെ സാംസ്കാരികമൂല്യങ്ങളും ചിന്താഗതികൾ പോലും മാറിമറിയും.

 ലെനിന്റെ ഈയൊരു കാഴ്ചപ്പാട് തെറ്റാണെന്ന് മനസിലാക്കാൻ വലിയ വിഷമമൊന്നും ഇല്ല. സാംസ്കാരികഘടകങ്ങളെ മറന്നുകൊണ്ട് സോഷ്യലിസം സൃഷ്ടിക്കാനിറങ്ങിയ സോവിയറ്റ് യൂണിയന് സംഭവിച്ചതെന്താണെന്നും കണ്ടു..!

 ഈ സാഹചര്യത്തിൽ നാം മറ്റൊരു കമ്മ്യൂണിസ്റ്റുകാരനെ പരിചയപ്പെടണം. സഃഅന്റോണിയോ ഗ്രാംഷി എന്ന ഇറ്റലിക്കാരനായ ചിന്തകൻ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യ-സാമ്പത്തികഘടകങ്ങളെ പോലെ തന്നെ മനുഷ്യന്റെ സംസ്കാരത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. സംസ്കാരം വിപ്ലവത്തിന്റെ അവിഭാജ്യഘടകം എന്നാണ് ഗ്രാംഷി പറഞ്ഞത്. അദ്ദേഹത്തിന്റെ ചിന്തകൾ കൾച്ചറൽ ഹെജിമണി എന്ന പേരിൽ പ്രസിദ്ധമായി.. എന്താണ് മുതലാളിത്തത്തിലും സോഷ്യലിസത്തിലുമുള്ള മനുഷ്യന്റെ സാംസ്കാരികമൂല്യങ്ങൾ..? അതിനെപ്പറ്റി അടുത്ത ലേഖനത്തിൽ വിശദീകരിക്കാം..

സാംസ്കാരികപുരോഗമനം- മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്ക്..

ഗ്രാംഷിയുടെ Cultural Hegemony എന്താണെന്ന് വിശദീകരിക്കാം.. ഓരോ സമൂഹത്തിലും പൊതുവായി ജനങ്ങളെ സ്വാധീനിക്കുന്ന ചില സാംസ്കാരിക-ബൗദ്ധികമൂല്യങ്ങൾ ഉണ്ടാകും. ഈ സംസ്കാരമാകട്ടെ, സമൂഹത്തിലെ ഉപരിവർഗം/ ചൂഷകവർഗം പിന്തുടരുന്ന സംസ്കാരമായിരിക്കും.. ഉദാ- ജാതീയത രൂക്ഷമായ സമൂഹങ്ങളിൽ സവർണവർഗത്തിന്റെ ചൂഷണങ്ങളും ആധിപത്യവും സഹിച്ചാണ് കീഴ്ജാതിക്കാർ ജീവിക്കുന്നത്. പക്ഷേ ഉപരിവർഗമായ ബ്രാഹ്മണർ ആരാധിക്കുന്ന ദൈവങ്ങളെ തന്നെ ദളിതനും പ്രാർത്ഥിക്കുന്നു. ബ്രാഹ്മണൻ പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ ദളിതനും ആദരിക്കുന്നു. അടുത്ത ജന്മത്തിൽ തനിക്കും ബ്രാഹ്മണജീവിതം നയിക്കാനാവുമെന്ന് അവർണൻ ആശിക്കുന്നു.. സതി പോലുള്ള ആചാരങ്ങളെ അതിന്റെ ഉപജ്ഞാതാക്കളും വക്താക്കളും ഇരകളും ഒരുപോലെ അംഗീകരിക്കുന്നു. ഇത് തന്നെയാണ് സാംസ്കാരികാധിപത്യം എന്നുപറയുന്നത്.

      ആർത്തിയും സ്വാർത്ഥതയും മത്സരവുമാണ് മുതലാളിത്തത്തിന്റെ സാംസ്കാരികാടിത്തറ. എന്നാൽ ഇത് മുതലാളിവർഗത്തിൽ മാത്രമല്ല തൊഴിലാളിവർഗത്തിലും സ്വാധീനം ചെലുത്താം. അംബാനിയെപ്പോലെ ധൂർത്തടിച്ച് ഉല്ലാസജീവിതം നയിക്കാൻ അഷ്ടിക്കുവകയില്ലാത്ത ദരിദ്രബാലനും മോഹിക്കാം. അഴിമതിയും സ്വാർത്ഥചിന്തകളും തൊഴിലാളിവർഗത്തിലും ഉണ്ടാകാം.. മുതലാളിത്തത്തിന്റെ ഇത്തരം സാംസ്കാരികമൂല്യങ്ങൾ സമൂഹത്തെ മുഴുവനായി സ്വാധീനിക്കുന്നു എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഈ സംസ്കാരത്തെയാണ് കഴുകിക്കളയേണ്ടത്. മതവും വിനോദവും മറ്റനേകം ഘടകങ്ങളും ഇത്തരം സംസ്കാരങ്ങളെ നിലനിർത്താൻ ശ്രമിക്കുന്നു. അത് മാറണം. മുതലാളിത്തത്തിന്റെ സംസ്കാരത്തിൽ നിന്നും സോഷ്യലിസ്റ്റ് സംസ്കാരത്തിലേക്കുള്ള സമൂഹത്തിന്റെ പരിവർത്തനവും വിപ്ലവത്തിന്റെ ലക്ഷ്യമാകണം..

തൊഴിലാളിവർഗവും തൊഴിലുടമകളും..

വർഗങ്ങളുടെ രൂപീകരണം..

തൊഴിലാളിയും തൊഴിലുടമയും തമ്മിലെ വ്യത്യാസം എന്തെന്ന് മുൻപോസ്റ്റിൽ ലളിതമായി വിശദമാക്കിയിട്ടുണ്ട്..  ലോകത്തെല്ലായിടത്തും ജനങ്ങളെ തൊഴിലാളികൾ എന്നും തൊഴിലുടമകൾ എന്നും വേർതിരിക്കാമെങ്കിലും ഇത് പൂർണമായും സാധിക്കില്ല. ഒരേ സമയം തൊഴിലാളിയായും തൊഴിലുടമയായും വർത്തിക്കുന്നവർ സമൂഹത്തിലുണ്ട് എന്നതുതന്നെ കാരണം. അതായത് ഒരേസമയം ഒരാൾ സ്വന്തം അധ്വാനത്തിലൂടെ വരുമാനം നേടുകയും അതേസമയം മറ്റൊരിടത്ത് അയാൾ തന്റെ കൈവശമുള്ള ആസ്തി ഉപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യും.
നാട്ടിൽ സ്വന്തം ഭൂമി പാട്ടത്തിനു കൊടുത്ത ഒരു അധ്യാപകൻ, ഷെയർമാർക്കറ്റിൽ ചൂതാട്ടം നടത്തുന്ന ഒരു ടാക്സി ഡ്രൈവർ, സർക്കാരുദ്യോഗം വഹിക്കുന്ന ഒരു പണമിടപാട് മുതലാളി തുടങ്ങിയവ തന്നെ ഉദാഹരണം..

എന്നാൽ കാലാനുസൃതമായി ജനങ്ങൾ തൊഴിലാളി എന്നും തൊഴിലുടമ എന്നും കൂടുതൽ വേർതിരിയുന്നുണ്ട്. വളരെ ചെറിയൊരു ന്യൂനപക്ഷം തൊഴിലുടമകൾ സമ്പന്നരാകുന്നു. ഇടത്തരക്കാരിൽ നല്ലൊരു വിഭാഗവും ദാരിദ്യ്രത്തിലേക്ക് നീങ്ങുന്നു. സാമ്പത്തികമായ ധ്രുവീകരണം അതായത് പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർധിക്കുന്നു.. മുതലാളിവർഗം തന്നെ പരസ്പരം മത്സരിക്കുമ്പോൾ നല്ലൊരു ശതമാനവും പരാജയപ്പെടുകയും തങ്ങളുടെ ബിസിനസുകളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. ഇവരിലും ഭൂരിപക്ഷവും മറ്റാരുടെയെങ്കിലും തൊഴിലാളികളായി മാറുന്നു. കാലം കഴിയുന്തോറും തൊഴിലാളിവർഗം കൂടുതൽ അസംതൃപ്തിയിലേക്ക് നീങ്ങുകയും സമൂഹത്തിലെ രണ്ട് വർഗങ്ങൾ തമ്മിലെ അന്തരം വർധിക്കുകയും ചെയ്യുന്നു. വർഗസമരം രൂപപ്പെടുന്നു..

ഒരു മനുഷ്യൻ തന്റെ ശാരീരികമോ ,മാനസികമോ ആയ  അധ്വാനം നിർവഹിച്ചുകൊണ്ട് പ്രതിഫലമായി തനിക്കാവശ്യമായ ജീവനോപാധികൾ നേടുന്നെങ്കിൽ അവരെ തൊഴിലാളിവർഗം എന്നുവിളിക്കാം. എന്നാൽ മറ്റൊരുവിഭാഗമുണ്ട്.. ഇവരും പ്രതിഫലമായി ജീവനോപാധികൾ നേടുന്നുണ്ടെങ്കിലും അത് അധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് തനിക്ക് പൈതൃകമായോ അല്ലാതെയോ ലഭിച്ച സ്വത്തുക്കളുടെ മേലുള്ള ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിലാവാം അത്. ഉദാ:- ഭൂമിക്ക് പാട്ടമായും വീടിനും മറ്റ് ഉപാധികൾക്കും വാടകയായും മൂലധനത്തിന് ലാഭമായും വായ്പയ്ക്ക് പലിശയായും ഒക്കെ പ്രതിഫലം സ്വന്തമാക്കുന്നവർ.

ഈ വർഗത്തിന്റെ കൈയിലുള്ള ഉത്പാദനോപാധികളിൽ നിന്ന് അവർ നേട്ടം കൊയ്യുന്നു.. ഇവരെ തൊഴിലുടമകൾ എന്നുവിളിക്കാം. അതേസമയം തൊഴിലാളിവർഗത്തിന് പ്രതിഫലം നേടാനാകുന്നത് ഇത്തരം സ്വത്തുക്കൾ ഉപയോഗിച്ചല്ല. സ്വന്തമായി ഉത്പാദനോപാധികളില്ലാത്ത ഇവർ അധ്വാനം വിറ്റുകൊണ്ടാണ് പ്രതിഫലം നേടുന്നത്. ഇതാണ് തൊഴിലാളിവർഗവും തൊഴിലുടമകളും തമ്മിലെ വ്യത്യാസം. തൊഴിലാളിവർഗത്തിന് അധ്വാനം ചെലുത്തി ശമ്പളം നേടണമെങ്കിൽ ഉത്പാദനോപാധികൾ വേണം. കൃഷിഭൂമിയോ ഫാക്ടറിയോ അസംസ്കൃതവസ്തുക്കളോ മറ്റോ ഇല്ലാതെ അധ്വാനം മാത്രം കൊണ്ട് കാര്യമില്ലല്ലോ.

അതായത് അധ്വാനിക്കാനാവശ്യമായ ഉത്പാദനോപാധികളും തൊഴിലാളികൾക്ക് ആവശ്യമായി വരും. ഇതാകട്ടെ തൊഴിലുടമകളുടെ കൈവശമാണ്. അതിനാൽ തൊഴിലാളിക്ക് ജോലി ചെയ്യാൻ തൊഴിലുടമകൾ കൂടി കനിയണം. തൊഴിൽ ചെയ്യുന്നത് തൊഴിലാളി ആണെങ്കിലും തൊഴിൽ സൃഷ്ടിക്കുന്നത് തൊഴിലുടമയാണ്. അവരുടെ കൈവശമുള്ള സ്വത്തുക്കളാണ് അവരെ ഇതിന് പ്രാപ്തരാക്കുന്നത്.


അത്യാഗ്രഹികളുടെ ലോകം..


ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ അറിയാത്തവരായി ആരുമില്ല. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ''മനുഷ്യസമൂഹത്തിന് ആത്യന്തികമായ പുരോഗതി പ്രാപ്തമാകുന്നതിന് ഒന്നേയുള്ളൂ മാര്‍ഗം. സുസംഘടിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും അതിന് ഉപോല്‍ബലകമായ വിദ്യാഭ്യാസസമ്പ്രദായവും.'' മുതലാളിത്തം മത്സരങ്ങളില്‍ അധിഷ്ഠിതമാണ്. അത് ഒരു സാമ്പത്തികവ്യവസ്ഥിതി എന്നതിലുപരി ബൗദ്ധികമായ ഒരു അടിച്ചേല്‍പിക്കല്‍ ആളുകളില്‍ നടത്താറുണ്ട്. അത്യാഗ്രഹം, മത്സരം, സ്വാര്‍ത്ഥത, ആസക്തി തുടങ്ങിയവയാണ് മുതലാളിത്തം നമ്മില്‍ ഓരോരുത്തരിലും ചെലുത്തുന്ന ബൗദ്ധികമൂല്യങ്ങള്‍. മനുഷ്യന്‍ പൊതുവേ സ്വാര്‍ത്ഥനും അത്യാഗ്രഹിയുമാണ്. അവന്‍ എപ്പോഴും മറ്റുള്ളവരുമായി മത്സരിക്കും. കൂടുതല്‍ ലാഭത്തിനുവേണ്ടി പരിശ്രമിക്കും. ലാഭം വീണ്ടും വര്‍ധിപ്പിക്കാന്‍ നോക്കും. സഹകരണവും സഹജീവീസ്നേഹവും മറ്റും അവന്‍ ഉപേക്ഷിക്കും. ഇതാണ് മുതലാളിത്തം. ഇങ്ങനെ ആകാനേ മുതലാളിത്തത്തിന്  സാധിക്കൂ..

പക്ഷേ കമ്മ്യൂണിസം എന്താണ്.? ഓരോ വ്യക്തിയും അവന്റെ കഴിവിനൊത്ത് പരിശ്രമിക്കുന്നു. ആവശ്യത്തിനൊത്ത് പ്രതിഫലം നേടുന്നു. അവിടെ അത്യാഗ്രഹത്തിനും മത്സരത്തിനും സ്ഥാനമില്ല. സഹകരണവും സാമൂഹ്യനന്മയുമാണ് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ ഓരോ പൗരന്റെയും വ്യക്തിത്വത്തിനടിസ്ഥാനം.

ഇവിടെ ഒരു കാര്യം വ്യക്തമാണ്. സാമ്പത്തികരാഷ്ട്രീയങ്ങള്‍ മാത്രമല്ല, മുതലാളിത്തവും കമ്മ്യൂണിസവും മനുഷ്യരില്‍ ചെലുത്തുന്ന ബൗദ്ധികമൂല്യങ്ങള്‍ പോലും വ്യത്യസ്തമാണ്. ആദ്യത്തേത് ആര്‍ത്തിയും മത്സരവുമാണെങ്കില്‍ രണ്ടാമത്തേത് സഹകരണവും മനുഷ്യസ്നേഹവുമാണ്. വിപ്ലവം ആദ്യം സംഭവിക്കേണ്ടത് മനുഷ്യമനസുകളില്‍ ആകണം എന്നും പറയാം. കമ്മ്യൂണിസം നടപ്പാവണമെങ്കില്‍ ആര്‍ത്തിയില്‍ നിന്നും ആവശ്യത്തിലേക്കും സ്വാര്‍ത്ഥതയില്‍ നിന്നും സാമൂഹികതയിലേക്കും മനുഷ്യന്‍ മാറണം.

ഇത് അസാധ്യമാണെന്ന് ചില മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ പറയുന്നു. എന്നാലിത് സാധ്യമാണ്. മുതലാളിത്തമൂല്യങ്ങള്‍ മനുഷ്യനില്‍ അടിച്ചേല്‍പിക്കുന്ന കുറച്ച് ഘടകങ്ങള്‍(Ideological Supetstructure) സമൂഹത്തിലുണ്ട്. വിദ്യാഭ്യാസമാണ് അതിലൊന്ന്. ആ ഘടകങ്ങളെ പൊളിച്ചുമാറ്റിക്കൊണ്ടാവണം ബൗദ്ധികമായ വിപ്ലവം സാധ്യമാകേണ്ടത്. ഐന്‍സ്റ്റീന്‍ സോഷ്യലിസത്തോടൊപ്പം വിദ്യാഭ്യാസത്തിലെ മാറ്റത്തെ കൂടി പരാമര്‍ശിച്ചത് അതുകൊണ്ടാണ്.

ആശയങ്ങൾ മുതലാളിത്തത്തിന്റെ സംരക്ഷകരാകുമ്പോൾ..

വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് മുതലാളിത്തം സോഷ്യലിസത്തിലേക്ക് വഴിമാറുക.. ഇത് സാമൂഹ്യമായ വിപ്ലവത്തിലൂടെയാണ് സംഭവിക്കുക. പക്ഷേ ഈ സാമൂഹ്യാടിത്തറയ്ക്കു മുകളിൽ  ആശയങ്ങളുടെ ഒരു മേൽപുരയുണ്ട്. ഇത് മുതലാളിത്തവ്യവസ്ഥയെ സംരക്ഷിക്കുന്നു. ചൂഷകവർഗത്തിന്റെ സംസ്കാരത്തിന് ഇവ സമൂഹത്തിൽ പ്രാബല്യം നൽകുന്നു..

എന്തൊക്കെയാണ് ഈ മേൽപുരയിലെ ഘടകങ്ങൾ..
രാഷ്ട്രീയം, കല, മാധ്യമം, കുടുംബവ്യവസ്ഥ, സംസ്കാരം, മനോഭാവം, ശാസ്ത്രം, വിദ്യാഭ്യാസം, മതം എന്നിങ്ങനെ പോകുന്നു ഇതിന്റെ നിര.. ഇതിലെ ഓരോ ഘടകത്തിനും മാർക്സിസ്റ്റ് ആശയപഠനത്തിൽ  വലിയ പ്രാധാന്യമർഹിക്കുന്നു.

വിപ്ലവം സാധ്യമാകണമെങ്കിൽ ജനങ്ങൾക്ക് തിരിച്ചറിവുണ്ടാകണം. അവരുടെ ബൗദ്ധികതലം വികസിക്കണം. പുരോഗമനപ്രസ്ഥാനങ്ങൾ ശക്തമാകണം. മാറ്റത്തിന്റെ അനിവാര്യതയും നിലവിലെ സാഹചര്യങ്ങളും ജനങ്ങൾക്ക് ബോധ്യമാകണം.
ഇതിന് തടസം നിൽക്കുകയും വിപ്ലവത്തിന്റെ ആഗമനത്തെ കൂടുതൽ നീട്ടിവെക്കുകയും മുതലാളിത്തവൈരുധ്യങ്ങളെ മയപ്പെടുത്തി അതിനെ സംരക്ഷിക്കുകയുമാണ് മേൽപറഞ്ഞ ആശയപരമായ മേൽപുരയുടെ ദൗത്യം..

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-6


ഗോർബച്ചേവും പെരിസ്ട്രോയിക്കയും..

 ഗോർബച്ചേവിന്റെ ആഗമനത്തോടെ സോവിയറ്റ് യൂണിയൻ പൂർണമായും മുതലാളിത്തത്തിലേക്ക് നീങ്ങാനാരംഭിച്ചു. പുതിയ നയങ്ങൾ നടപ്പാക്കി. സമ്പദ് വ്യവസ്ഥ ഉദാരവത്കരിച്ചു. യുദ്ധങ്ങളും മറ്റും മൂലം ഉണ്ടായ രൂക്ഷമായ സാമ്പത്തികമാന്ദ്യമാണ് ഇതിന് പ്രേരിപ്പിച്ചത്. ഗ്ലാസ് നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നീ പേരുകളിൽ ഇത് അറിയപ്പെട്ടു. ഗവൺമെന്റിന് മാധ്യമങ്ങൾക്കു മേൽ ഉണ്ടായിരുന്ന കർശനമായ സെൻസർഷിപ്പ് നീക്കി. ജനങ്ങൾക്ക് ഗവൺമെന്റിനെതിരെ പ്രതികരിക്കാനുള്ള അവസരങ്ങൾ ലഭിച്ചു. അധികാരകേന്ദ്രീകരണം പൂർണമായും ഇല്ലാതാക്കി. ഉത്പാദനമേഖലയിലെ സർക്കാർ പങ്കാളിത്തം കുറഞ്ഞു. എന്നാൽ കമ്പോളശക്തികൾക്ക് ഇത് വിട്ടുകൊടുത്തുമില്ല.ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. അഫ്ഗാൻ അധിനിവേശയുദ്ധം 9 വർഷങ്ങൾക്കു ശേഷം അവസാനിപ്പിച്ചു. 1988ൽ സൈന്യത്തെ പിൻവലിച്ചു.

അമേരിക്കൻ സാമ്രാജ്യത്വവും CIAയും സോവിയറ്റ് യൂണിയനെ തകർക്കാൻ വേണ്ടി ധാരാളം ഗൂഢതന്ത്രങ്ങൾ മെനഞ്ഞു. അമേരിക്ക സൗദിയെ ആഗോളഎണ്ണവില കുറയ്ക്കാൻ പ്രേരിപ്പിച്ചു. ഇതോടെ എണ്ണവിൽപന വഴി സോവിയറ്റ് യൂണിയൻ നേടിയിരുന്ന വരുമാനം ഇടിയുകയും അത് തകർച്ചയിലേക്ക് നീങ്ങുകയും ചെയ്തു. തങ്ങളുടെ സഖ്യരാജ്യങ്ങൾക്ക് USSR നൽകിവന്ന സൈനികസഹായവും അവസാനിപ്പിച്ചു.

സോവിയറ്റ് യൂണിയനിലെ ഘടകറിപ്പബ്ലിക്കുകൾക്കും അതൃപ്തി വർദ്ധിച്ചു. സ്വന്തമായി ഒരു രാജ്യം എന്ന ദേശീയതാവികാരം എല്ലായിടത്തും വ്യാപിച്ചു. 1989കളോടെ റിപ്പബ്ലിക്കുകൾ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് USSR വിട്ടുപോകാൻ തീരുമാനിച്ചു. ബർലിൻ മതിൽ തകർന്നു. കിഴക്കൻ ജർമനി USSRന് നഷ്ടപ്പെട്ടു. ഏകീകൃതജർമനി എന്ന രാജ്യം രൂപം കൊണ്ടു. സോവിയറ്റ് ഭരണഘടനയിലെ വകുപ്പുകൾ ഉപയോഗിച്ച് റിപ്പബ്ലിക്കുകൾ USSR വിട്ട് പ്രത്യേകരാജ്യമായി. USSRലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ റഷ്യ സ്വതന്ത്രരാജ്യമായി. തെരഞ്ഞെടുപ്പ് നടക്കുകയും ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് ആകുകയും ചെയ്തു.

1990ൽ ലിത്വാനിയയും സ്വതന്ത്രരാജ്യമായി. 1990ൽ ഗോർബച്ചേവ് ജനഹിതപരിശോധന നടത്തി. രാജ്യം വിഭജിച്ച് സ്വതന്ത്രരാജ്യങ്ങൾ രൂപീകരിക്കണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. 4 റിപ്പബ്ലിക്കുകൾ ഹിതപരിശോധന ബഹിഷ്കരിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി. USSRന്റെ മരണം ഉറപ്പാക്കിയ ഗോർബച്ചേവ് അവസാനശ്രമമെന്ന  നിലയിൽ 1991ൽ ഒരു ജനകീയ വോട്ടെടുപ്പ് കൂടി നടത്തി. സോവിയറ്റ് യൂണിയൻ നിലനിർത്തണോ വേണ്ടയോ എന്നതായാരുന്നു ജനങ്ങൾക്കുമുന്നിലേ ചോദ്യം.. ജനവിധി എന്താണെന്നറിയാൻ ലോകം മുഴുവൻ സോവിയറ്റ് യൂണിയനിലേക്ക് ആകാംക്ഷയോടെ നോക്കി..



                                                 
സോവിയറ്റ് യൂണിയൻ 
ലോകത്തോടു വിട പറയുന്നു..
ഒരു യുഗത്തിന്റെ അന്ത്യം..

 അസംതൃപ്തരായ റിപ്പബ്ലിക്കുകൾ ഓരോന്നായി കൊഴിഞ്ഞുപോകാൻ തുടങ്ങി. 1991ലെ ഹിതപരിശോധനയിൽ ഭൂരിപക്ഷം പേരും സോവിയറ്റ് യൂണിയൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടത് ഗോർബച്ചേവിന് ആശ്വാസം പകർന്നു. റിപ്പബ്ലിക്കുകൾ സ്വയം പിരിഞ്ഞുപോയതോടെ ബാക്കിയുള്ള 8 റിപ്പബ്ലിക്കുകളെ ചേർത്ത് ദുർബലമായ ഒരു രാഷ്ട്രം രൂപീകരിക്കാൻ ഗോർബച്ചേവ് ശ്രമവും തുടങ്ങി.

 എന്നാൽ ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും KGBയിലെയും തീവ്രഇടതുപക്ഷക്കാരായ ഒരു വിഭാഗം കലാപവുമായി മുന്നോട്ടുവന്നു. ഗോർബച്ചേവ് തന്റെ മുതലാളിത്തനയങ്ങളെ പൊളിച്ചെഴുതണമെന്നും എല്ലാ റിപ്പബ്ലിക്കുകളെയും ചേർത്ത് പഴയതുപോലെ സുശക്തമായ സോവിയറ്റ് യൂണിയനെ നിർമിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോറിസ് യെൽസിന്റെ റഷ്യൻ സർക്കാരിനെ അട്ടിമറിക്കാനും ഈ ഇടതുപക്ഷവിഭാഗം ഇറങ്ങിത്തിരിച്ചു. എന്നാൽ ബോറിസ് യെൽസിൻ ഇതെല്ലാം അടിച്ചമർത്തി. ഇനിയൊരു തിരിച്ചുവരവ് സോവിയറ്റ് യൂണിയന് ഉണ്ടാകില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ യെൽസിൻ നിരോധിച്ചു.
USSR വിഘടിക്കപ്പെടുകയും ലാത്വിയ, എസ്റ്റോണിയ തുടങ്ങി ആകെയുള്ള 15 റിപ്പബ്ലിക്കുകളും വേർപിരിഞ്ഞ് പുതിയ രാജ്യങ്ങളായി മാറി. പുതിയ സർക്കാരുകളും ഉണ്ടായി. സോവിയറ്റ് സൈന്യത്തെ ഈ രാജ്യങ്ങൾ പങ്കിട്ട് സ്വന്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ടു.

*********************************************
1991 ഡിസംബർ 25 അർദ്ധരാത്രി.. ഗോർബച്ചേവ് സോവിയറ്റ് ജനറൽ സെക്രട്ടറി പദവി രാജി വെച്ചു. മോസ്കോയിൽ സോവിയറ്റ് യൂണിയന്റെ പതാകയായ അരിവാൾചുറ്റിക നക്ഷത്രചിഹ്നം പതിച്ച ചെങ്കൊടി താഴ്ത്തിക്കെട്ടുകയും പകരം റഷ്യയുടെ ത്രിവർണപതാക ഉയർത്തുകയും ചെയ്തു.. എഴുപത് സംവത്സരങ്ങൾ നീണ്ടുനിന്ന ഇതിഹാസത്തിന് തിരശീല വീണു.. ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഞെട്ടൽ വിട്ടുമാറാതെ നിശബ്ദരായി. മാർക്സിസം മരിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങളും പാശ്ചാത്യബുദ്ധിജീവികളും വിധിയെഴുതി. 'ചരിത്രത്തിന്റെ അന്ത്യം' പോലുള്ള പുസ്തകങ്ങൾ എഴുതപ്പെട്ടു. അമേരിക്കയുടെ കീഴിലുള്ള ഏകധ്രുവലോകം രൂപം കൊണ്ടു. രാജ്യങ്ങളെമ്പാടും ഇടതുപക്ഷ-സോഷ്യലിസ്റ്റ് നയങ്ങൾ പൊളിച്ചെഴുതപ്പെട്ടു. മാർക്സിന്റെയും ലെനിന്റെയും പ്രതിമകൾ തച്ചുടയ്ക്കപ്പെടുന്ന സംഭവങ്ങളുമുണ്ടായി..

 ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സോഷ്യലിസം ഉപേക്ഷിച്ച് നവലിബറലിസത്തിലേക്ക് നീങ്ങി. ആഗോളവത്കരണവും നവഉദാരവത്കരണവും വ്യാപിച്ചു. തത്വശാസ്ത്രങ്ങളുടെ ചവറ്റുകൊട്ടയിലേക്ക് ബൂർഷ്വാസി കമ്മ്യൂണിസത്തെ ചുരുട്ടിയെറിഞ്ഞു. ഇന്നും മാർക്സിസം തകർന്നുവെന്ന് വലതുപക്ഷവാദികൾ വാദിക്കുന്നു. സോവിയറ്റ് സോഷ്യലിസത്തെ അവർ ഉദാഹരണമായി എടുത്തുകാട്ടുന്നു. എന്നാൽ ഇതിലെത്ര മാത്രം സത്യമുണ്ട്..?? സോവിയറ്റ് യൂണിയന്റെ പതനം എന്നത് മാർക്സിസത്തിന്റെ മരണമാണോ..? മുതലാളിത്തം മരണമില്ലാത്ത വ്യവസ്ഥിതിയാണോ..? എന്തുകൊണ്ട് USSR തകർന്നു..? ഇത്തരം കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ഇതിനെല്ലാം തുടക്കമിട്ട ഒരു മനുഷ്യനിലേക്ക് തന്നെ നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു.. കാൾ മാർക്സ്..



                                    (അവസാനിച്ചു..)

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-5


സ്റ്റാലിൻ യുഗത്തിന്റെ അന്ത്യം..
ക്രൂഷ് ചേവിന്റെ ആഗമനം..

1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് സോവിയറ്റ് യൂണിയൻ എന്ന് ഔദ്യോഗികമായി പാർട്ടി നാമകരണം ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം സ്റ്റാലിൻ അന്തരിച്ചതോടെ നികിത ക്രൂഷ്ചേവ് സോവിയറ്റ് പ്രീമിയറായി അധികാരത്തിലെത്തി. വ്യവസായം, ശാസ്ത്‌രസാങ്കേതികവിദ്യ, സാമ്പത്തികം , ആയുധം തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കയുമായി കടുത്ത മത്സരം നടത്തുകയായിരുന്നു USSR. ശീതസമരവും വർധിച്ചു. രാജ്യം ദ്‌രുതഗതിയിൽ വികസിച്ചു. ഗ്രാമീണർ വ്യാപകമായി നഗരങ്ങളിലേക്ക് കുടിയേറി.

 ബഹിരാകാശരംഗത്തും സോവിയറ്റ് യൂണിയൻ അനേകം നേട്ടങ്ങൾ കൈവരിച്ചു. ഉദാ:- ആദ്യ ബഹിരാകാശസഞ്ചാരി- യൂറി ഗഗാറിൻ, ആദ്യ വനിതാബഹിരാകാശസഞ്ചാരി- വാലന്റീന തെരഷ്കോവ, ആദ്യ ബഹിരാകാശ ഉപഗ്രഹം- സ്പുട്നിക്, ആദ്യമായി ബഹിരാകാശത്ത് നടന്നയാൾ- അലക്സിലിയനോവ്, ആദ്യമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത വാഹനം- ലൂണ 9, ആദ്യത്തെ ചന്ദ്രനിലെത്തിയ റോവർ- ലൂണോക്ഹോഡ്- 1&2, ബഹിരാകാശത്തെ ആദ്യ മൃഗം- ലെയ്ക എന്ന നായ etc..

മറ്റ് രാജ്യങ്ങളുമായും റഷ്യ ബന്ധം സ്ഥാപിച്ചു. ജീവിതനിലവാരം ഉയർത്താൻ നടപടികളെടുത്തു. സാമ്പത്തികവളർച്ച ഉയർന്നു. എന്നാൽ കാർഷികമേഖല ഇടിവ് നേരിട്ടു. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ മുഴുവൻ സോവിയറ്റ് റിപ്പബ്ലിക്കുകളായി. 1956 ലെ ഹംഗറി-പോളണ്ട് സ്റ്റാലിൻ വിരുദ്ധ സമരങ്ങളെ ഗവ: അമർച്ച ചെയ്തു. ഇന്ത്യ ഉൾപെടെയുള്ള 3ാം ലോകരാജ്യങ്ങളെയും USSR സഹായിച്ചു. വാഴ്സ കരാറിലൂടെ കിഴക്കൻസഖ്യരാഷ്ട്രങ്ങളുമായി വ്യാപാരബന്ധം വളർന്നു. എങ്കിലും സോവിയറ്റ് മാർക്കറ്റിൽ കുത്തക സ്റ്റേറ്റിനു തന്നെയായിരുന്നു.

ക്രൂഷ്ചേവിന്റെ കാലത്തെ എടുത്തുപറയേണ്ട ഒരു സംഭവമായിരുന്നു ഡീസ്റ്റാലിനൈസേഷൻ. പാർട്ടിക്കും ഭരണത്തിനും മേൽ സ്റ്റാലിൻ ഏർപെടുത്തിയ കർശനനിയന്ത്രണങ്ങളെ നീക്കം ചെയ്യുന്ന നടപടിയായിരുന്നു ഇത്. ക്രൂഷ്ചേവിന്റെ നയങ്ങളോടും പടിഞ്ഞാറിനോടുള്ള ഉദാരസമീപനവും ചൈനയ്ക്ക് അതൃപ്തി സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമെന്നാണ് (Revisionism) മാവോ ഇതിനെ വിളിച്ചത്. ചൈന- സോവിയറ്റ് വിഭാഗീയത രൂക്ഷമായി. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചൈന-സോവിയറ്റ് ചേരികളായി പിളർന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ(CPI) ചൈനാ അനുകൂലികളായ വിഭാഗം വേർപെട്ട് പ്രത്യേക പാർട്ടി ഉണ്ടാക്കി. ഇതാണ് CPIM. അൽബേനിയ ,കമ്പോഡിയ, കമ്മ്യൂണിസ്റ്റ് സർക്കാരുകളും ചൈനയോടൊപ്പം ചേർന്നു..




ക്യൂബൻ മിസൈൽ പ്രതിസന്ധി- ക്രൂഷ്ചേവിന്റെ പതനം..

അന്താരാഷ്ട്രതലത്തിൽ USSRന്റെയും ക്രൂഷ്ചേവിന്റെയും അന്തസിന് കളങ്കം വരുത്തിയ ഒരു സംഭവമായിരുന്നു ക്യൂബൻ മിസൈൽ പ്രതിസന്ധി. ഫിഡൽകാസ്ട്രോയുടെ ഭരണകാലത്ത് 1962ൽ ക്യൂബ USSRൽ നിന്നും അത്യാധുനികന്യൂക്ലിയർ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചു. അമേരിക്കയുടെ കടുത്ത ഭീഷണിയെ തുടർന്നാണ് ക്യൂബ USSRനെ ആശ്രയിച്ചത്. സോവിയറ്റ് മിസൈലുകൾ സമുദ്രമാർഗത്തിൽ ക്യൂബയിലേക്കടുത്തു. ഇത് അമേരിക്കയെ രോഷം കൊള്ളിച്ചു. എത്രയും വേഗം ക്യൂബയിൽ സ്ഥാപിക്കാനായി അയച്ച മിസൈലുകൾ  തിരിച്ചെടുക്കണമെന്ന് US ഭീഷണി മുഴക്കി. ഇത്അക്ഷരം പ്രതി അനുസരിക്കുകയാണ് സോവിയറ്റ് യൂണിയൻ ചെയ്തത്. ക്യൂബയ്ക്ക് നൽകാമെന്നേറ്റ മിസൈൽ പിൻവലിച്ചത് ക്യൂബയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയനെ 'വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം' എന്നാണ് ചെ ഗുവേര ആക്ഷേപിച്ചത്.

മുഖം നഷ്ടപ്പെട്ട ക്രൂഷ്ചേവിനെ 1964ൽ പാർട്ടി പുറത്താക്കി. ലിയോനിഡ് ബ്രെഷ്നേവ് അധികാരത്തിൽ വന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ (Stagnation) കാലമായിരുന്നു അത്. ആയുധനിർമാണത്തിനും വ്യാപാരത്തിനുമാണ് USSR കൂടുതൽ പ്രാധാന്യം നൽകിയത്. 3ാം ലോകരാജ്യങ്ങൾക്ക് ഏറ്റവുമധികം ആയുധക്കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു റഷ്യ. പൊതുജനക്ഷേമം, അവർക്കായുള്ള ഉപഭോഗച്ചരക്കുത്പാദനം എന്നിവയേക്കാൾ പ്രതിരോധമേഖലയിലാണ് രാജ്യം കൂടുതൽ നിക്ഷേപം നടത്തിയത്. അതിനാൽ ഉപഭോഗച്ചരക്കുകൾക്ക് കൂടുതൽ ക്ഷാമം നേരിട്ടു. സാധനവില സ്ഥിരമായിനിലനിന്നു. മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് വില മാറാൻ അനുവദിച്ചിരുന്നില്ല. അതേസമയം ക്ഷാമവും തുടർന്നു. കയ്യിൽ കാശുണ്ടായാലും വാങ്ങാൻ സാധനമില്ലാത്ത അവസ്ഥ.

മൂലധനത്തിന്റെ കാര്യത്തിൽ രാജ്യം മുന്നിലായിരുന്നെങ്കിലും സാമ്പത്തികവളർച്ച ഇടിഞ്ഞു. ഉത്പാദനക്ഷമതയും ഉത്പാദനവും കുറഞ്ഞതാണ് കാരണം. ഉദ്യോഗസ്ഥമേധാവിത്തം(Bureaucracy) അഥവാ ബ്യൂറോക്രസിയും അഴിമതിയും വർധിച്ചു. യാതൊരു നടപടിയും ഇതിനെതിരെ ഉണ്ടായില്ല.

1970കളിൽ അയഞ്ഞുതുടങ്ങിയ ശീതസമരം സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ ആക്രമണത്തോടെ വീണ്ടും രൂക്ഷമായി. 1979ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി. ചെക്കോസ്ലോവാക്യയിലും ഇതുണ്ടായപ്പോൾ മുതലാളിത്ത ആഗമനത്തെ ചെറുക്കാനെന്നാണ് ബ്രെഷ്നേവ് ന്യായീകരിച്ചത്. പശ്ചിമേഷ്യയിലെ സോവിയറ്റ് സാന്നിധ്യം അമേരിക്കയുടെ ഉറക്കം കെടുത്തി. അവർ ആയുധങ്ങൾ USSRനെതിരെ കോപ്പുകൂട്ടി. അതുവരെ വളരെ ദുർബലമായിരുന്ന ഇസ്ലാമിക- മൗലികവാദത്തെ അമേരിക്ക വളർത്തിയെടുത്തു.

 തീവ്രവാദസംഘടനകളെ കണക്കറ്റ് സഹായിച്ചു. മതമൗലികവാദം ഇതോടെ ഉദയം ചെയ്തു. ഇസ്ലാമിന്റെ ശത്രുവാണ് കമ്മ്യൂണിസം എന്ന വികാരം ഊതിപ്പെരുപ്പിച്ച അമേരിക്ക ഭീകരവാദികളെ സോവിയറ്റ് യൂണിയനെതിരെ തിരിച്ചു. അക്കാലത്ത് USന്റെ വിശ്വസ്തനായ ഒരു ഏജന്റായിരുന്നു പിന്നീട് US തന്നെ കൊന്നുകടലിലെറിഞ്ഞ ഒസാമ ബിൻലാദൻ..!! അമേരിക്ക പാലൂട്ടി വളർത്തിയ ഭീകരത ഇന്ന് അവർക്ക് തന്നേ വിനയാകുന്നു എന്നതാണ് മറ്റൊരു കൗതുകം.

ബ്രെഷ് നേവിനു ശേഷം അധികാരത്തിലെത്തിയവരാരും അധികകാലം പദവിയിലിരുന്നില്ല. എല്ലാവരും തന്നെ വളരെ പ്രായാധിക്യമുള്ളവരും ആയിരുന്നു. ഒടുവിൽ പ്രായം കുറഞ്ഞ മിഖായേൽ ഗോർബച്ചേവ് തന്നെ ജനറൽ സെക്രട്ടറിയായി. സോവിയറ്റ് യൂണിയന്റെ അന്തകനാകാനുള്ള ചരിത്രദൗത്യവുമായി..




സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-4


ചെമ്പട ചരിത്രം കുറിച്ച രണ്ടാം ലോകമഹായുദ്ധം...

1930കൾക്കു ശേഷം സോവിയറ്റ് യൂണിയൻ വമ്പിച്ച വ്യവസായവത്കരണത്തിലൂടെ കടന്നുപോയി. സാമ്പത്തികവളർച്ച അതിന്റെ പാരമ്യത്തിലെത്തി. വ്യവസായമേഖലയിലെ ഈ കുതിപ്പിനുള്ള പ്രധാന പ്രചോദനം പാശ്ചാത്യലോകത്തോടുള്ള USSRന്റെ വിശ്വാസമില്ലായ്മയും ഒരു രണ്ടാംലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആയിരുന്നു. 1940 ആയതോടെ USSR പൂർണമായും സ്വയംപര്യാപ്ത രാഷ്ട്രമായി മാറി.
1930കളോടെ അമേരിക്ക ഉൾപെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി സോവിയറ്റ് യൂണിയൻ അടുക്കാൻ തുടങ്ങി. US പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് സോവിയറ്റ് യൂണിയനെ അംഗീകരിച്ചു. അന്താരാഷ്ട്രസംഘടനയായ ലീഗ് ഒഫ് നേഷൻസിലും സോവിയറ്റ് യൂണിയൻ അംഗമായി. ഇതിനിടെ സ്പെയിനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. റിപ്പബ്ലിക്കൻസും സ്പെയിനിലെ തീവ്രദേശീയവാദികളും തമ്മിലെ രൂക്ഷമായ യുദ്ധത്തിൽ USSRഉം അമേരിക്കയും ഉൾപെടെയുള്ള സഖ്യകക്ഷികൾ റിപ്പബ്ലിക്കൻസിനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ നാസി ജർമനിയാകട്ടെ ദേശീയവാദികളോടൊപ്പവും.
സമാധാനശ്രമങ്ങളുടെ ഭാഗമായി ജോസഫ് സ്റ്റാലിൻ നാസി ജർമനിയുമായി പ്രീണനകരാർ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണമായിരുന്നു ലക്ഷ്യം.. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഹിറ്റ്ലറെ പോലുള്ള ഫാസിസ്റ്റിനെ അംഗീകരിക്കുന്നതിനെ ട്രോട്സ്കി എതിർത്തിരുന്നു. പ്രീണനസന്ധി റദ്ദാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ സ്റ്റാലിന് ട്രോട്സ്കിയോടുള്ള വിരോധം വർധിപ്പിച്ചതേയുള്ളൂ. USSRഉം ജർമ്മനിയും കൈകോർക്കുകയും 1939ൽ പോളണ്ടിനെ ആക്രമിച്ച് കീഴ്പെടുത്തുകയും ചെയ്തു. പക്ഷേ ഹിറ്റ്ലർ പതിയെ സോവിയറ്റ് യൂണിയനെതിരെ തിരിയാൻ തുടങ്ങി. USSRന്റെ ഭാഗങ്ങളും ഹിറ്റ്ലർ ആക്രമിച്ചു. ഇതോടെ പ്രീണനസന്ധി ഇല്ലാതാകുകയും ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിലേക്ക് , രണ്ടാംലോക മഹായുദ്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സഖ്യകക്ഷികളും USSRഉം ഒറ്റക്കെട്ടായി ജർമനി- ഇറ്റലി-ജപ്പാൻ ഫാസിസ്റ്റ് കേന്ദ്രശക്തികളെ ആക്രമിച്ചു. സ്റ്റാലിൻഗ്രാഡിലും മറ്റും നടന്ന യുദ്ധങ്ങൾ അക്ഷരാർത്ഥത്തിൽ ചോരപ്പുഴയൊഴുക്കി.. തങ്ങളോടൊപ്പമുള്ള മറ്റ് സഖ്യകക്ഷികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടിവന്നത് സോവിയറ്റ് യൂണിയനായിരുന്നു. ഏതാണ്ട് രണ്ടരക്കോടിയിലേറെ മനുഷ്യർ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ രക്തസാക്ഷികളായി. ബ്രിട്ടനും ഫ്രാൻസും പരാജയത്തിന്റെ വക്കിലെത്തി. എന്നാൽ ഇത്തരം വെല്ലുവിളികളെല്ലാം അതിജീവിച്ചുകൊണ്ട് USSRന്റെ ചെമ്പട(Red Army) 1945ൽ ബർലിൻ കീഴടക്കി. അമേരിക്ക ജപ്പാനിലെ ഹിരോഷിമ-നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് ലോകമനസാക്ഷിയെ ഞെട്ടിച്ചു. ചെമ്പട ഹിറ്റ്ലറുടെ കൊട്ടാരം വളഞ്ഞതോടെ ഗത്യന്തരമില്ലാതെ ഹിറ്റ്ലറും സഹധർമിണിയും ആത്മഹത്യ ചെയ്തു. യുദ്ധം അവസാനിച്ചു.
കീഴടക്കിയ പ്രദേശങ്ങളെല്ലാം USSR തങ്ങളുടെ ഭാഗമാക്കി. ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. കിഴക്കൻ ജർമനി സോവിയറ്റ് യൂണിയൻ സ്വന്തമാക്കി. യുദ്ധം തീർന്നുവെങ്കിലും അത് പുതിയൊരു ആഗോളരാഷ്ട്രീയത്തിന് തിരി കൊളുത്തി. അതുവരെ സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും USSRഉം തമ്മിൽ അകന്നു. ഇവർക്കിടയിലെ അകൽച്ചയും ശത്രുതയും മത്സരവുമൊക്കെ ശീതയുദ്ധത്തിലേക്ക് നയിച്ചു. 1949ൽ അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യശക്തികൾ ചേർന്ന് NATO രൂപീകരിച്ചു. ഇതോടെ ലോകം രണ്ട് ചേരിയായി തിരിഞ്ഞു. USന്റെ സാമ്രാജ്യത്വചേരിയും USSRന്റെ സോഷ്യലിസ്റ്റ് ചേരിയും. പുതിയ വഴിത്തിരിവിലേക്ക് ആഗോളരാഷ്ട്‌രീയം നീങ്ങി




സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-3


സ്റ്റാലിന്റെ രംഗപ്രവേശം....

USSRൽ മാത്രമല്ല ആഗോളകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായത് സ്റ്റാലിന്റെ രംഗപ്രവേശത്തോടെയാണ്. പക്ഷാഘാതം മൂലം തളർന്ന് രോഗാവസ്ഥയിലായ ലെനിൻ 1922ൽ ജോസഫ് സ്റ്റാലിനെ പാർട്ടി ജനറൽ സെക്രട്ടറി ആക്കി. ലിയോൺ ട്രോട്സ്കിക്കും മറ്റ് നേതാക്കന്മാർക്കും അധികാരങ്ങൾ കൈമാറി. എന്നാൽ സ്റ്റാലിൻ പാർട്ടിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. അധികാരസ്ഥാനങ്ങൾ ഓരോന്നായി തന്റെ കീഴിലാക്കി. ഇത് ലെനിന് ആശങ്കയുണ്ടാക്കി. സ്റ്റാലിന്റെ ഏകപക്ഷീയമായ പെരുമാറ്റം പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ സൃഷ്ടിച്ചു. ലെനിൻ സ്റ്റാലിനെ നിശ്ചിതമായി വിമർശിച്ചു. എന്നാൽ കിടക്കയിൽ കിടന്ന് നേരാവണ്ണം സംസാരിക്കാൻ പോലും കഴിയാത്ത ലെനിനെ സ്റ്റാലിൻ ഗൗനിച്ചില്ല.

 സ്റ്റാലിനെതിരെ നടപടിയെടുക്കാൻ ലെനിൻ ചെമ്പടയുടെ സ്ഥാപകനായ ട്രോട്സ്കിയുടെ സഹായം തേടി. ട്രോട്സ്കിയും സ്റ്റാലിനും നേർക്കുനേർ ഏറ്റുമുട്ടി. ട്രോട്സ്കി അധികാരത്തിൽ എത്താതിരിക്കാൻ സ്റ്റാലിൻ കിണഞ്ഞു പരിശ്രമിച്ചു. പാർട്ടിയിലെ ഒരു വിഭാഗവും സ്റ്റാലിനെ പിന്തുണച്ചു. ഒടുവിൽ അവസാനശ്രമമെന്ന നിലയിൽ സ്റ്റാലിനെ സെക്രട്ടറി പദവിയിൽ നിന്നും പുറത്താക്കാൻ ലെനിൻ പാർട്ടിക്ക് കത്തെഴുതി. ഇനിയും പാർട്ടിയിലെ അന്തഃച്ഛിദ്രം കാണാനാകാതെയാകണം ലെനിൻ 1924ൽ ലോകത്തോടു വിട പറഞ്ഞത്.. താനാണ് ലെനിന്റെ പിൻഗാമിയെന്ന് സ്റ്റാലിൻ സ്വയം പ്രഖ്യാപിച്ചു. ഗ്രിഗറി സിനൊവേവ്, ലിയോൺ ട്രോട്സ്കി ,ബുക്കാറിൻ എന്നിവർ പാർട്ടിയുടെ ഉന്നതപദവികളിൽ എത്തിച്ചേർന്ന് സ്റ്റാലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി.

12ാം പാർട്ടി കോൺഗ്രസിൽ ട്രോട്സ്കി ലെനിന്റെ അവസാനത്തെ കത്ത് ഉയർത്തിക്കാട്ടി. സ്റ്റാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിയുടെ അധികാരങ്ങളെല്ലാം തന്റെ കൈവെള്ളയിലാക്കിയ സ്റ്റാലിനെ പാർട്ടി പിന്തുണച്ചു. ലെനിനെ തള്ളിപ്പറയുക വരെ ചെയ്തു. സ്റ്റാലിനെ എതിർത്തവരെല്ലാം ഒറ്റപ്പെട്ടു. സിനൊവേവ്, ലേ കമെനേവ് തുടങ്ങിയ നേതാക്കൾ സ്റ്റാലിന്റെ പക്ഷം ചേർന്നു. ട്രോട്സ്കിയെ പല പദവികളിൽ നിന്നും 1925ൽ പുറത്താക്കി.

സ്റ്റാലിൻ തന്റെ ഭരണകാലത്ത് ഉയർത്തിക്കാട്ടിയ ഏറ്റവും പിന്തിരിപ്പനായ ഒരാശയമായിരുന്നു ഏകരാഷ്ട്രസോഷ്യലിസം. അതായത് ശാശ്വതമായ ഒരു വിപ്ലവം ലോകം മുഴുവൻ വ്യാപിക്കണമെന്നുള്ള ആഗോളകമ്മ്യൂണിസം എന്ന ലെനിന്റെയും ട്രോട്സ്കിയുടെയും വാദത്തെ എതിർത്ത സ്റ്റാലിൻ സോഷ്യലിസം റഷ്യയിൽ മാത്രം മതിയെന്ന് പറഞ്ഞു( socialism in One Country). ആഗോളകമ്മ്യൂണിസം വിദൂരഭാവിയിലേ നടക്കൂ എന്നും സ്റ്റാലിൻ കരുതി. ഫലമോ..? ജർമ്മനിയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ പരാജയപ്പെട്ടു. അതിന് കാരണം സ്റ്റാലിന്റെ ഈ വാദമാണെന്ന് കരുതപ്പെടുന്നു. 1926ൽ ട്രോട്സ്കി പാർട്ടിയിൽ നിന്നും പുറത്തായി. അതുവരെ സ്റ്റാലിന്റെ ഒപ്പം നിന്ന സിനൊവേവ്, കമെനേവ് എന്നിവരും സ്റ്റാലിന്റെ ഏകാധിപത്യത്തെ ഭയന്നു. ലെനിന്റെ കത്തും ട്രോട്സ്കിയുടെ വാദങ്ങളും ഉപയോഗിച്ച് ഇവരും സ്റ്റാലിനെതിരെ തിരിഞ്ഞു. എന്നാൽ ലെനിൻ പക്ഷക്കാരനായിരുന്ന ബുക്കാറിൻ സ്റ്റാലിനോടൊപ്പം ചേർന്നു.

ഒടുവിൽ ട്രോട്സ്കിക്ക് സംഭവിച്ചത് തന്നെ ഈ 2 പേർക്കും സംഭവിച്ചു. എതിരാളികളെയെല്ലാം സ്റ്റാലിൻ 1928 നാടുകടത്തി. ഒടുവിൽ തന്റെ ഒപ്പം നിന്ന ബുക്കാറിനെ പോലും വലതുപക്ഷക്കാരനെന്ന് ആരോപിച്ച് നിഷ്കാസനം ചെയ്തു. കടുത്ത ആരോപണങ്ങളും തെളിവുകളും പാർട്ടിഉന്നതരുടെ അതൃപ്തിയും സ്റ്റാലിനെതിരെ ഉണ്ടായിട്ടും എതിരാളികളെയെല്ലാം തന്ത്രപരമായി 'ഒതുക്കാൻ' സ്റ്റാലിന് കഴിഞ്ഞു. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത ഏകാധിപതിയായി സ്റ്റാലിൻ മാറി. USSR പുതിയ ചരിത്രഘട്ടങ്ങളിലേക്ക് നീങ്ങി.
 
സ്റ്റാലിന്റെ ഏകാധിപത്യവും ജനാധിപത്യത്തിന്റെ അഭാവവും..

സോവിയറ്റ് യൂണിയനെ ലോകം ഉറ്റുനോക്കുന്ന വൻസാമ്പത്തികശക്തിയായി വളർത്തുന്നതിൽ ഏറ്റവുമധികം പങ്കുവഹിച്ച നേതാവ് സ്റ്റാലിൻ തന്നെയാണ്. സോവിയറ്റ് പ്രീമിയർ ആയിചുമതലയേറ്റ സ്റ്റാലിന്റെ കാലത്ത് 1929ൽ ലെനിന്റെ പുത്തൻ സാമ്പത്തികനയം ഉപേക്ഷിച്ചു. കാർഷികമേഖല നിർബന്ധിതമായി പൊതുഉടമസ്ഥതയിലാക്കി. വ്യവസായമേഖലയിലെ വളർച്ച കുത്തനെ ഉയർന്നു. USSR ഒരു ശക്തമായ വ്യവസായിക- സാമ്പത്തികശക്തിയായി വളർത്തുന്നതിലും സ്റ്റാലിനോളം വിജയിച്ച മറ്റൊരു നേതാവില്ല. അതുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്ക്ക് വിജയം നേടാനായത്. സ്റ്റാലിൻ ഇല്ലായിരുന്നെങ്കിൽ ഹിറ്റ്ലറുടെ പരാജയം സ്വപ്നം മാത്രമായേനെ. 1930ൽ ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിലുലഞ്ഞപ്പോഴും ഒരു പോറലുമേൽക്കാതെ അതിജീവിക്കാൻ USSRന് കഴിഞ്ഞു. അവിടത്തെ പൊതുമേഖലാധിഷ്ഠിത ഉത്പാദനവും അടഞ്ഞ കമ്പോളവുമായിരുന്നു ഇതിന് കാരണം. കിഴക്കൻ യൂറോപ്പിൽ ശക്തമായ നേതൃത്വം വഹിക്കാനും സ്റ്റാലിന് കഴിഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രം സ്റ്റാലിന് നൽകിയത് ഒരു വില്ലൻ പരിവേഷമാണ്. Political Paranoia എന്നൊരു മാനസികാവസ്ഥ സ്റ്റാലിനുണ്ടായിരുന്നു. അതായത് തന്റെ അധികാരം നഷ്ടപ്പെടുമോ,, എതിരാളികൾ തന്നെ തുറുങ്കിലടയ്ക്കുമോ തുടങ്ങിയ നിരന്തരമായ വിഭ്രാന്തിയും ഭയവും. റഷ്യയിൽ ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമായ ക്ഷാമം പടർന്നു. അതേസമയം ഭരണകൂടമാകട്ടെ കർഷകരിൽ നിന്നും അന്യായമായി ധാന്യങ്ങൾ പിടിച്ചുവാങ്ങി. സർക്കാർ ധാന്യശേഖരം കുന്നുകൂടി. ക്ഷാമത്തെ അതിജീവിച്ച കുലാക്കുകളെ ബലം പ്രയോഗിച്ച് പണിയെടുപ്പിച്ചു.. എതിർത്തവരെയെല്ലാം അറസ്റ്റ് ചെയ്തു.

 USSR തകർച്ചയ്ക്ക് ശേഷം സർക്കാർ അത് വരെ രഹസ്യമായി സൂക്ഷിച്ച ചരിത്രരേഖകൾ പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് ലോകം കേട്ടത്. സുരക്ഷാസേനയായ NKVD 1930കളിൽ 15 ലക്ഷത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 7 ലക്ഷവും വെടിയേറ്റ് മരിച്ചു. അതായത് ഒരു ദിവസം ആയിരം പേരെ വീതം വെടിവെച്ചുകൊന്നു.! വ്യവസായപുരോഗതിക്കൊപ്പം കൂട്ടക്കുരുതികളും അരങ്ങേറി. സ്റ്റാലിന്റെ രാഷ്ട്രീയഎതിരാളികളെ എല്ലാം അമർച്ച ചെയ്തു. മഹാശുദ്ധീകരണം(The Great Purge) എന്നാണ് പാർട്ടി ഇതിനെ വിളിച്ചത്. ലെനിന്റെ കാലത്തും ശുദ്ധീകരണം ഉണ്ടായിരുന്നു. എന്നാൽ അത് പാർട്ടിപദവികളിൽ നിന്നും വ്യക്തികളെ നീക്കം ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന വാക്കായിരുന്നു. സ്റ്റാലിന്റെ കാലത്തും ലക്ഷക്കണക്കിന് രാഷ്ട്രീയക്കാരെ മാറ്റി ശുദ്ധീകരിച്ചു. പദവികളിൽ നിന്നല്ല, ഭൂമുഖത്തുനിന്ന് തന്നെ..!!

Correctional Labour Campകളിൽ ജനലക്ഷങ്ങൾ തുറുങ്കിലടയ്ക്കപ്പെട്ടു. ലക്ഷങ്ങൾ മരിച്ചു. റഷ്യൻ വിപ്ലവത്തിന് തിരി കൊളുത്തിയ ലെനിനും ചെമ്പടയുടെ കരുത്തുറ്റ നേതാവ് ട്രോട്സ്കിയും ബുക്കാറിനും സെനോവേവും കമെനേവും വിപ്ലവകാലത്ത് സ്റ്റാലിന്റെ സഹപ്രവർത്തകരായിരുന്നല്ലോ.. ഇതിൽ ലെനിൻ മാത്രമാണ് കിടക്കയിൽ കിടന്ന് മരണം വരിച്ചത്. ബാക്കി 4 നേതാക്കന്മാരുടെയും ജീവനെടുത്തത് മറ്റാരുമായിരുന്നില്ല.. സ്റ്റാലിനെ സ്ഥിരമായി വിമർശിച്ച ട്രോട്സ്കിയെ 1940ൽ മെക്സിക്കോയിൽ ആളെ വിട്ട് ഹിമക്കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നതും ആരാണെന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യമല്ലാതെ സോഷ്യലിസത്തിലേക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന മാർക്സിന്റെ വാക്കുകളായിരുന്നില്ല ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചതെന്ന് വ്യക്തം..
       (സ്റ്റാലിൻ എന്ന നേതാവിനെ ഇന്നും പല മാർക്സിസ്റ്റുകളും ആദരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പുരോഗമനവശങ്ങളെ അനുകൂലിച്ചുകൊണ്ടു തന്നെ പറയാം.. USSRലും പാർട്ടീയിലും ജനാധിപത്യം ഇല്ലാതാക്കുന്നതിലും അതിലൂടെ USSRന്റെ മരണത്തിനുള്ള ആദ്യവിത്ത് പാകുന്നതിലും സ്റ്റാലിനുള്ള പങ്ക് അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ല)
                                       (ഒക്ടോബർ വിപ്ലവത്തിന്റെ   മുൻനിരനായകരായ ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി, ബുക്കാറിൻ, സിനോവേവ്, കമനേവ് എന്നിവർ യഥാക്രമം.. ഇതിൽ ലെനിൻ ഒഴികെയുള്ള 5 പേരിൽ അവസാന നാല് പേരെയും വധിച്ചത് സ്റ്റാലിൻ തന്നെയാണ്..) 





     
                                                               
                                                                                   (തുടരും...)                                  

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-2


യുദ്ധകാലകമ്മ്യൂണിസം- USSRൽ..

ലോകം ഇന്നേ

വരെ കണ്ടിട്ടില്ലാത്ത ഒരു മഹാപരീക്ഷണമായിരുന്നു സോവിയറ്റ് യൂണിയൻ.. 1918ൽ ബോൾഷെവിക്കുകൾ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് സ്വയം നാമകരണം ചെയ്തു.1917 ഡിസംബറിൽ ഒന്നാം ലോകയുദ്ധത്തിൽ ലെനിൻ ജർമ്മനിയുമായി സന്ധിചെയ്യുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. സർ ചക്രവർത്തിയെയും കുടുംബത്തെയും വധശിക്ഷയ്ക്ക് വിധേയരാക്കി. 1921ൽ പോളണ്ടുമായി നടന്ന യുദ്ധം കൂടി ഒത്തുതീർപ്പിലെത്തുകയും ഉക്രൈൻ പ്രദേശം കൂടി സോവിയറ്റ് റിപ്പബ്ലിക്കാക്കുകയും ചെയ്തു. അങ്ങനെ 1922ലാണ് 15 റിപ്പബ്ലിക്കുകൾ ചേർന്ന് USSR( Union of Soviet Socialist Republic) രൂപം കൊണ്ടത്. ലെനിനെ ചെയർമാനായി തെരഞ്ഞെടുത്തു.

എന്നാൽ തുടക്കത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത ആഭ്യന്തരയുദ്ധം നേരിട്ടു. 'യുക്തിവാദി'കളായ സർക്കാരിനെതിരെ റഷ്യൻ ഓർത്തഡോക്സ് സഭയും ധനികപ്രഭുക്കന്മാരും ഭൂവുടമകളും പട്ടാളവും ഒക്കെ ചേർന്ന ധവളസേന( White Army) ഗവൺമെന്റിനെതിരെ കലാപം നടത്തി. സാമ്പത്തികമായി തകർച്ചയിലായിരുന്ന രാജ്യത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. എന്നാൽ ഇതിനെയെല്ലാം ട്രോട്സ്കിയുടെ ചെമ്പട ചെറുത്തുതോൽപിച്ചു. ശക്തമായ സംഘടനാരൂപവും അധികാരകേന്ദ്രവും ഇതിന് പാർട്ടിയെ സഹായിച്ചു. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സഹായം ലഭിച്ചിരുന്ന ഈ പ്രതിവിപ്ലവകാരികളായ ശത്രുക്കളെ ഗവ: തുരത്തിയോടിച്ചു. ഭരണനിർവഹണത്തിൽ പാർട്ടിയുടെ സ്വാധീനം വളരെ വലുതായിരുന്നു.

 ആഭ്യന്തരയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സ്വീകരിച്ച തീവ്രസോഷ്യലിസ്റ്റ് നടപടികളെ യുദ്ധകാലകമ്മ്യൂണിസം (War Communism) എന്ന് വിളിച്ചു. ലെനിന്റെ കാലത്ത് ഇതിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ അരങ്ങേറി. ഭൂവുടമകളുടെ കുത്തകഭൂമിയെല്ലാം സർക്കാർ പിടിച്ചെടുത്തു. കർഷകർക്ക് വ്യാപകമായി ഭൂമി നൽകി(ഭൂപരിഷ്കരണം). ഭക്ഷ്യക്ഷാമവും ദാരിദ്യ്രവും പരിഹരിക്കാൻ തുടങ്ങി. തൊഴിലില്ലായ്മ ഇല്ലാതാക്കി. ഗ്രാമീണജനങ്ങൾ വ്യാപകമായി നഗരങ്ങളിലേക്കെത്തി. മുതലാളിത്തത്തിന്റെ ചെറുകണികകൾ പോലും നീക്കം ചെയ്തു. തൊഴിലാളിവർഗതാത്പര്യം പാർട്ടി പിന്തുടർന്നു. വമ്പിച്ച തോതിൽ വൈദ്യുതീകരണം നടന്നു. പവർസ്റ്റേഷനുകൾ ധാരാളം സ്ഥാപിച്ചു. ജനജീവിതനിലവാരം ഇതോടെ വർധിച്ചു. വ്യവസായവും പുരോഗമിച്ചു. ലിംഗസമത്വം, സാക്ഷരത, സൗജന്യചികിത്സ തുടങ്ങിയ നേട്ടങ്ങളെല്ലാം USSR കൈവരിച്ചു. പുതിയ പാർട്ടികൾ നിരോധിച്ചു. ഫാക്ടറികൾ തൊഴിലാളികളുടെ നിയന്ത്രണത്തിലായി. സ്വകാര്യസ്വത്തവകാശം ഇല്ലാതാക്കി. ഇങ്ങനെ ധാരാളം നേട്ടങ്ങൾ കൈവരിച്ചെങ്കിലും യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ലെനിന്റെ പുത്തൻ സാമ്പത്തികനയം..

സോഷ്യലിസ്റ്റ് രാഷ്ട്രരൂപീകരണത്തിനു ശേഷം ലെനിൻ നേരിട്ട വലിയൊരു വെല്ലുവിളി രാജ്യത്തെ സാമ്പത്തികമുരടിപ്പ് ആയിരുന്നു. ജനക്ഷേമനടപടികൾ മാത്രം കൊണ്ട് കാര്യമില്ല.. ഉത്പാദനം വളരെ കുറവാണ്. പോരാത്തതിന് ക്ഷാമവും. സോഷ്യലിസത്തിന്റെ ഉയർന്ന സമ്പദ്വ്യവസ്ഥയിൽ ഉത്പാദനോപാധികൾ അല്ലെങ്കിൽ ഉത്പാദകശക്തികൾ വളരെ വികാസം പ്രാപിച്ചതായിരിക്കും. അത്തരത്തിൽ ഉത്പാദകശക്തികളുടെ വികാസമാണ് ആദ്യം വേണ്ടതെന്ന് ലെനിൻ മനസിലാക്കി. ഇതിന് നിലവിലെ യുദ്ധകാലകമ്മ്യൂണിസ്റ്റ് നയം ശരിയാവില്ല. അതോടെ പുതിയൊരു നയം ലെനിൻ 1921ൽ 10ാം പാർട്ടി കോൺഗ്രസിൽ പാസാക്കി. ഇതാണ് പുത്തൻ സാമ്പത്തികനയം( New Economic Policy). ഒരു തരം മുതലാളിത്തവത്കരണം തന്നെയായിരുന്നു ഇത്. ഉത്പാദനവും തൊഴിലവസരങ്ങളും ജനങ്ങളുടെ വാങ്ങൽശേഷിയും വളർത്താനായിരുന്നു ഇത്.

ചെറിയ ചെറിയ സ്വകാര്യസംരംഭങ്ങൾ അനുവദിക്കപ്പെട്ടു. ഒരു കമ്പോളവും രൂപം കൊണ്ടു. ഉത്പാദനശക്തികളെ വളർത്താൻ വേണ്ടിവന്നാൽ വിദേശബൂർഷ്വാസിയുടെ സഹായം പോലും തേടാമെന്ന് ലെനിൻ പറഞ്ഞു. മുതലാളിത്തത്തിന്റെ ചെറിയ കണികകൾ USSRൽ രൂപം കൊണ്ടു. ഗവ:തന്നെ കർഷകരുടെ വിളകൾ നേരിട്ട് ശേഖരിക്കുന്നതിന് പകരം മാർക്കറ്റിൽ വിൽക്കാൻ അനുവദിച്ചു. കച്ചവടം ഭീമമായി വർധിച്ചു. ജീവിതനിലവാരം വർധിച്ചു. പൂർണമായും കേന്ദ്രാസൂത്രിത സോഷ്യലിസത്തിനു പകരം സ്വകാര്‌യഉത്പാദകരും മാർക്കറ്റും സമ്പദ് വ്യവസ്ഥയെ ചെറിയ അളവിലെങ്കിലും നിയന്ത്രിച്ചു. പുത്തൻ സാമ്പത്തികനയവും ഭൂപരിഷ്കരണവും കാർഷികമേഖലയെ വളർത്തി. ധാന്യഉത്പാദനവും വളർച്ചാനിരക്കും കുത്തനെ ഉയർന്നു.

 എന്നാൽ വ്യവസായരംഗം അത്രമാത്രം വികസിച്ചില്ല. ട്രസ്റ്റുകളായും സിൻഡിക്കേറ്റുകളായും വ്യവസായശാലകളെ വിഭജിച്ചിരുന്നു. ഉത്പാദനഇടിവുമൂലം ചരക്കുകൾ വിലകൂട്ടി വിൽക്കാൻ തുടങ്ങി. വ്യവസായട്രസ്റ്റുകളും കുത്തകകളെ പോലെ പെരുമാറി. പതിയെ വ്യവസായം കരകയറിയെങ്കിലും കാർഷികമേഖല പരുങ്ങലിലായി. ഉയർന്ന ഉത്പാദനം മൂലം വിളകളുടെ വിലയിടിഞ്ഞു. ഇത് കർഷകരെ ബാധിച്ചു. വ്യവസായഉത്പന്നങ്ങൾ വാങ്ങാൻ അവർക്ക് കഴിവില്ലാതായി. വിളകൾ പൂഴ്ത്തിവെച്ചും മറ്റും കർഷകരും വില ഉയർത്താൻ ശ്രമിച്ചു. ഇത് നഗരവാസികളെ ദോഷകരമായി ബാധിച്ചു. പുത്തൻ നയത്തിന്റെ ഫലമായി രൂപം കൊണ്ട കമ്പോളവ്യവസ്ഥ ഇത്തരം പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പാർട്ടി നേരിട്ട് ഇടപെട്ട് ഇതെല്ലാം പരിഹരിച്ചു.

 കൽക്കരി ,ഇരുമ്പ് ,തുടങ്ങിയ വൻകിടവ്യവസായങ്ങൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തി.പുത്തൻനയം ലെനിൻ കൊണ്ടുവന്നത് വാസ്തവത്തിൽ നിവൃത്തിയില്ലായ്മ കാരണമായിരുന്നു എന്ന് വേണം പറയാൻ.. വിപ്ലവകാലത്ത് ധാരാളം ശത്രുക്കളെ ലെനിൻ സമ്പാദിച്ചിരുന്നു. അതിനാൽ രണ്ട് വധശ്രമങ്ങളും ലെനിന് നേരെ നടന്നു. 1918ൽ പെട്രോഗ്രാഡിൽ വെച്ച് ഒരു അജ്ഞാതൻ ലെനിന്റെ കാറിനുനേരെ വെടിയുതിർത്തെങ്കിലും ലെനിൻ രക്ഷപ്പെട്ടു. എന്നാൽ രണ്ടാം തവണ വെടിയേറ്റു. ചികിത്സ നൽകി ജീവൻ രക്ഷപ്പെടുത്തിയെങ്കിലും ലെനിന്റെആരോഗ്യസ്ഥിതി എന്നെന്നേക്കുമായി താറുമാറായി. സംസാരശേഷിയും നഷ്ടമായി..
                                                              (തുടരും..)     

സോവിയറ്റ് യൂണിയൻ- ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. ഭാഗം-1


ബോൾഷെവിക്ക് രൂപീകരണം..

ഇന്ന് ലോകത്തെ ഏറ്റവും വലിയ  സാമ്പത്തിക- സൈനികശക്തികളിലൊന്നാണ് റഷ്യ. എന്നാൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഇതായിരുന്നില്ല സ്ഥിതി. അങ്ങേയറ്റം ദരിദ്രവത്കരിക്കപ്പെട്ട ഒരു രാഷ്ട്രം. കാർഷികവൃത്തി ചെയ്ത് ജീവിച്ചുപോരുന്ന ജനങ്ങൾ.. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ വ്യവസായവിപ്ലവത്തിന്റെ ഭാഗമായി സാമ്പത്തികവും രാഷ്ട്രീയവുമായി വമ്പിച്ച പുരോഗതി പ്രാപിക്കുകയും ലോകത്തെമ്പാടും കോളനികൾ സ്ഥാപിച്ച് അധിനിവേശം നടത്തുകയും ചെയ്യുമ്പോൾ റഷ്യയിൽ വ്യവസായമുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. സാമ്പത്തികമായ മുരടിപ്പും ഉണ്ടായിരുന്നു.

1825ലാണ് റഷ്യയിൽ വിപ്ലവമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 1861ൽ അടിമത്തസമ്പ്രദായം റഷ്യയിൽ നിന്നും പൂർണമായും ഇല്ലാതായി. എന്നാൽ ജനങ്ങളുടെ ജീവിതം ദുരിതക്കയത്തിൽ തന്നെയായിരുന്നു. സ്വാഭാവികമായും മാർക്സിസ്റ്റ് ആശയങ്ങൾ ഇവിടെയും ജനമനസുകളിൽ ഇടം നേടാൻ തുടങ്ങി. 1898ൽ റഷ്യൻ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ലേബർ പാർട്ടി രൂപം കൊണ്ടപ്പോൾ അതിലെ ഒരു നേതൃമുഖമായിരുന്നു വ്ലാഡിമർ ഇല്ലിച്ച് ഉല്യാനോവിന്റേത്. ചരിത്രം അദ്ദേഹത്തെ ലെനിൻ എന്ന് വിളിച്ചു. ലെനിന്റെ സഹപ്രവർത്തകനായിരുന്നു ജൂലിയസ് മാൾട്ടോവ്. എന്നാൽ 1903ൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഇരുവർക്കിടയിലും ഒരു തർക്കം ഉടലെടുക്കുകയുണ്ടായി..

നിലവിൽ റഷ്യയിലെ സാർ ചക്രവർത്തിഭരണം ഇല്ലാതാകണമെങ്കിൽ സമ്പൂർണമായ വിപ്ലവം നടക്കണം. ഇതിന് വളരെ വലിയ ഒരു പാർട്ടി വേണമെന്ന് മാൾട്ടോവ് വാദിച്ചു. എന്നാൽ ചെറിയ പാർട്ടിയും വലിയ അനുഭാവിവൃന്ദവും മതിയെന്ന് ലെനിനും. കർമോത്സുകരും നല്ല മാർക്സിസ്റ്റുകളുമായവർ മാത്രം മതിയെന്ന് ലെനിൻ വ്യക്തമാക്കി. ഇത് മാൾട്ടോവ് അംഗീകരിച്ചില്ല. പാർട്ടി രണ്ട് തട്ടിലായി. ചർച്ചയിൽ വിജയം മാൾട്ടോവ് പക്ഷത്തായിരുന്നു. എന്നാൽ ലെനിൻ വിട്ടുകൊടുത്തില്ല. തീവ്രവാദസ്വഭാവമുള്ളവരായ ലെനിന്റെ പക്ഷം ബോൾഷെവിക്ക് എന്നും മിതവാദികളായ മാൾട്ടോവ് പക്ഷം മെൻഷെവിക്ക് എന്നും അറിയപ്പെട്ടു. 1905ലെ സമ്മേളനത്തോടെ ഇവർ പരസ്പരം പിരിഞ്ഞു. RSDLP രണ്ടായി പിളർന്നു. ബോൾഷെവിക്കുകൾ എന്ന വിപ്ലവകാരികളുടെ ഗ്രൂപ്പ് രൂപം കൊണ്ടു.

സാർഭരണത്തിന്റെ അന്ത്യവും ഫെബ്രുവരി വിപ്ലവവും..

രൂക്ഷമായ ദാരിദ്‌യ്രം, തൊഴിലില്ലായ്മ ,ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടിയ റഷ്യൻ ജനത
20ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സാറിസ്റ്റ് ഏകാധിപത്യഭരണത്തിൽ അസംതൃപ്തരായി തുടങ്ങി. 1905ൽ നടന്ന ഒരു വിപ്ലവാനന്തരം ഡ്യൂമ പാർലമെന്റ് നിലവിൽ വന്നെങ്കിലും ചക്രവർത്തിഭരണത്തിന്റെ ജനദ്രോഹത്തിന് ഒരു കുറവും വന്നില്ല. ഇതിനിടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടനും ഫ്രാൻസും ഉൾപെട്ട ത്രികക്ഷിസഖ്യത്തിൽ റഷ്യയും പങ്കാളിയായി. ജർമ്മനിക്കെതിരായി നടന്ന യുദ്ധം റഷ്യയെ കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലാക്കി. യുദ്ധം നിർബാധം തുടർന്ന് ജനദുരിതം വർധിപ്പിക്കാൻ സാർ ഭരണകൂടം തീരുമാനിച്ചു. ഇതെല്ലാം ജനങ്ങളെ രോഷാകുലരാക്കി.

ഒരു വിപ്ലവം ഉണ്ടാകാൻ വേണ്ട സാഹചര്യം റഷ്യയിലുണ്ടായി. വിപ്ലവാശയങ്ങൾ കാട്ടുതീ പോലെ പടർന്നു. എന്നാൽ വിപ്ലവകാരികളിൽ തന്നെ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും തമ്മിലെ തർക്കം രൂക്ഷമായി. റഷ്യൻ മാർക്സിസത്തിന്റെ സ്ഥാപകനായ ജോർജി പ്ലെഖാനോവും ലെനിന്റെ ബോൾഷെവിക്കിൽ ചേർന്നു. പിന്നീട് ലിയോൺ ട്രോട്സ്കിയും. തൊഴിലാളിവർഗപാർട്ടിയുടെ തലപ്പത്തേക്ക് ബോൾഷെവിക്കുകൾ ഉയർന്നുവന്നു. ജനകീയജനാധിപത്യമായിരുന്നു അവരുടെ അടിത്തറ.

കടുത്ത ജനദ്രോഹനടപടികൾ മൂലം 1917ഫെബ്രുവരിയിൽ കലാപം നടക്കുകയും സാർഭരണം അവസാനിപ്പിക്കുകയും ചെയ്തു. പുതിയ ഗവഃ രൂപം കൊണ്ടു. ഇതാണ് ഫെബ്രുവരി_വിപ്ലവം.. സാർ നിക്കോളാസ് ll കിരീടം ഉപേക്ഷിച്ചു. സാർ പതനത്തോടെ അദ്ദേഹത്തിന്റെ സഹോദരനായ ജോർജിലോവിന്റെ നേതൃത്വത്തിൽ താത്കാലികഗവൺമെന്റ് ഉണ്ടായി. ഇവർക്ക് മെൻഷെവിക്കുകളുടെ പിന്തുണയും ഉണ്ടായിരുന്നു. ജോർജിലോവിനു ശേഷം അലക്സാണ്ടർ കെറൻസ്കി എന്നയാൾ ഭരണം ഏറ്റെടുത്തു. എന്നാൽ ബോൾഷെവിക്കുകൾ ഇതിനെയൊന്നും അംഗീകരിച്ചില്ല. യഥാർത്ഥ വിപ്ലവത്തിനുള്ള സമയം അടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..

ലോകത്തെ വിറപ്പിച്ച ഒക്ടോബർ വിപ്ലവം..



ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. സാർ ഭരണത്തെ അട്ടിമറിച്ച് വന്ന സർക്കാരാകട്ടെ യുദ്ധത്തിൽ റഷ്യയും പങ്കെടുക്കണമെന്ന വാദക്കാരായിരും. ഇത് റഷ്യയെ കൂടുതൽ ദുരിതത്തിലാഴ്ത്തി. എന്നാൽ ഈ യുദ്ധം സാമ്രാജ്യത്വശക്തികൾ തമ്മിലെ യുദ്ധമാണെന്നും അതിൽ പങ്കെടുക്കുന്നതുകൊണ്ട് ദോഷമേ ഉണ്ടാകൂ എന്നും ലെനിൻ പറഞ്ഞു. തൊഴിലാളിവർഗം യുദ്ധത്തെ എതിർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബോൾഷെവിക്കുകൾ ആവശ്യപ്പെട്ട ഭൂപരിഷ്കരണപരിപാടികളെല്ലാം ഗവ: അവഗണിച്ചു. യുദ്ധവും തുടർന്നു. സാർ ഭരണം തിരിച്ചുവരാനുള്ള സാധ്യതയുമുണ്ടായി. ദാരിദ്യ്രവും മാന്ദ്യവും രൂക്ഷമായി.

ഇതോടെ ഇനി വെറുതെയിരിക്കാനാവില്ലെന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന് തിരികൊളുത്താൻ സമയമായെന്നും ബോൾഷെവിക്കുകൾ തീരുമാനിച്ചു. നഗരങ്ങളിലെ തൊഴിലാളികളും യുദ്ധമുഖത്തെ സൈനികരും ഒത്തുകൂടി. ഭരണകൂടത്തെ പിന്തുണച്ച മെൻഷെവിക്കുകൾ അത് രാജ്യത്ത് ജനാധിപത്യം സൃഷ്ടിക്കുമെന്നും തൊഴിലാളിവർഗവിപ്ലവം ഭാവിയിൽ നടക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും വാദിച്ചു. April Thesisലൂടെ ലെനിൻ ഇതിനെ എതിർത്തു. 1917 ജൂലൈയിൽ ഗവ: ബോൾഷെവിക്കുകളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാൻ തുടങ്ങി. ലെനിനെയും അറസ്റ്റ് ചെയ്യാൻ കെറൻസ്കി ഉത്തരവിട്ടു. എന്നാൽ അതിസാഹസികമായി ലെനിൻ രക്ഷപ്പെട്ടു. ഫിൻലന്റിലേക്ക് ഒളിവിൽ പോയി.

 ബോൾഷെവിക്കുകൾ കൂടുതൽ ജനപിന്തുണ നേടി. ലിയോൺ ട്രോട്സ്കിയുടെ നേതൃത്വത്തിൽ ശക്തമായ ചെമ്പട(Red Army) രൂപീകരിച്ചു. കടുത്ത പോരാട്ടത്തിലൂടെ പെട്രോ ഗ്രാഡും മറ്റ് സർക്കാർ സംവിധാനങ്ങളും ചെമ്പട പിടിച്ചെടുത്തു. സർക്കാരിനു തുല്യമായ ഒരു അധികാരകേന്ദ്രം പെട്രോഗ്രാഡിലുണ്ടായി. മാക്സിം ഗോർക്കിയെ പോലുള്ള കലാസാഹിത്യകാരന്മാരുടെ ശക്തമായ പിന്തുണയും ബോൾഷെവിക്കിന് ഉണ്ടായിരുന്നു.. കെറൻസ്കി സർക്കാർ വിപ്ലവത്തെ അടിച്ചമർത്താൻ തുടങ്ങി. അതിനിടയിൽ ലെനിൻ അപ്രതീക്ഷിതമായി തിരിച്ചുവന്ന് ഒരു മഠത്തിൽ രഹസ്യമായി താമസിച്ച് വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങി.

 കെറൻസ്കി വിവരം മണത്തറിഞ്ഞു. ലെനിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ അപ്പോഴേക്കും രാജ്യത്തെ വാർത്താവിനിമയ- ഗതാഗതസൗകര്യങ്ങളെല്ലാം ചെമ്പട പിടിച്ചെടുത്തിരുന്നു. 1917 ഒക്ടോബർ 26ന് ''All Power to Soviets'' എന്ന മുദ്രാവാക്യവുമായി കെറൻസ്കിയുടെ വിന്റർ പാലസ് ചെമ്പടയും ബോൾഷെവിക്കുകളും വളഞ്ഞു. ഭയന്നുവിറച്ച കെറൻസ്കി കാറിൽ കയറി രക്ഷപ്പെടുകയും വിപ്ലവകാരികൾ പാലസിൽ ചെങ്കൊടി സ്ഥാപിക്കുകയും ചെയ്തു.. ഇതാണ് ചരിത്രപ്രസിദ്ധമായ ഒക്ടോബർ വിപ്ലവം. ടെലഗ്രാം വഴി ലെനിന്റെ പ്രസംഗം റഷ്യമുഴുവൻ അലയടിച്ചു. അതിസാഹസികമായ പോരാട്ടത്തിലൂടെ കെറൻസ്കി ഭരണകൂടത്തെ പുറത്താക്കിയെന്ന്  ലെനിൻ പ്രഖ്യാപിച്ചു.  ലോകത്തെ വിറപ്പിച്ച 10 നാളുകൾക്കൊടുവിൽ ഭൂമുഖത്തെ അതിശക്തമായ ഒരു രാഷ്ട്രം ഉദയം കൊണ്ടു..
                                        (തുടരും...)
                                   
                                    

തകർന്നടിഞ്ഞ സോഷ്യലിസ്റ്റ് രാജ്യങ്ങൾ.. തകരാത്ത മാർക്സിസം..


1990കളോടെ ലോകഭൂപടത്തിന്റെ സിംഹഭാഗവും ചുവപ്പിച്ച സോവിയറ്റ് യൂണിയൻ എന്ന വലിയരാഷ്ട്രം തകർന്നുതരിപ്പണമായതോടെ ലോകം വിധിയെഴുതി.. ''മാർക്സിസം തകർന്നു..!'' ഒരുപാടുപേരുടെ ചോരയിൽ കെട്ടിപ്പടുത്ത സോഷ്യലിസ്റ്റ് രാജ്യം ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായി.. മാവോയിസ്റ്റ് വിപ്ലവങ്ങളിലൂടെ ഉയർന്നുവന്ന ചൈന മുതലാളിത്തം സ്വീകരിച്ചു.. ക്യൂബയും വിയറ്റ്നാമും ഒക്കെ സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ അയവിറക്കാൻ മാത്രം വിധിക്കപ്പെട്ടു. പോളണ്ടിനെപ്പറ്റി  മിണ്ടിപ്പോകരുത് എന്ന സിനിമാഡയലോഗ് തന്നെ സൂചിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ആഗോളതലത്തിലുള്ള നിസഹായാവസ്ഥയെയും ദൗർബല്യത്തെയുമാണ്.

എന്നാൽ സോവിയറ്റ് സോഷ്യലിസത്തെയും മറ്റും ചൂണ്ടിക്കാട്ടി കമ്മ്യൂണിസം തകർന്നുവെന്ന് പറയുന്നവരിൽ മാർക്സിസത്തെ പറ്റിയോ അതിന്റെ സാധ്യതകളെ കുറിച്ചോ അടിസ്ഥാനജ്ഞാനമെങ്കിലുമുള്ള എത്ര പേരുണ്ട്.. വിരളമെന്നേ പറയാനാവൂ.. ഇക്കൂട്ടർ ആദ്യം മനസിലാക്കേണ്ട ഒരു വസ്തുത ഇതാണ്.. കമ്മ്യൂണിസം എന്നത് ലോകത്ത് ഒരിടത്തും നിലവിൽ വരാത്ത ഒരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയാണ്. അത് ഇനിയും നിറവേറേണ്ട ഒരു ലക്ഷ്യമാണ്. സോവിയറ്റ് യൂണിയനും ചൈനയും ക്യൂബയുമൊക്കെ ആ ലക്ഷ്യം തേടി സഞ്ചരിച്ച കപ്പലുകൾ മാത്രം.. കപ്പൽ വഴിയിൽ വെച്ച് മുങ്ങി എന്നു പറഞ്ഞാൽ ലക്ഷ്യം ഇല്ലാതായി എന്നാണോ അർത്ഥം..? അല്ല..!

വലിയ പ്രതീക്ഷകളോടെ കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ തങ്ങളുടെ യാത്രയ്ക്കിടയിൽ തളർന്നുവീണു എന്നു കണ്ടാൽ കുഴപ്പം ലക്ഷ്യത്തിനല്ല, മാർഗത്തിനാണ് എന്നു വേണം മനസിലാക്കാൻ.. മാർക്സ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പോലും എതിർക്കുമായിരുന്ന ഒട്ടനേകം പിഴവുകൾ 20ാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ടായിരുന്നു. വ്യക്തികൾക്കും പാർട്ടികൾക്കും അവർ സ്വീകരിച്ച മാർഗങ്ങൾക്കും കുഴപ്പങ്ങളുണ്ടായിരുന്നു. മാർക്സിസത്തെ മനസിലാക്കിയ ഒരാൾക്ക് ഉറപ്പായും ഇത്തരം പിഴവുകൾ തിരിച്ചറിയാനാവും..

 ഒരു പുരുഷായുസ് മുഴുവൻ മാർക്സിസം ലോകത്ത് തലയുയർത്തി നിന്നു.. ആ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കമ്മ്യൂണിസം തകർന്നുവെന്നല്ല, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എങ്ങനെയൊക്കെ ആകാൻ പാടില്ലെന്നാണ്. കമ്മ്യൂണിസം തകർന്നുവെന്ന് വിധിയെഴുതിയ വർത്തമാനകാല മുതലാളിത്തം ലോകത്തെ സർവനാശത്തിലേക്ക് നയിക്കുമ്പോൾ, മനുഷ്യരാശി തളർന്നവശരാകുമ്പോൾ നാം പഠിക്കേണ്ടത് മാർക്സിസത്തിന്റെ പുതിയ സാധ്യതകളെ കുറിച്ചും...

അനിവാര്യതയും യാദൃശ്ചികതയും..


മാർക്സിസത്തെ വിമർശിക്കാറുള്ള ഒരുപാടുപേർ പറയാറുള്ള ഒരു പോയിന്റാണ് അതിന്റെ നിശ്ചിതത്വസ്വഭാവം. മാർക്സിസം ഉന്നയിക്കുന്ന പ്രവചനങ്ങൾ മതങ്ങളിലെ കെട്ടുകഥകളെ ഓർമിപ്പിക്കുന്നവിധമാണ്. മുതലാളിത്തം തകർന്ന് സോഷ്യലിസം ഉണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റുകാർ പറയുന്നു. വെറും പറച്ചിൽ മാത്രമാണത്. വിശ്വാസം മാത്രം. ചരിത്രം യാദൃശ്ചികമാണെന്നും ഏതെങ്കിലും നിയമങ്ങളെ അനുസരിച്ച് നീങ്ങുന്ന യന്ത്രങ്ങളല്ലെന്നും അതിനാൽ മനുഷ്യരാശിക്ക് ഇനിയെന്തെല്ലാം മാറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ ആർക്കും കഴിയില്ലെന്നും മാർക്സിസ്റ്റ് വിരുദ്ധർ പറയുന്നു. സോഷ്യലിസം ഉണ്ടാകും എന്നത് അത്തരം യാതൊരു ഉറപ്പുമില്ലാത്ത പ്രവചനം മാത്രമാണത്രേ..

അനിശ്ചിതത്വം, അനിവാര്യത ഇവ രണ്ടും മനുഷ്യസമൂഹത്തിന്റെ മാത്രമല്ല സർവതിന്റെയും ഗുണങ്ങളാണെന്നതാണ് ഇത്തരക്കാർ മനസിലാക്കേണ്ടത്. വൈരുധ്യങ്ങളാണിവ. ചരിത്രം ഒരിക്കലും നിയമങ്ങൾക്കനുസൃതമല്ല, അവ പ്രവചനീയവുമല്ല.. ഇതാണ് അതിന്റെ യാദൃശ്ചികത (അനിശ്ചിതത്വം) എന്ന സ്വഭാവം. അതേസമയം ചരിത്രം ചില നിയമങ്ങളെ അനുസരിക്കുന്നുണ്ട്. പലകാര്യങ്ങളും നമുക്ക് മുൻകൂട്ടിക്കാണാനും കഴിയും. ഇതാണ് അതിന്റെ അനിവാര്യത എന്ന ഗുണം. രണ്ടും ചരിത്രത്തിന്റെ ഗുണമാണ്. രണ്ടും പരസ്പരവിരുദ്ധവുമാണ്..

യാദൃശ്ചികത ചെറിയ കാലയളവിലും അനിവാര്യത വലിയ കാലയളവിലുമാണ് പ്രകടമാകുന്നത്.
ഉദാ:- നാളെ എന്ത് നടക്കും എന്ന് ഇന്നിനെ അടിസ്ഥാനപ്പെടുത്തി പ്രവചിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ ഈ നൂറ്റാണ്ടുവരെയുള്ള മനുഷ്യരാശിയുടെ ചലനങ്ങളെ നിദാനമാക്കി വരാൻ പോകുന്ന നൂറ്റാണ്ടുകളുടെ ഏകദേശസ്വഭാവം നമുക്ക് നിർണയിക്കാനാവും.

അതായത് അടുത്തടുത്ത രണ്ട് ദിവസങ്ങളുടെ കാര്യത്തിൽ സംഭവങ്ങൾ പൂർണമായും യാദൃശ്ചികമായിരിക്കുമ്പോൾ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും കാര്യത്തിൽ ചില പ്രത്യേക പാറ്റേണുകൾ (ക്രമങ്ങൾ അല്ലെങ്കിൽ നിയമങ്ങൾ ) നമുക്ക് കാണാനാവുന്നു. ഇത് തന്നെയാണ് ചരിത്രത്തിന്റെ അനിവാര്യസ്വഭാവം..

അനിവാര്യതയും യാദൃശ്ചികതയും..

പ്രപഞ്ചത്തിന്റെ അടിസ്ഥാനം അന്വേഷിക്കുന്ന ഒരുപാട് ചിന്താമണ്ഡലങ്ങളുണ്ട്. മതപ്രത്യയശാസ്ത്രങ്ങൾ മുതൽ നമ്മുടെ ആധുനികഭൗതികശാസ്ത്രം( ക്വാണ്ടം ഭൗതികം) വരെ.. ഇവയെല്ലാം തന്നെപ്രധാനമായും രണ്ട് ദിശയിലേക്ക് പക്ഷം ചേർന്നിരിക്കുന്നുവെന്ന് പറയാം. അവയാണ് അനിവാര്യതയും യാദൃശ്ചികതയും. മാർക്സിസത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

എന്താണ് പ്രപഞ്ചത്തിന്റെ അനിവാര്യസ്വഭാവം..? പ്രപഞ്ചനിയമങ്ങളാണവ. ഏതെങ്കിലുമൊക്കെ സവിശേഷതകൾ ചില നിയമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായി മനസിലാക്കാനാവുന്ന അവസ്ഥ. 10m/s വേഗതയിൽ സഞ്ചരിക്കുന്ന പക്ഷി 2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും..? കാർമേഘങ്ങൾ നിശ്ചിതവേഗത്തിൽ അടുത്തുകൊണ്ടിരിക്കുന്നു.. എങ്കിൽ നാളെ മഴ പെയ്യുമോ..? അതോ കാറ്റ് മേഘത്തെ അകറ്റിനിർത്തുമോ..? അണക്കെട്ടിന് നിലവിലെ ജലനിരപ്പ് താങ്ങാനുള്ള ശേഷിയുണ്ടോ..? ഇല്ലെങ്കിൽ അതിനെത്ര നാൾ കൂടി ആയുസുണ്ടാകും..? തുടങ്ങിയ പല ചോദ്യങ്ങളുടെയും ഉത്തരം കണ്ടെത്താൻ ഭൗതികനിയമങ്ങൾ നമ്മെ സഹായിക്കും.

പ്രപഞ്ചം വസ്തുനിഷ്ഠവും ചില നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവയുമാണ്. എല്ലാ കാര്യങ്ങൾക്കും കാരണമുണ്ട്. കാര്യങ്ങളെല്ലാം മറ്റെന്തെങ്കിലും പുതിയ കാര്യങ്ങളുടെ കാരണങ്ങളുമാകാം. കാര്യകാരണബന്ധങ്ങൾ നാം മനസിലാക്കുന്നത് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മാത്രമാണ്. ഉദാ- കാട്ടുതീയുണ്ടാകുന്നതിന്റെ കാരണം മരങ്ങളും പാറകളും ഒക്കെ തമ്മിലുരസുന്നതാണെന്ന് മനുഷ്യൻ കണ്ടെത്തിയത് നിരീക്ഷണത്തിലൂടെയാണ്.
അതേസമയം പ്രകൃതിയുടെ മറ്റൊരു ഗുണമാണ് യാദൃശ്ചികത. ചില കാര്യങ്ങൾ നമുക്ക് നിയമങ്ങളുടെ സഹായത്താൽ കണ്ടുപിടിക്കാനാവാത്ത അവസ്ഥ. ഉദാ- ക്വാണ്ടം ഭൗതികമനുസരിച്ച് സൂക്ഷ്മകണങ്ങളുടെ സ്ഥാനവും പ്രവേഗവും കൃത്യമായി മനുഷ്യന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുപോലെ സർവതിനും കണസ്വഭാവം (particle nature) എന്നതുപോലെ തരംഗസ്വഭാവവുമുണ്ട്( wave nature). ഇതാണ് wave-particle duality എന്നറിയപ്പെടുന്നത്. പദാർത്ഥത്തിന്റെ തരംഗസ്വഭാവം അതിന്റെ യാദൃശ്ചികതയെയും കണസ്വഭാവം അതിന്റെ അനിവാര്യതയെയും സൂചിപ്പിക്കുന്നു..

നിശ്ചിതത്വബോധത്തിൽ നിന്നും ദൈവത്തിലേക്ക്..

ഇന്ന് ഭൗതികപ്രപഞ്ചത്തിന്റെ അടിത്തറ രൂപീകരിക്കുന്നത് ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തമാണ്. പ്രപഞ്ചങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഒരു അനിവാര്യത. അത് യഥാർത്ഥ പ്രപഞ്ചത്തെ നമുക്ക് ബോധ്യമാക്കുന്നു. പ്രപഞ്ചം യഥാർത്ഥമാണെന്നും അത് മായയും മന്ത്രവും ആരുടെയെങ്കിലും തോന്നലും ഒന്നുമല്ലെന്നും നമുക്ക് ബോധ്യമാകുന്നത് പ്രപഞ്ചത്തെ ആകമാനം ഭരിക്കുന്ന ഇത്തരം അനിവാര്യതാ നിയമങ്ങളെ മനസിലാക്കുമ്പോഴാണ്.

ആദ്യം ന്യൂട്ടോണിയൻ മെക്കാനിക്സ് ആണ് ഈ നിശ്ചിതത്വബോധം നമ്മിലുണ്ടാക്കിയതെങ്കിൽ ഇന്ന് അതിന്റെ കുറച്ചുകൂടി വികസിതരൂപമാണ് ആപേക്ഷികതാസിദ്ധാന്തം എന്നുമാത്രം..
പ്രപഞ്ചം മുഴുവൻ ഒരു കൃത്യമായ നിയമാവലിയ്ക്കനുസൃതമായി സഞ്ചരിക്കുന്നുവെന്ന ഈ  നിശ്ചിതത്വസങ്കൽപം പക്ഷേ മനുഷ്യനെ എത്തിച്ചത്  ദൈവചിന്തയിലേക്കാണ്‌. പ്രപഞ്ചത്തിലേ സർവചരാചരങ്ങളും തോന്നിയതുപോലെയല്ല, മറിച്ച് ഇത്തരം അനിവാര്യസ്വഭാവങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ നിയമങ്ങളെല്ലാം മനുഷ്യൻ കണ്ടെത്തി ഉപയോഗിക്കുന്നു എന്നുമാത്രം.

 അതായത് പ്രപഞ്ചത്തെ വരച്ച വരയിൽ നിർത്തുന്ന ഒരു ശക്തിയുണ്ടെന്ന് മനുഷ്യൻ കരുതുകയും അതിനെ ദൈവമെന്ന് വിളിക്കുകയും ചെയ്തു. വാസ്തവത്തിൽ അത് ദൈവമല്ല, ശാസ്ത്രമാണ്. ബുദ്ധമതക്കാർ ഉപയോഗിക്കുന്നൊരു പദമുണ്ട്. നിയതി.. പ്രപഞ്ചത്തിന്റെ അടിസ്ഥാനമാകുന്ന നിയമാവലികളെയോ അത് നടപ്പാക്കുന്ന സാങ്കൽപികശക്തിയെയോ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ഓരോ മതവും അവരവരുടെ രീതിയിൽ ഇതിനെ ദൈവമായി കാണുന്നു. പല പേരിട്ട് വിളിക്കുന്നു.

വിശ്വാസികൾ വിളിച്ചാലോ പ്രാർത്ഥിച്ചാലോ അത് മനസിലാക്കാൻ കഴിവുള്ള 'ബോധമുള്ള' ഒന്നല്ല ഈ ശക്തിയെന്നും അത് ശാസ്ത്രം തന്നെയാണെന്നും അത് പൂജിക്കപ്പെടേണ്ടതല്ല, കൂടുതൽ അന്വേഷിക്കപ്പെടേണ്ടതാണെന്നും അത് അനന്തമാണെന്നും  മനസിലാക്കുമ്പോഴാണ് ഒരാൾ മതത്തിൽ നിന്നും ശാസ്ത്രചിന്തയിലേക്ക് ഉയരുന്നത്.. മതവും ദൈവവുമൊക്കെ മനുഷ്യൻ സ്വയം സമാധാനിക്കാൻ സൃഷ്ടിച്ച സങ്കൽപങ്ങളാണെന്ന് വ്യക്തമാക്കിയത് മാർക്സ് തന്നെയാണല്ലോ..

മനുഷ്യചരിത്രത്തിന്റെ നിശ്ചിതത്വനിയമങ്ങൾ..

മാർക്സിയൻ ചരിത്രപരമായ ഭൗതികവാദം ഒന്നുകൂടി ഇവിടെ ചുരുക്കിപ്പറയാം.. മനുഷ്യസമൂഹത്തിന്റെ വികാസം എന്നത് അവനുപയോഗിക്കുന്ന ഉത്പാദനശക്തികളുടെ (ഉത്പാദനോപകരണങ്ങൾ, അറിവുകൾ, ടെക്നോളജി etc.) വികാസമാണ്. എന്നാൽ ഉത്പാദനബന്ധങ്ങളാണ് (ഉത്പാദനത്തിന് കാരണമായ ബന്ധം. അടിമയും ഉടമയും തമ്മിലെ ബന്ധം, മുതലാളി-തൊഴിലാളി ബന്ധം etc.) മനുഷ്യസമൂഹഘടനയുടെ അടിസ്ഥാനം. ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും വൈരുധ്യങ്ങളാണ്. ഉത്പാദനശക്തികൾ വളർന്നുവികസിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധം ആ വളർച്ചയ്ക്ക് തടസമാകും. ഇതോടെ ഇൗ രണ്ട് വൈരുധ്യങ്ങളും തമ്മിൽ കൂട്ടിയുരസുകയും (സംഘട്ടനം) സമൂഹഘടന(അതായത് ഉത്പാദനബന്ധം)  തന്നെ മറ്റൊന്നായി മാറുകയും ചെയ്യും. ഇങ്ങനെയാണ് വിപ്ലവങ്ങൾ ജനിക്കുന്നത്. ഇത് ചരിത്രത്തിന്റെ  ഒരു നിശ്ചിതത്വനിയമമാണ്.

ചരിത്രത്തിൽ ഇതുപോലെ ധാരാളം നിശ്ചിതത്വനിയമങ്ങൾ കാണാനാവും. ചിലത് താഴെ കൊടുക്കുന്നു..

1) എവിടെയെല്ലാം സാമ്പത്തികമായ അപചയം രൂക്ഷമാകുന്നുവോ, എവിടെയെല്ലാം ജനാധിപത്യം കീഴ്മേൽ മറിയുന്നുവോ അവിടങ്ങളിലെല്ലാം ഏകാധിപതികളും തീവ്ര-സങ്കുചിതവാദികളും ഉണ്ടാകും.(ഉദാ- അന്ന് മാന്ദ്യം രൂക്ഷമായ ജർമ്മനിയിൽ ഹിറ്റ്ലർ ഉയർന്നുവന്നു. ഇന്ന് തൊഴിലില്ലായ്മയും മാന്ദ്യവും കൊടുമ്പിരി കൊണ്ട അമേരിക്കയിൽ ട്രംപ് അധികാരത്തിലേറി.)

2)എവിടെയെല്ലാം ഫാസിസവും ഏകാധിപത്യവും അഴിഞ്ഞാടുന്നുവോ അവിടെയെല്ലാം ജനകീയജനാധിപത്യ പ്രക്ഷോഭങ്ങൾ ശക്തമാകും. വിപ്ലവശ്രമങ്ങളും വിപ്ലവങ്ങളും ഉണ്ടാകും.. (റഷ്യൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, തുടങ്ങിയവ മുതൽ പശ്ചിമേഷ്യൻ മുല്ലപ്പൂ വിപ്ലവങ്ങൾ വരെ നൂറുനൂറ് ഉദാഹരണങ്ങൾ)

3)അധർമവും അരാജകത്വവും വാഴുന്നിടങ്ങളിൽ ദാർശനികന്മാരും പുതുലോകത്തെ പ്രതിനിധീകരിക്കുന്ന  ബുദ്ധിജീവികളും ഉണ്ടാകും. (ഉദാ- യൂറോപ്യൻ ഫ്യൂഡലിസ്റ്റ് സമൂഹത്തിൽ റൂസോ, ദക്കാർത്തെ, ഭാരതത്തിൽ ജാതീയത അതിരുവിട്ട കാലത്ത് രാജാറാം മോഹൻ റായ് മുതൽ ശ്രീനാരായണഗുരുവും വിവേകാന്ദനും വരെ.. ചൈനയിൽ കർഷകദുരിതങ്ങൾ അരങ്ങുവാണപ്പോൾ മാവോ സെദുങ്ങ്.. തുടങ്ങി അനേകം ഉദാഹരണങ്ങൾ)

4)കേന്ദ്രീകൃതഅടിച്ചമർത്തലുകൾക്കെതിരെ വികേന്ദ്രീകൃതമായ പ്രത്യാക്രമണങ്ങൾ..( ഉദാ- 20ാം നൂറ്റാണ്ടിൽ ബ്രിട്ടന്റെ കേന്ദ്രീകൃതമായ ആധിപത്യത്തിനെതിരെ ലോകമെമ്പാടും വികേന്ദ്രീകൃതമായ സ്വാതന്ത്യ്രസമരപ്രസ്ഥാനങ്ങൾ, ഇന്ന് അമേരിക്കയുടെ കേന്ദ്രീകൃത സാമ്രാജ്യത്വാധിപത്യത്തിനെതിരെ ലോകമെമ്പാടും വികേന്ദ്രീകൃതമായ പ്രതിരോധങ്ങൾ)

5)സാമ്പത്തികനിയമങ്ങൾ പോലും ചരിത്രത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. നാം കണ്ട ചരിത്രപുരുഷന്മാരെല്ലാം തന്നെ യാദൃശ്ചികമായി ഒരിടത്ത് പൊട്ടിമുളച്ചവരല്ല, അവരെല്ലാം ഓരോ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടികളാണ്. (ദക്ഷിണാഫ്രിക്കയിൽ കൊളോണിയൽ വ്യവസ്ഥിതി രൂക്ഷമല്ലായിരുന്നെങ്കിൽ ഗാന്ധിയെപ്പോലെ ഒരു നേതാവ് അവിടെ ഉദയം കൊള്ളുമായിരുന്നില്ലല്ലോ..)

കമ്മ്യൂണിസം ഒരു യൂറോപ്യൻ ചരക്കല്ല..


കാൾ മാർക്സ് എന്ന മനുഷ്യൻ ഒരു യൂറോപ്യൻ വംശജനും അദ്ദേഹം 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളും ആയത് ഒരു പരിമിതിയായി പലരും കാണുന്നുണ്ട്.. മാർക്സിസം തന്നെ ഒരു യൂറോപ്യൻ ദർശനമാണെന്നും അതിന് മറ്റ് ദേശങ്ങളിൽ പ്രസക്തിയില്ലെന്നും ഇവർ വാദിക്കുന്നു.
 വിദേശപ്രത്യയശാസ്ത്രമായ മാർക്സിസം ഭാരതത്തിന് വേണ്ടെന്നും നമ്മുടെ ആർഷഭാരതതത്വചിന്ത മതിയെന്നും ഇവിടെയുള്ള സംഘപരിവാറുകാർ പറയുന്നതും ഇക്കാരണത്താലാണ്. ഗുരുത്വാകർഷണസിദ്ധാന്തം കണ്ടുപിടിച്ച ന്യൂട്ടൻ ഇംഗ്ലണ്ടുകാരനായതുകൊണ്ട് ഗുരുത്വാകർഷണം ഇന്ത്യയിൽ ഫലവത്താകില്ല എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും..??!

മാർക്സിസത്തിന്റെ അടിത്തറയായ ഡയലക്ടിക്കൽ മെറ്റീരിയലിസം തന്നെ ഒരു പ്രപഞ്ചനിയമമാണ്.. സർവചരാചരങ്ങളിലും സംഭവിക്കുന്ന 'മാറ്റം' എന്ന സാർവികഗുണത്തിന്റെ വിശദീകരണമാണ്. അതിന് യൂറോപ്പെന്നോ ആഫ്രിക്കയെന്നോ എന്തിന്, ഭൂമിയെന്നോ സൂര്യനെന്നോ, മറ്റു ഗാലക്സികളെന്നോ ഉള്ള വ്യത്യാസം പോലുമില്ല.

 മാർക്സിസത്തിന്റെ ചരിത്രപരമായ ഭൗതികവാദം എന്ന സിദ്ധാന്തം തന്നെ മനുഷ്യരാശിയുടെ മുഴുവൻ പരിണാമത്തെയാണ് വ്യക്തമാക്കുന്നത്. പ്രാകൃതകമ്മ്യൂണിസത്തിൽ തുടങ്ങി മുതലാളിത്തം വരെയുള്ള മനുഷ്യസമൂഹത്തിന്റെ യാത്ര യൂറോപ്പിൽ മാത്രമല്ല എല്ലാ ദേശങ്ങളുടെ ചരിത്രത്തിലും പ്രസക്തമാണ്.

മതം, ജാതി, വർണം, തീവ്രവാദപ്രവണതകൾ, ലിംഗവിവേചനം, പരിസ്ഥിതി തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് എല്ലാമുപരിയായി, അടിസ്ഥാനമായി വർത്തിക്കുന്നത് മുതലാളിത്തചൂഷണമാണ്. ഇന്ത്യയായാലും സൊമാലിയയായാലും ചൈനയായാലും  അമേരിക്കയായാലും മനുഷ്യൻ നേരിടുന്ന ചൂഷണങ്ങൾക്കും അതിലധിഷ്ഠിതമായ ലോകത്തിന്റെ ചലനങ്ങൾക്കും ഒരു പൊതുസ്വഭാവം ഉണ്ടെന്നർത്ഥം. അതിനെയാണ് മാർക്സിസം പുറത്തുകൊണ്ടുവരുന്നത്‌. മാർക്സിസം ഒരു യൂറോപ്യൻ ആശയമല്ല. അത് ഒരു സാർവദേശീയമായ രീതിശാസ്ത്രമാണ് എന്നാണ് ആദ്യം വിമർശകർ മനസിലാക്കേണ്ടത്..

മാർക്സിസത്തിന്റെ കാലികപ്രസക്തി..

മാർക്സിസം മുതലാളിത്തവിമർശനമാണ്. എന്നാൽ മാർക്സ് ജീവിച്ചിരുന്ന കാലത്ത് മുതലാളിത്തം ശൈശവാവസ്ഥയിലായിരുന്നു. മുതലാളിത്തോത്പാദനവും മറ്റും പച്ച പിടിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നർത്ഥം. അങ്ങനെയൊരു കാലത്തിരുന്നുകൊണ്ടാണ് മാർക്സ് മുതലാളിത്തത്തെ വിമർശിച്ചുകൊണ്ട് പുസ്തകങ്ങളിറക്കിയത്..

മാർക്സിന്റെ അന്ത്യത്തിനുശേഷവും മുതലാളിത്തം വളർന്നു. അത് സാമ്രാജ്യത്വമായും കുത്തകമുതലാളിത്തമായും നവലിബറൽ ആഗോളവത്കരണമായും പടർന്നുപിടിച്ചു. ഇന്ന് ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഈ വ്യവസ്ഥിതി മാർക്സിന്റെ കാലത്തെ മുതലാളിത്തത്തെ അപേക്ഷിച്ച് നല്ല വ്യത്യാസമുണ്ട്. അപ്പോൾ പിന്നെ മാർക്സിസത്തിന് 19ാം നൂറ്റാണ്ടിനു മാത്രമല്ലേ പ്രസ്ക്തിയുള്ളൂ.. ഇന്ന് അതിന് എന്ത് പ്രാധാന്യം.. എന്നു ചോദിക്കുന്നവർ നിരവധിയാണ്..

കമ്മ്യൂണിസം എന്നത് ഒരു ചലനാത്മകമായ ആശയം ആണ് എന്നതാണ് ഈ സംശയത്തിനുള്ള ഉത്തരം. അത് സാഹചര്യങ്ങളുടെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം മാറാൻ ശേഷിയുള്ള ഒരു ദർശനമാണ്. അതിന്റെ വീക്ഷണാടിത്തറ ഒന്നുതന്നെയാണ് താനും. സാമൂഹ്യ- സാമ്പത്തിക- സാംസ്കാരിക തലങ്ങളിൽ മനുഷ്യരാശിക്കുണ്ടാകുന്ന മാറ്റങ്ങളെ ( സാവധാനമാറ്റങ്ങളും  വിപ്ലവാത്മകമായ മാറ്റങ്ങളും) ആണ് മാർക്സിസം കൈകാര്യം ചെയ്യുന്നത്. അതിനാൽ കാലം 'മാറി' എന്നതുകൊണ്ട്  'മാറ്റ'ത്തിന്റെ ശാസ്ത്രമായ മാർക്സിസം അപ്രസക്തമാകുക സാധ്യമല്ല. മുതലാളിത്തം അടക്കം എല്ലാം മാറ്റങ്ങൾക്ക് വിധേയമാകും എന്ന് തന്നെയാണ് മാർക്സ് പറഞ്ഞത്..

ഇന്ന് നാം അനുഭവിക്കുന്ന ആഗോളവത്കരണം എന്ന പ്രസ്ഥാനം ജനിച്ചിട്ട് മുപ്പത് വർഷങ്ങൾ പോലുമാകില്ല. എന്നാൽ നൂറ്റിയൻപത് വർഷങ്ങൾക്കുമുമ്പേ മാർക്സ് ഈ പ്രതിഭാസത്തെക്കുറിച്ച് ലേഖനമെഴുതി. 2008ൽ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തെ സംബന്ധിച്ച് ഒന്നര നൂറ്റാണ്ടുമുമ്പേ സിദ്ധാന്തം നിർവചിക്കാൻ മാർക്സിന് കഴിഞ്ഞു. ജയിച്ചുവെന്ന് അഹങ്കരിച്ച മുതലാളിത്തം ഇന്ന് നാലുപാടും ഭീഷണികളുമായി ചക്രശ്വാസം വലിക്കുമ്പോൾ മാർക്സിന് അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കാൾ പതിന്മടങ്ങ് പ്രസക്തി ഇന്നുണ്ട് എന്നതാണ് സത്യം. വർധിക്കുന്ന ദാരിദ്യ്രം, അഭയാർത്ഥിപ്രവാഹം, യുദ്ധഭീഷണി, സാമ്പത്തികാസമത്വം, അരക്ഷിതാവസ്ഥ, ഭീകരത, പാരിസ്ഥിതികഭീഷണികൾ തുടങ്ങിയ മുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ മനുഷ്യരാശിയുടെ ശ്വാസം മുട്ടിക്കുമ്പോൾ മാർക്സിസത്തിന്റെ കാലികമായ ആവശ്യകത തന്നെയാണ് ഉയർത്തപ്പെടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...