
ഫെമിനിസത്തിന്റെ ചരിത്രം
വ്യക്തിയെ വ്യക്തിയായി പരിഗണിക്കുക എന്ന് ചുരുക്കി നിർവചിക്കാം ഫെമിനിസത്തെ.. ഒരു സമൂഹത്തിൽ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കടമകൾ നിക്ഷിപ്തമാക്കപ്പെടുമ്പോൾ കഴിവുകളെയും നൈപുണ്യങ്ങളെയും പരിഗണിക്കുമ്പോൾ, നിലപാടുകളുമായി സംവദിക്കുമ്പോൾ ഒക്കെയും അയാളുടെ genderനെ ഒരു മാനദണ്ഡമാക്കാതിരിക്കുക, ലൈംഗികഭിന്നതകളെ മാറ്റിനിർത്തി വ്യക്തിയെന്ന നിലയിൽ ഏവർക്കും തുല്യപരിഗണനയും തുല്യനീതിയും ഉറപ്പാക്കുക ഇതൊക്കെ തന്നെയാണ് ഫെമിനിസ്റ്റ് ആശയങ്ങളുടെ കാതൽ.. സോഷ്യൽമീഡിയയിലൂടെ ഇത്തരം
പുരോഗമനാശയങ്ങൾ പല കോണുകളിൽ നിന്നും നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. പൊളിറ്റിക്കൽ കറക്ട്നെസ് പോലുള്ള ആശയങ്ങൾ കലയും സിനിമയുമായി ബന്ധപ്പെട്ട് നാം ചർച്ച ചെയ്യുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു ലോകത്തുതന്നെയാണ് നാമിന്നും ജീവിക്കുന്നത്. സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നു, തിരിച്ചറിയപ്പെടാതെ അത് പൊതുബോധത്തിന്റെ ഭാഗമാകുന്നു. നമുക്കുചുറ്റുമുള്ള സമൂഹത്തിൽ വ്യക്തികൾ Socially conditioning ചെയ്യപ്പെടുന്നതിന്റെ ഭാഗമായി പുരോഗമനവാദികളിൽ പോലും സ്ത്രീവിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാകാറുണ്ട്.
അടുക്കളയിൽ നിത്യാധ്വാനത്തിൽ നിന്നും ഇന്നും മോചിതയാവാത്ത സ്ത്രീക്ക് ഏത് പാതിരാവിലും ഏത് തെരുവിലൂടെയും ഭയം കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സാമൂഹ്യാന്തരീക്ഷം ഇന്ന് സ്വപ്നം മാത്രമാണ്. നവമാധ്യമങ്ങളിൽ പോലും സ്ത്രീകളെ അടയാളപ്പെടുത്തുന്നത് കഴിവിന്റെയോ വ്യക്തിത്വത്തിന്റെയോ പേരിലല്ല, വിപണിമൂല്യമുള്ള സൗന്ദര്യവസ്തുവായി തന്നെയാണ്. ധീരതയുടെയും രക്ഷകർത്തൃത്വത്തിന്റെയും ആണിടങ്ങളിൽ രണ്ടാംകിടക്കാരിയായി അഭയംതേടാനാണ് സ്ത്രീയുടെ ദൗത്യം. മാതൃത്വം, പാതിവ്രത്യം, ചാരിത്ര്യശുദ്ധി തുടങ്ങിയവയെ മഹത്വവത്കരിച്ചും കുടുംബത്തിൽ വിധേയത്വം സ്വീകരിക്കാൻ സ്ത്രീയെ പരിശീലിപ്പിച്ചും പാട്രിയാർക്കി ഇന്നും മുന്നോട്ടുതന്നെയാണ്. 'Gender' എന്നത് പ്രിവിലേജുകൾക്ക് മാനദണ്ഡമാകുന്ന അവസ്ഥ.
#പാട്രിയാർക്കിയുടെ_പൊതുബോധനിർമിതി
ജനിച്ചനാൾ മുതലല്ല, ജനിക്കുന്നതിനു മുമ്പേ തന്നെ, പെൺഭ്രൂണഹത്യയുടെ വാളിനെ അതിജീവിച്ചാണ് ഓരോ ബാലികയും ജനിച്ചുവീഴുന്നത്. ജനിച്ചത് പെൺകുഞ്ഞായാൽ മുഖത്തുണ്ടാവുന്ന നിരാശയിൽ നിന്നും ആൺകുഞ്ഞായാലുള്ള അഭിമാനബോധത്തിൽ നിന്നും മാതാപിതാക്കൾ മുക്തരല്ല. കുടുംബത്തിൽ കുട്ടികൾ തമ്മിലെ കലഹങ്ങളിൽ പോലും നീ പെണ്ണാണെന്നും തോറ്റുകൊടുക്കണമെന്നുമുള്ള ആവർത്തിച്ചുറപ്പിക്കലുകൾ പെൺകുട്ടി കേൾക്കേണ്ടിവരും. ആണിന് വിധേയയാവാനും വിട്ടുവീഴ്ച ചെയ്യാനും സ്ത്രീയെ പരിശീലിപ്പിക്കുന്നത് കുടുംബമാണ്. 'അടക്കവും ഒതുക്കവുമാണ് പെണ്ണിന് സൗന്ദര്യം', 'ആണുങ്ങളോട് തറുതല പറയരുത്' ,'വേറൊരു വീട്ടിൽ ചെന്നുകേറേണ്ടവളാണ്', 'വിവാഹത്തിലൂടെയാണ് പെണ്ണിന്റെ ജീവിതം സുരക്ഷിതമാവുക', 'ഭർത്താവും ഭർത്തൃഗൃഹവുമാണ് അവളുടെ പിന്നീടുള്ള ലോകം', 'കുടുംബത്തിന് പേരുദോഷമുണ്ടാകാൻ പെണ്ണുവിചാരിച്ചാൽ മതി', 'നാരി ഭരിക്കുന്നിടം നരകം', 'അമ്മയാകുമ്പോഴാണ് സ്ത്രീയുടെ ജീവിതം അർത്ഥപൂർണമാവുക', 'പെണ്ണുങ്ങൾ ഒച്ചയുയർത്തി സംസാരിക്കരുത്', 'വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് ചേർന്നതാവണം', ഇങ്ങനെ എത്രയെത്ര പൊതുബോധനിർമിതികളാണ് നാം കേട്ടുശീലിച്ചത്..
ആണുങ്ങളോടൊത്ത് മത്സരിക്കുമ്പോഴും ഗാർഹികചുമതലകളുടെ അധികതടസങ്ങൾ ചാടിക്കടക്കേണ്ടിവരുന്ന സ്ത്രീയുടെ ദൈന്യതയും ചർച്ച ചെയ്യപ്പെടണം. കല, സംസ്കാരം, മതം,കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ സാംസ്കാരികമേൽപുരകൾ ഈ സ്ത്രീവിരുദ്ധതയെ ചരിത്രത്തിലുടനീളം ഊട്ടിയുറപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. ഫെമിനിസം എന്നാൽ പുരുഷനെ കരിവാരിത്തേക്കാനുള്ള കൊച്ചമ്മമാരുടെ സിദ്ധാന്തമാണെന്ന അബദ്ധധാരണയും വേണ്ടവിധം പ്രചാരം നേടുന്നുണ്ട്.
#What_is_First_wave_feminism
ഫെമിനിസം എന്നത് അടുത്തകാലത്ത് മാത്രം പൊട്ടിമുളച്ച ഒരു പുരോഗമനസാമൂഹ്യപ്രസ്ഥാനമല്ല. സമൂഹത്തിൽ നിശിതമായും തുടർന്നുപോന്ന ലിംഗവിവേചനത്തിനും സ്ത്രീകൾ അനുഭവിച്ചിരുന്ന ഗാർഹിക-അടിമത്തത്തിനും എതിരായ വികാരം ഒരു രാഷ്ട്രീയമുദ്രാവാക്യമായി രൂപം പ്രാപിച്ചത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ഇത് ഒന്നാം ഫെമിനിസ്റ്റ് തരംഗം (1st wave of feminism) എന്നറിയപ്പെടുന്നു. എന്നാൽ ഇതിനുംമുമ്പേ പൗരാണികകാലം മുതലേ, സ്ത്രീത്വത്തെ മഹത്വവത്കരിക്കുന്ന ഫെമിനിസ്റ്റ് സമാനമായ ചിന്താധാരകൾ നിലനിന്നിരുന്നു. BC570ൽ പുരാതനഗ്രീസിലെ സാഫോ കൃതികളും മധ്യകാലത്ത് ജീവിച്ചിരുന്ന ക്രിസ്റ്റീൻ ഡെപിസാൻ, ഹിൽഡേഗാർഡ് ഓഫ്ബിൽഡൻ, ഒളിമ്പസ് ഡേഗ്വോജ്, ജെയിൻ ഓസ്റ്റിൻ തുടങ്ങിയ ചിന്തകരും ഫെമിനിസത്തിന്റെ ആദ്യകാലവക്താക്കളായി അറിയപ്പെടുന്നു. സ്ത്രീയുടെ സവിശേഷമായ കഴിവുകൾ, സർഗാവിഷ്കാരങ്ങൾ, അഭിമാനഘടകങ്ങൾ ഇതൊക്കെ ഉയർത്തിപ്പിടിക്കുന്നതിലപ്പുറം യഥാർത്ഥ സ്ത്രീപ്രശ്നങ്ങളിലേക്ക് അവർ ശ്രദ്ധ പതിപ്പിച്ചില്ല. അന്നത്തെ അപരിഷ്കൃതസമൂഹങ്ങൾ അവർക്കതിനുള്ള ബൗദ്ധികസാഹചര്യമൊരുക്കാത്തതാവാം കാരണം.
എന്നാൽ ലിംഗനീതി, തുല്യത, വിമോചനം തുടങ്ങിയ കാഴ്ചപ്പാടുകളോടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വതന്ത്രരൂപവും സ്വത്വബോധവും ആർജ്ജിച്ചത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ഇതാണ് #1st_wave feminism. വ്യവസായവിപ്ലവത്തെയും നഗരവത്കരണത്തെയും തുടർന്നുവ്യാപിച്ച ഇക്കാലത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ഇഴുകിച്ചേർന്നു. ലിബറലിസം, തുല്യത, അവസരസമത്വം, സ്ത്രീകൾക്ക് വോട്ടവകാശം, തുല്യവേതനം തുടങ്ങിയവ ഇക്കാലത്തെ പ്രധാനമുദ്രാവാക്യങ്ങളായി മാറി. #കമ്മ്യൂണിസ്റ്റ്- ട്രേഡ്‌യൂണിയനുകൾ ഇതിനെ വലിയതോതിൽ സ്വാധീനിച്ചു.
#കമ്മ്യൂണിസ്റ്റ്_പ്രസ്ഥാനവും_ഫെമിനിസവും
19- 20 നൂറ്റാണ്ടുകളിൽ വിമോചനം സ്വപ്നംകണ്ട സ്ത്രീകൾ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളിൽ അണിനിരന്നതുപോലെ മറ്റൊരു രാഷ്ട്രീയചേരിയിലും അണിനിരന്നിട്ടില്ല. 1848ൽ സെനേക്ക കൻവെൻഷനിലെ വനിതാറാലി, വോട്ടവകാശത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള വനിതാമുന്നേറ്റങ്ങൾ തുടങ്ങിയവ എടുത്തുപറയണം. #കാൾ_മാർക്സിന്റെ മകളായ എലിനോർ മാർക്സ് 1888ൽ നടന്ന ലണ്ടനിലെ വനിതാതൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1904ൽ ജർമനിയിലും വനിതാവോട്ടവകാശപ്രസ്ഥാനം രൂപംകൊണ്ടു. 1912 മുതൽ റഷ്യയിൽ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളും ഫെമിനിസ്റ്റ് പ്രക്ഷോഭങ്ങൾക്ക് പൂർണപിന്തുണ നൽകി. ഇരട്ടചൂഷണം നേരിടുന്ന സ്ത്രീസമൂഹത്തിനു നേരെ കണ്ണടയ്ക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ലെന്ന് ലെനിൻ പ്രസ്താവിച്ചു. #മാർച്ച്_8ന് ലോകത്ത് ആദ്യമായി വനിതാദിനറാലികൾ സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. ബൂർഷ്വാചേരിയിൽ നിന്നും സോഷ്യലിസത്തിലേക്ക് സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ വൻതോതിൽ അണിനിരന്നു.
ഒന്നാം ലോകയുദ്ധത്തിൽ പുരുഷന്മാരധികവും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതോടെ ഫാക്ടറികളിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്തു. ഇത് വീട്ടകങ്ങളിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെ മുന്നോട്ടുനയിച്ചു. സ്ത്രീകൾ അനുഭവിച്ചുപോന്ന ഗാർഹികാധ്വാനവും ലിംഗവിവേചനവും ഇല്ലാതാക്കുക ലക്ഷ്യമിട്ട് ഒക്ടോബർ വിപ്ലവാനന്തരം റഷ്യയിൽ ഒട്ടേറെ നടപടികൾ
സഃ ലെനിന്റെ കാലത്ത് കൈക്കൊണ്ടു. കുടുംബത്തിനുള്ളിൽ ശിശുപരിപാലനത്തിലും വീട്ടുജോലികളിലും തളച്ചിടപ്പെടുകവഴി സ്വന്തം കഴിവുകൾ പ്രകാശിപ്പിക്കുവാനോ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനോ സ്ത്രീകൾക്ക് കഴിയുമായിരുന്നില്ല. ചരക്കുകളുടെ സാമൂഹ്യോത്പാദനത്തിൽ സ്ത്രീപങ്കാളിത്തം വിരളമായിരുന്നു. ഈ അവസ്ഥ മാറണമെങ്കിൽ ഗാർഹികാന്തരീക്ഷം പൊളിച്ചുപണിയേണ്ടി വന്നു.
പൊതുനഴ്സറികളും പൊതു -അലക്കുശാലകളും ഭക്ഷണം വിളമ്പുന്ന കാന്റീനുകളും സോവിയറ്റ് റഷ്യയിൽ വ്യാപകമായത് സ്ത്രീകളെ വീട്ടുജോലികളിൽ നിന്നും കൂടുതൽ സ്വതന്ത്രമാക്കി. ഫാക്ടറികളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചു. തുല്യവേതനവും രാത്രി-അവധിയും പ്രസവാവധിയുമൊക്കെ ഏർപെടുത്തി. വിവാഹമോചനം കൂടുതൽ ഉദാരമായതോടെ സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതിലും കൂടുതൽ സ്വാതന്ത്ര്യം കൈവന്നു.
ഗർഭച്ഛിദ്രവും നിയമവിധേയമായി. പല പാശ്ചാത്യരാഷ്ട്രങ്ങളിലും വനിതാക്ഷേമം മുൻനിർത്തി Abortion നിയമപരമാക്കിയത് പിൽക്കാലത്തായിരുന്നു.
റഷ്യയിൽ വ്യാപകമായിരുന്ന വേശ്യാവൃത്തി വിപ്ലവാനന്തരം അവസാനിപ്പിക്കപ്പെടുകയും ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ സ്വതന്ത്രരാക്കുകയും ചെയ്തു. ഇവരെ ചൂഷണം ചെയ്ത് പണം സമ്പാദിച്ചിരുന്ന വേശ്യാലയബ്രോക്കർമാർ അറസ്റ്റ് ചെയ്യപ്പെട്ടു. അലക്സാണ്ട്രിയ കൊലൻതായിയെ പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ USSRൽ വനിതാഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലെത്തി. ഫെമിനിസം 20 നൂറ്റാണ്ടിൽ ഒരു രാഷ്ട്രീയശക്തിയായി വളർന്നതിൽ തൊഴിലാളിപ്രസ്ഥാനങ്ങളുടെ പങ്ക് അനിഷേധ്യമാണ്. പ്രമുഖ മാർക്സിസ്റ്റ്- ഫെമിനിസ്റ്റ് ചിന്തകയായ #ക്ലാര_സെറ്റ്കിന്റെ നേതൃത്വത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ തുടങ്ങി.
എന്നാൽ സ്റ്റാലിന്റെ അധികാരപ്രവേശം മാർക്സിസ്റ്റ്- ഫെമിനിസ്റ്റ് ഐക്യത്തെ ദുർബലപ്പെടുത്തി. വനിതാഡിപ്പാർട്ട്മെന്റ് ഇക്കാലത്ത് റദ്ദാക്കപ്പെട്ടു. 1936ൽ ഗർഭച്ഛിദ്രം റഷ്യയിൽ നിയമവിരുദ്ധമാക്കുക, ചൂഷണവിധേയരായ സ്ത്രീ- ലൈംഗികത്തൊഴിലാളികളെ കുറ്റംചുമത്തി അറസ്റ്റ് ചെയ്യുക തുടങ്ങിയ പ്രതിലോമകരമായ നടപടികൾ #സ്റ്റാലിൻ ഭരണകൂടം കൈക്കൊണ്ടു. ട്രോട്സ്കി ഉൾപെടെയുള്ള സഖാക്കൾ ഇതിനെ ശക്തമായി എതിർത്തു.
ലോകത്തിന്റെ ഇതരഭാഗങ്ങളിലും 1st wave feminism പല വിജയങ്ങളും കൈവരിച്ചു. 1920ൽ USൽ വനിതകൾ വോട്ടവകാശം നേടി. ഫ്രാൻസിൽ ഇത് 1944ൽ ആയിരുന്നെങ്കിൽ സ്വിറ്റ്സർലാന്റിൽ സ്ത്രീകൾ വോട്ടവകാശം നേടിയത് 1971ൽ മാത്രമാണ്. സൗദിയെപ്പോലുള്ള മതരാഷ്ട്രത്തിൽ ഇത് യാഥാർത്ഥ്യമാകാൻ 2015 വരെ കാത്തിരിക്കേണ്ടിവന്നു. ഇംഗ്ലണ്ടിൽ 1980കൾ വരെ വിവാഹപീഢനം ക്രിമിനൽകുറ്റം പോലുമായിരുന്നില്ല. ലിംഗസമത്വം എന്നത് ലോകരാജ്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ തുടങ്ങിയിട്ട് വളരെകുറച്ചുകാലമേ ആയുള്ളൂ എന്നത് വ്യക്തം.
#രണ്ടാം_ഫെമിനിസ്റ്റ്_തരംഗം
പൊതുവേ പാശ്ചാത്യരാജ്യങ്ങളിലെ വെള്ളക്കാരിലും മധ്യവർഗത്തിലുമാണ് 1st wave feminism സ്വാധീനം ചെലുത്തിയത്. എന്നാൽ 1960കൾ മുതൽ ഫെമിനിസം പുതിയ രാഷ്ട്രീയരൂപങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിക്കുകയും പഴയ യൂറോപ്യൻകോളനികൾ ഉൾപെടുന്ന മൂന്നാം ലോകരാജ്യങ്ങളിൽ ഉൾപെടെ സ്വീകാര്യമാവുകയും ചെയ്തു. ഇതാണ് #2nd_wave_feminism. ഉത്തരാധുനികതയുടെ സ്വാധീനം, പുത്തൻ ഇടതുപക്ഷത്തിന്റെ ഉയർച്ച, ഇതരന്യൂനപക്ഷപ്രശ്നങ്ങൾ ഇതൊക്കെ ഈ 'രണ്ടാം തരംഗത്തെ' സ്വാധീനിച്ചു. #ലൈംഗികത, #പ്രത്യുത്പാദനം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി മാറിയത് 2nd wave ഫെമിനിസത്തിലാണ്. സ്ത്രീകളെ വ്യക്തികളിൽ നിന്നും സൗന്ദര്യവസ്തുക്കളായി മാത്രം പ്രതിഷ്ഠിക്കുന്ന (Objectification) മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രവണത വിമർശിക്കപ്പെട്ടു.
സ്വത്വരാഷ്ട്രീയങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ഫെമിനിസവും ഒരു ഭാഗമായി മാറി.
1949ൽ പുറത്തിറങ്ങിയ '#The_second_sex' എന്ന പുസ്തകത്തിലൂടെ സിമോൺ ദെ ബുവെ എന്ന വിശ്വവിഖ്യാതയായ ഫെമിനിസ്റ്റ് ചിന്തക സ്ത്രീപക്ഷവാദങ്ങൾക്ക് പുതിയ ദിശാബോധം നൽകി. 'ആരും സ്ത്രീയായി ജനിക്കുന്നില്ലെന്നും സമൂഹമാണ് അവളെ സ്ത്രീയാക്കുന്നതെന്നും' ദെ ബുവെ എഴുതി. Sex ,Gender എന്നിവ തമ്മിലെ വൈരുധ്യങ്ങൾ ദെബുവെ യിലൂടെയാണ് കൂടുതൽ ചർച്ചാവിഷയമായത്. വിവാഹം, മാതൃത്വം, പ്രത്യുത്പാദനം തുടങ്ങിയവ സംബന്ധിച്ച ദെബുവെയുടെ നിരീക്ഷണങ്ങൾ വേറിട്ടതായിരുന്നു. 1963ൽ ഫെമിനിൻ മിസ്റ്റിക്ക് എന്ന ഗ്രന്ഥത്തിലൂടെ ബെറ്റി ഫ്രീഡനും 1969ൽ പ്രസിദ്ധീകരിച്ച 'Sexual politics'ലൂടെ കേറ്റ് മില്ലെറ്റും രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന് പുത്തനുണർവ് നൽകി. #നിയോമാർക്സിസം, സൈക്കോ അനലിറ്റിക്കൽ തിയറികൾ തുടങ്ങിയവയുമായും ഫെമിനിസം കൈകോർത്തു. പുരുഷാധിപത്യം, #മുതലാളിത്തം, സ്ത്രീലൈംഗികതയുടെ വസ്തുവത്കരണം, #Sexism ,മാതൃത്വത്തിന്റെ മഹത്വവത്കരണം, കേവലമായ Hetero- sexual ന്യൂനീകരണങ്ങൾ ഇതൊക്കെ 2nd wave ഫെമിനിസത്തിൽ വിഷയീഭവിച്ചു. സ്ത്രീസമരം വർഗസമരം തന്നെയാണെന്നും വംശം, വർഗം, ലിംഗം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്നുമൊക്കെയുള്ള നിഗമനങ്ങൾ രൂപംകൊണ്ടു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീക്ക് അധികപ്രാധാന്യം കൈവരുന്ന മേഖലകൾക്കായി അന്വേഷണം നടന്നു. ഭൂമിയുമായും പരിസ്ഥിതിയുമായും പുരുഷനേക്കാൾ സ്ത്രീകൾ എത്രത്തോളം ബന്ധിതമായിരിക്കുന്നു എന്നതിനെപ്പറ്റിയുള്ള #Eco_feminist ചിന്താധാരകൾ പൊതുമണ്ഡലത്തിലും സാഹിത്യത്തിലും ഇടം നേടി (ഉദാ- വന്ദനാശിവ, മേധാപട്കർ). പ്രമുഖ മാർക്സിസ്റ്റ് -ഫെമിനിസ്റ്റുകളായ Angela davis, ഹെയ്തി ഹാർട്ട്മാൻ, ഗെയിൽ റൂബിൻ തുടങ്ങിയവരും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1972ൽ ഗാർഹികാധ്വാന- വേതനം ( International wages for housework) ക്യാംപയിനുകൾ രൂപം കൊണ്ടു.
#3rd_wave_feminism
90കളുടെ മധ്യത്തിലും പിന്നീടും കൊളോണിയൽ ഉത്തരാധുനിക പ്രവണതകൾ സാംസ്കാരികതലത്തിൽ ശക്തി പ്രാപിക്കുകയും ആത്മനിഷ്ഠസമീപനങ്ങൾക്ക് മേൽക്കൈ ഉണ്ടാവുകയും ചെയ്തു. ഫെമിനിസം സൈബർ- നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. സാംസ്കാരികബഹുസ്വരതയുടെ സ്വാധീനമുൾക്കൊണ്ട് ആഗോളതലത്തിൽ സ്ത്രീവാദം വളർന്നു. എന്നാൽ രണ്ടാംതരംഗത്തെ പോലെ ഒരു സംഘടിതരൂപമായി ഈ മൂന്നാംതരംഗം (3rd wave feminism) മാറിയില്ല. #ഫെമിനിസം എന്ന വാക്കുകൊണ്ടു സ്വയംവിശേഷിപ്പിക്കാനും അവർ മടിച്ചു. അതേസമയം ഫെമിനിസം എന്നാൽ പുരുഷവിരുദ്ധമായ ഒരു അധീശത്വസിദ്ധാന്തം ആണെന്ന അപഖ്യാതി മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു.
#4th_wave
ഇന്ന് ഫെമിനിസ്റ്റുകൾ എന്ന് സ്വയംവിശേഷിപ്പിച്ചു കൊണ്ടുതന്നെ വിവിധമേഖലകളിൽ ലിംഗനീതിക്കും വിമോചനത്തിനും വേണ്ടിയുള്ള ശബ്ദങ്ങൾ ഉയരുന്നു. കലാസിനിമാ മേഖലകളിലെ വനിതാഐക്യങ്ങളും #me_too മൂവ്മെന്റും ഒക്കെ രൂപംകൊണ്ടിട്ട് അധികകാലമായിട്ടില്ല. ലൈംഗികാതിക്രമത്തിനെതിരായ പൊതുവികാരം, Toxic musculinity, വേതനത്തിലെ അസമത്വം, സദാചാരപോലീസിംങ്, വസ്തുവത്കരണം, സംരക്ഷണവാദം, കലാമേഖലയിലെ Political correctness, #LGBT വിഷയങ്ങൾ തുടങ്ങിയവ ഈ 4th wave ഫെമിനിസത്തിൽ മുഖ്യവിഷയങ്ങളായി മാറുന്നു.
ഒരുആശയമെന്ന നിലയിലും രാഷ്ട്രീയമെന്ന നിലയിലും ഫെമിനിസം എങ്ങനെ വികാസം പ്രാപിച്ചു എന്നാണ് വ്യക്തമാക്കിയത്. സ്ത്രീപ്രശ്നം കേവലം വൈകാരികമോ സാംസ്കാരികമോ ആയ വിഷയമല്ലെന്നും അതിന് ചരിത്രപരമായ /ഭൗതികപരമായ ഒരു മാനമുണ്ടെന്നും തിരിച്ചറിയണം. നിലനിൽക്കുന്ന മുതലാളിത്ത-ഉത്പാദനക്രമവുമായും ഭൗതികയാഥാർത്ഥ്യവുമായും സ്ത്രീപ്രശ്നം ചേർത്തുവെച്ച് വായിക്കണം. വർഗസമരത്തിന്റെ അവിഭാജ്യഘടകമായി ഇത് മനസിലാക്കപ്പെടണം. ഇവിടെയാണ് മാർക്സിസ്റ്റ് - ഫെമിനിസം പ്രസക്തി നേടുന്നത്..