Sunday, October 28, 2018

ലോകബാങ്ക്, IMF( അന്താരാഷ്ട്ര നാണയനിധി )- നവലിബറലിസത്തിന്റെ പുത്തൻമുഖങ്ങൾ..

                            

    

                                                     രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്യൻ കോളനികൾ വ്യാപകമായി സ്വതന്ത്രറിപ്പബ്ലിക്കുകളായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം കോളനികളിൽ നിന്നും പിന്മാറുകയും രാജ്യങ്ങളിൽ തദ്ദേശഗവൺമെന്റുകൾ രൂപം കൊള്ളുകയും ചെയ്തു. കോളനിവത്കരണം ഒരു ചരിത്രം മാത്രമായി മാറി. പക്ഷേ അത് പുതിയൊരു തരം കോളനിവത്കരണത്തിന്റെ തുടക്കമായിരുന്നു. പഴയ രീതിയിൽ മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തരരാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടുള്ള കോളനിവത്കരണം ഫലം ചെയ്യില്ലെന്ന് അമേരിക്കയടക്കം തിരിച്ചറിഞ്ഞു. സാമ്പത്തികമായി മറ്റ് രാജ്യങ്ങളെ കീഴ്പെടുത്തുക എന്ന അജണ്ട നടപ്പാക്കാനായി തങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. ലോകബാങ്ക്, IMF ,എന്നിവ തന്നെ ഉദാഹരണം. അന്താരാഷ്ട്രതലത്തിൽ നിലകൊള്ളുന്ന സാമ്പത്തിക- ധനസഹായസ്ഥാപനങ്ങളായാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവ വാസ്തവത്തിൽ അമേരിക്കൻ നിയന്ത്രിത സ്ഥാപനങ്ങളാണ് എന്നു പറയുന്നതിലും തെറ്റ് പറയാനാവില്ല.

                                ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധി (IMF)യുടെയും മുഖ്യഓഹരിയുടമസ്ഥർ അമേരിക്കയാണ്. IMFൽ എന്തുതീരുമാനമെടുക്കാനും 80% ഓഹരിപിന്തുണ വേണം. യുഎസിന്റെ ഓഹരി 23 ശതമാനമാണ് IMFൽ. അതായത് മറ്റെല്ലാ രാജ്യങ്ങളും ഒന്നിച്ചുനിന്നാലും USന്റെ പിന്തുണയില്ലെങ്കിൽ അവിടെ യാതൊന്നും നടപ്പാവില്ലെന്നർത്ഥം. ജനാധിപത്യമല്ല ധനാധിപത്യമാണ് IMFനെ ഭരിക്കുന്നത്. ഇത് തന്നെയാണ് ലോകബാങ്കിന്റെ സ്ഥിതിയും. ലോകബാങ്ക് തലവനെ നോമിനേറ്റ് ചെയ്യുന്നത് US ആണ്. IMF തലവൻ യൂറോപ്പ്യനാണെങ്കിലും ഡെപ്യൂട്ടി മാനേജറും എല്ലാക്കാലത്തും US പൗരനാണ്. ഈ രണ്ട് സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളും USൽ തന്നെ- വാഷിംഗ്ടൺ. വിദേശവിനിമയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി രാജ്യങ്ങൾക്ക് താത്കാലികവായ്പകൾ നൽകുന്നത് IMF ആണ്. ലോകബാങ്ക് ഇതിനുപുറമേ ആഭ്യന്തരവികസനാവശ്യങ്ങൾക്ക് കൂടി രാഷ്ട്രങ്ങൾക്ക് വായ്പ നൽകുന്നു. നവഉദാരവത്കരണം ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനനയമാണ്.

                                1980കളിൽ അവികസിതരാജ്യങ്ങളുടെ വിദേശകടം 7000 കോടിയിൽ നിന്ന് 50000കോടിയായി ഉയർന്നു. നവലിബറൽ നയങ്ങൾ ഇന്ത്യയുൾപെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ അവയെ കടുത്ത കടബാധ്യതയിലേക്ക് തള്ളിവിടുക എന്നത് ലോകബാങ്ക് ,IMF എന്നിവയുടെ തന്ത്രമായിരുന്നു. കുത്തക ബഹുരാഷ്ട്രക്കമ്പനികൾ ലാഭം വർധിപ്പിക്കാൻ അവികസിതരാജ്യങ്ങളിൽ നിന്നും ചുളുവിലയ്ക്ക് അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നു. തങ്ങളുടെ വിഭവങ്ങൾ  നിസാരവിലയ്ക്ക് കയറ്റുമതി നടത്തി  ചൂഷണത്തിന് വിധേയമാകുന്ന ഇത്തരം രാജ്യങ്ങൾ കടക്കെണിയിലാകുക സ്വാഭാവികമായിരുന്നു. കുത്തകഉത്പന്നങ്ങൾ വളരെ ഉയർന്ന വിലയ്ക്ക് ഇൗ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇത്തരം സാമ്രാജ്യത്വനയങ്ങൾ മൂന്നാം ലോകരാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.

                                എണ്ണവില ഉയർന്നപ്പോൾ ഭീമമായ തുക സമ്പാദിച്ച ഗൾഫ് രാജ്യങ്ങൾ പെട്രോ-ഡോളറായി അവ യുഎസ് ബാങ്കുകളിൽ നിക്ഷേപിച്ചു. ഇത് വായ്പയായി നൽകിയാലേ ബാങ്കുകൾക്കും നാണയനിധിക്കും ലാഭം ഉണ്ടാക്കാൻ കഴിയൂ. മറ്റ് രാജ്യങ്ങളിലേക്ക് വായ്പകൾ വാരിക്കോരി നൽകുന്നതിനു പിന്നിലെ ഉദ്ദ്യേശം ഇതായിരുന്നു. പലിശ പെരുകിപ്പെരുകി മൂന്നാംലോക രാജ്യങ്ങൾ കഷ്ടത്തിലായി. ഇതോടെ IMF ന്റെ നേതൃത്വത്തിൽ വായ്പകൾ റീഷെഡ്യൂൾ ചെയ്യുകയും കടത്തിലായ രാജ്യങ്ങൾക്ക് പുതിയ വായ്പ നൽകുകയും ചെയ്തു. ഇതിന് പകരമായി ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ അവരുടെ ആഭ്യന്തര സാമ്പത്തികനയങ്ങൾ തങ്ങൾ പറയുന്നതുപോലെ പൊളിച്ചെഴുതണമെന്ന് IMF നിഷ്കർഷിച്ചു. നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട് ആഗോളവത്കരണത്തിന്റെ കണ്ണികളായി ലോകരാജ്യങ്ങൾ മാറണമെന്ന ലക്ഷ്യം നാണയനിധി നടപ്പാക്കി.

                                രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധിക്ക് മുഖ്യകാരണം കയറ്റുമതി ഇറക്കുമതിയെ അപേക്ഷിച്ച് ഇടിയുന്നതാണ്. ഇത് വിദേശവ്യാപാരക്കമ്മിയിലേക്ക് മൂന്നാം ലോകരാജ്യങ്ങളെ നയിക്കുന്നു. വിദേശവായ്പകൾ തിരിച്ചടയ്ക്കാൻ രാജ്യങ്ങൾക്ക് കഴിയണമെങ്കിൽ ആദ്യം കയറ്റുമതി വർധിപ്പിക്കണം. അവരാകട്ടെ ,നാണയമൂല്യം കുറയ്ക്കാനുള്ള തീരുമാനങ്ങൾ എടുത്തു. ഒരു രാജ്യത്തിന്റെ നാണയമൂല്യം കുറയുമ്പോൾ കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യും. എന്നാൽ ഇറക്കുമതി കുറഞ്ഞില്ല. അവയെല്ലാം അത്യാവശ്യച്ചരക്കുകളായിരുന്നു എന്നതാണ് കാരണം. കയറ്റുമതി വർധിച്ചതുമില്ല. അപ്പോഴാണ് തീർത്തും ജനവിരുദ്ധമായ ഒരു പോംവഴി നാണയനിധി രാജ്യങ്ങളോട് നിർദ്ദേശിച്ചത്. കയറ്റുമതി വർധിപ്പിക്കണമെങ്കിൽ രാജ്യത്തെ ആഭ്യന്തരഡിമാന്റ് കുറയ്ക്കണം. രാജ്യത്തിനുള്ളിൽ ചരക്കുകൾ ജനങ്ങൾ വാങ്ങാതാകുമ്പോൾ അവയുടെ കയറ്റുമതി വർധിച്ചുകൊള്ളും.

                                ആഭ്യന്തരഡിമാന്റ് കുറയ്ക്കാൻ മൂന്ന് പരിപാടികൾ IMF മുന്നോട്ടുവെച്ചു.
1)ബാങ്ക് വായ്പ കുറയ്ക്കുക. പലിശനിരക്ക് ഉയർത്തുക
2) കമ്മിബജറ്റ് ഇല്ലാതാക്കുക. സർക്കാരിന്റെ ചെലവുകൾ കുറയ്ക്കുക. ക്ഷേമപദ്ധതികൾ ഇല്ലാതാക്കുക. വിലകൾ ഉയർത്‌തുക. സബ്സിഡികൾ ഇല്ലാതാക്കുക.
3) ജനങ്ങളുടെ കൂലി കുറയ്ക്കുക. ഇതെല്ലാം ചരക്ക് ഡിമാന്റ് ഇടിയാനും കയറ്റുമതി വർധിക്കാനും വ്യാപാരക്കമ്മി ഇല്ലാതാക്കാനും കഴിയുമെന്ന് IMF നിർദ്ദേശിച്ചു. ഫലത്തിൽ നവലിബറൽനയങ്ങൾ വ്യാപകമായി മൂന്നാം ലോകരാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു

                                എന്താണ് ലോകവ്യാപാരക്കരാർ..

                                മൂന്നാം ലോകരാഷ്ട്രങ്ങളെ നവലിബറൽ സാമ്പത്തികനയങ്ങളിലേക്ക് തള്ളിയിടുന്നതിനായി രൂപംകൊണ്ട അന്താരാഷ്ട്ര മുതലാളിത്ത സ്ഥാപനങ്ങളാണ് IMFഉം ലോകബാങ്കും ഗാട്ടും. അന്തർദേശീയവ്യാപാരത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും കുത്തകമുതലാളിത്തത്തിന് ലോകത്തെവിടെയും പ്രവേശിക്കാനാവും വിധം രാജ്യങ്ങൾ കമ്പോളങ്ങൾ തുറന്നിടുന്നതിനുമായി രൂപംകൊണ്ട ധനകാര്യഉടമ്പടിയാണ് ഗാട്ട് എന്നത്. 1980കളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയൻ തകരുകയും കിഴക്കൻ യൂറോപ്പിൽ പുതിയ ഒട്ടേറെ റിപ്പബ്ലിക്കുകൾ രൂപംകൊള്ളുകയും ചെയ്തു. ലോകം അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിലെ ഒരു ഏകധ്രുവ-ആഗോളരാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു.

                                നവലിബറൽ കുത്തകമൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരത്തിനായി എല്ലാവിധ ആഭ്യന്തരനയങ്ങളും ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ പൊളിച്ചെഴുതി. സോഷ്യലിസം പഴഞ്ചനും പരാജയവുമാണെന്നും മുതലാളിത്തമാണ് ശരിയെന്നും ബൂർഷ്വാസി വിധിയെഴുതി. ഇത്തരം ഒരു ഏകധ്രുവലോകത്തിന്റെ പ്രഖ്യാപനം തന്നെയായിരുന്നു വാസ്തവത്തിൽ 1995ലെ ലോകവ്യാപാരക്കരാർ. നവലിബറലിസം അതിന്റെ വിശ്വരൂപം പ്രകടമാക്കിയ നയരേഖയാണിത്.
എന്താണിതെന്ന് നോക്കാം.

1) GATS -General Agreement on Trade and Service - ലോകവ്യാപാരക്കരാറിലെ പ്രധാനഇനമായ ഗാട്ട്സ് സേവനങ്ങളും വ്യാപാരവും അന്താരാഷ്ട്രതലത്തിൽ ഉദാരമാക്കാനായി ചിട്ടപ്പെടുത്തിയതാണ്.

2) TRIMS - വിദേശനിക്ഷേപങ്ങളും പണമിടപാടുകളും ഉദാരവത്കരിക്കുന്ന ഇനമാണിത്. ബാങ്ക്, ഇൻഷുറൻസ്, സ്റ്റോക്ക് എക്സേഞ്ച് എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

3) TRIPS ചരക്കുകളുടെ മേൽ ബൗദ്ധികാവകാശം ഉറപ്പാക്കുന്ന കരാറാണിത്. അറിവിനുമേൽ കുത്തകാധികാരം ഉറപ്പിക്കുവാനും പേറ്റന്റുകൾക്കുമേൽ സർവനിയന്ത്രണങ്ങളും ഇല്ലാതാക്കാനുമായി രൂപീകരിച്ച കരാറിലെ ഇനം. കാർഷികഅറിവുകൾ, ഔഷധം, ചികിത്സ തുടങ്ങിയവ ഒഴികെ മറ്റെല്ലാത്തിനും മേൽ പേറ്റന്റ് ചുമത്തപ്പെട്ടു. നമ്മുടെ നാട്ടറിവുകളും വിളകളും ജൈവസമ്പത്തും ഒക്കെ വിദേശകുത്തകകൾക്ക് അൽപം ജനിതകമാറ്റം വരുത്തി സ്വന്തമാക്കാനും വിജ്ഞാനത്തിനു മേലുള്ള നമ്മുടെ അവകാശങ്ങളെ പോലും നിഷ്പ്രഭമാക്കാനും കഴിയുന്നു. വിജ്ഞാനം പോലും സ്വകാര്യസ്വത്തായി മാറുന്ന മുതലാളിത്തത്തിന്റെ തലതിരിഞ്ഞ നിയമസംവിധാനമാണ് പേറ്റന്റുകൾ..

                                  ഉറുഗ്വേചർച്ചകളിലാണ് ലോകവ്യാപാരക്കരാറിന്റെ അജണ്ടകൾ പൂർണമായും തീരുമാനിച്ച് അംഗീകാരം നേടിയത്. കാർഷികമേഖലയിലെ ഉത്പന്നവ്യാപാരവും ഉദാരമാക്കി. കാർഷികസബ്സിഡികൾ ഗണ്യമായി ചുരുക്കി. കാർഷികഉത്പന്നങ്ങൾ വ്യാപകമായി ഇറക്കുമതി ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമോ..? നാട്ടിലെ കർഷകരെല്ലാം ദുരിതത്തിലായി. അവരുടെ വിളകൾക്ക് ന്യായവില എന്നതുപോയിട്ട്, ഉത്പാദനച്ചെലവ് പോലും തിരിച്ച് കിട്ടാതായി. നമ്മുടെ കമ്പോളം വിദേശനാണ്‌യവിളകളും ഉത്പന്നങ്ങളും കീഴടക്കി. ഇറക്കുമതി വർധിച്ചു. കാർഷികമേഖല തകർന്നു. കർഷകർ ആത്മഹത്യ ചെയ്യുകയോ മറ്റ് ജോലികളിലേക്ക് തിരിയുകയോ ചെയ്തു.. സോഷ്യലിസ്റ്റ് ചായ്വുള്ള സമ്പദ് വ്യവസ്ഥ ഉപേക്ഷിച്ച ഇന്ത്യ വിദേശകുത്തകകളുടെ നല്ല ഒന്നാന്തരം കമ്പോളമായി മാറി.. ശുഭം..!

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...