Friday, September 13, 2019

ഫ്യൂഡലിസ്റ്റ് ഉത്പാദകബന്ധളുടെ തകർച്ച, പുതിയ ലോകോദയം



                       ഫ്രഞ്ച് വിപ്ലവം അരങ്ങേറുന്നത് 1789ലാണ്. ഭൂമിയ്ക്കും ഭരണകൂടത്തിനും മേലുള്ള കുത്തകാവകാശം അരക്കെട്ടുറപ്പിച്ചിരുന്ന ഭൂപ്രഭു -നാടുവാഴിവർഗത്തിനെതിരെ ജനാധിപത്യവും സ്വാതന്ത്ര്യവും അവകാശങ്ങളും സ്വപ്നം കണ്ട നഗരവാസികളുടെ ഒരു പുതിയ വർഗം ഉയർന്നുവന്നു.  ഇവർ #ബൂർഷ്വാസി എന്നറിയപ്പെടുന്നു. ഫ്യൂഡലിസത്തിനുകീഴിൽ വ്യവസായമേഖല പുരോഗതി പ്രാപിച്ചു. ചെറുകൈത്തൊഴിൽശാലകളും കാലക്രമേണ വൻകിടയന്ത്രത്തറികളും മറ്റും വ്യാപകമായി. തൊഴിൽ വിഭജനവും സാധാരണമായി. കാർഷിക -വ്യവസായ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ ഉയർന്നുവന്ന ഒരു സമ്പന്നവർഗവും ഇവരുടെ കീഴിൽ ധാരാളം തൊഴിലാളികളും ഉണ്ടായിരുന്നു. എന്നാൽ ബൂർഷ്വാസിയും തൊഴിലാളിയും തമ്മിലുള്ള വർഗവൈരുധ്യങ്ങൾ ഫ്യൂഡൽ സമൂഹങ്ങളിൽ പ്രകടമായിരുന്നില്ല. കാരണം, മുതലാളിത്തപുരോഗതിക്കും ജനാധിപത്യത്തിനും വളരാനുള്ള സാഹചര്യത്തിന് ഫ്യൂഡൽ ഭൂപ്രഭുത്വം വലിയൊരുവിലങ്ങുതടി ആയിരുന്നെന്ന് പറയാം.
                  ഉത്പാദനോപാധികളെ പ്രഭുവർഗം കയ്യടക്കിവെക്കുന്നിടത്തോളം കാലം പൗരന് സ്വതന്ത്രമായി നിക്ഷേപങ്ങൾ നടത്താനോ, ഉത്പാദനം വർധിപ്പിക്കാനോ ,തീരുമാനങ്ങൾ സ്വീകരിക്കാനോ കഴിയുമായിരുന്നില്ല. ഇത് ഉത്പാദനത്തിന്റെയും വാണിജ്യത്തിന്റെയും വളർച്ചയെയും തന്മൂലം ഉത്പാദനോപാധികളുടെയും ശാസ്ത്രസാങ്കേതികതയുടെയും വികാസത്തെയും തടസപ്പെടുത്തി. യൂറോപ്പിൽ നിലനിന്ന ഭരണസഭകളിലും സാധാരണക്കാർക്ക്  പ്രാതിനിധ്യം വിരളമായിരുന്നു. വോട്ടവകാശങ്ങളും നിഷേധിക്കപ്പെട്ടു. മേലാളവർഗത്തിനുമേലുള്ള അധികാരത്തിന്റെയും ധനത്തിന്റെയും ഈ കേന്ദ്രീകരണം യൂറോപ്പിൽ മാത്രമല്ല വടക്കേ അമേരിക്കയിലും ഏഷ്യയിലും ഒക്കെ പലരൂപങ്ങളിൽ നിലനിന്ന യാഥാർത്ഥ്യമാണ്. ജന്മിയുടെ ഭൂമിയിൽ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കുകയും പണിയെടുക്കുകയും തൊഴിലാളികളെ നിയമിച്ച് പണിയെടുപ്പിക്കുകയും ചെയ്ത ബൂർഷ്വാസിക്ക് ജന്മിയുടെ ഭൂമിക്കുമേലുള്ള കുത്തകാവകാശം വലിയ തടസം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി ലോകത്ത് പലഭാഗങ്ങളിലും ഫ്യൂഡൽവിരുദ്ധ മുന്നേറ്റങ്ങളും ആശയപ്രചാരണങ്ങളും ദർശനങ്ങളും ഒക്കെ വ്യാപനവും സ്വീകാര്യതയും നേടിയതായി കാണാം.

                  വളർന്നുവികസിച്ച ഉത്പാദനോപാധികളും മാറാതെ നിലനിന്ന ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തന്നെയാണ് ഇവിടെയും മൂലകാരണമായി മാറിയത്. ഉത്പന്നങ്ങൾ തിന്നുമുടിക്കുകയും ഭൂമിക്കുമേലുള്ള കുത്തക നിലനിർത്തുകയും ഉത്പാദനവളർച്ച തുടരാനാവശ്യമായ അസംസ്കൃതവസ്തുക്കൾക്ക് തന്നെ തടസം സൃഷ്ടിക്കുകയും ചെയ്ത ഇത്തിൾക്കണ്ണി വർഗമായി ഭൂവുടമവർഗം മാറി. ഭരണകൂടവും സൈന്യവും പൗരോഹിത്യവുമൊക്കെ അവരോടൊപ്പമായിരുന്നു.  മുതലാളിത്തത്തിന്റെ പുതിയ നാമ്പുകൾ ഫ്യൂഡലിസത്തിന്റെ ഉള്ളിൽ മുള പൊട്ടുകയും അവ ഫ്യൂഡലിസത്തെ തകർക്കുകയും ചെയ്തു. യൂറോപ്പിൽ ഇത് ഫ്രഞ്ച് വിപ്ലവത്തിന്റെ രൂപത്തിലായിരുന്നെങ്കിൽ അമേരിക്കയിൽ ഇത് ജോർജ് വാഷിംഗ്ടണിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിലൂടെ ആയിരുന്നു.

2) സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ദർശനങ്ങളുടെ ഉത്ഭവം.
               
              ചരിത്രത്തിൽ രൂപംകൊള്ളുന്ന വൈരുധ്യങ്ങൾ പുതിയ വിപ്ലവങ്ങൾ ആവശ്യമാക്കിത്തീർക്കുക മാത്രമല്ല, അതിനനുരൂപരായ വ്യക്തികൾക്കും ദാർശനികർക്കും ജന്മം നൽകുകകൂടി ചെയ്യാറുണ്ട്. കൊളോണിയലിസം കൊളോണിയൽ വിരുദ്ധദേശീയതയ്ക്കും അതിന്റെ അമരക്കാർക്കും മുതലാളിത്തം മുതലാളിത്തവിരുദ്ധ ചിന്തകർക്കും സ്വേച്ഛാധിപത്യസാഹചര്യങ്ങൾ ലിബറൽ -ജനാധിപത്യവാദികൾക്കും ഒക്കെ രൂപംനൽകുന്നത് ഇതിനാലാണ്. വ്യവസായവിപ്ലവാനന്തരം യൂറോപ്പിൽ ആവിർഭവിക്കുകയും ലോകമെമ്പാടും അനിഷേധ്യമായ ചൂഷണശക്തിയായി തുടരുകയും ചെയ്ത മുതലാളിത്തകാലത്തിന്റെ ഉത്പന്നങ്ങളായിരുന്നു മാർക്സും ലെനിനുമൊക്കെ. ഗാന്ധിയും മാർട്ടിൻ ലൂഥറും സ്പാർട്ടക്കസും റൂസോയും വോൾട്ടയറും അംബേദ്കറും ബുദ്ധനുമൊക്കെ യാദൃശ്ചികമായി ചരിത്രപുരുഷപ്പട്ടം നേടിയയവരല്ല, മറിച്ച് അവർ ജീവിച്ചിരുന്ന ചരിത്രഘട്ടങ്ങൾ അവരെ ആവശ്യപ്പെടുകയായിരുന്നു, അഥവാ അവരുടെയും അവരുയർത്തിയ ആശയങ്ങളുടെയും ആവിർഭാവത്തിന് അടിത്തറ പാകുകയായിരുന്നു.
                 ഫ്രഞ്ച് വിപ്ലവത്തിന്റെ ദാർശനികപരിസരം ഒരുക്കിയ ചിന്തകരായിരുന്നു റൂസോയും വോൾട്ടയറും ഒക്കെ. കേവലബുദ്ധിജീവികൾ എന്നതിനപ്പുറം ജനമനസുകളിൽ നിലനിന്ന ഫ്യൂഡൽവിരുദ്ധതയ്ക്ക് ദാർശനികമായ പിൻബലം നൽകാനും വിപ്ലവകാരികളെ ആശയപരമായി ആയുധീകരിക്കാനും അവർക്ക് കഴിഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (എഗലിതേ, ലിബർത്തേ, ഫ്രദർനിതേ )എന്ന മുദ്രാവാക്യം യൂറോപ്പിനെ അക്കാലത്ത് പിടിച്ചുകുലുക്കാൻ കാരണവും ഇതാണ്.
                   മനുഷ്യരാശിയുടെ വിമോചനവും സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങളും ഫ്രഞ്ച് വിപ്ലവത്തിന്റെ ഉത്പന്നങ്ങളല്ല. പുരാതനകാലം മുതലേ സോഷ്യലിസ്റ്റ് ചിന്താധാരകൾ പലയിടങ്ങളിലും പലരൂപങ്ങളിൽ നിലനിന്നിരുന്നു. പ്രൊമിത്യൂസ് പോലുള്ള ഗ്രീക്ക് നാടകങ്ങളിലും പ്ലേറ്റോ ഉൾപെടെയുള്ള ചിന്തകരിലും (റിപ്പബ്ലിക് പോലുള്ള ഗ്രന്ഥങ്ങൾ ഉദാഹരണം )ഒക്കെ ഇത് കാണാം. ജനാധിപത്യസംവിധാനങ്ങൾ ലോകത്ത് ഉദയം കൊള്ളുന്നതും പുരാതനഗ്രീസിൽ ആയിരുന്നല്ലോ. ഭാരതത്തിലും സമത്വദർശനങ്ങൾ പൂർവ്വവേദകാലം മുതലേ ഏറിയും കുറഞ്ഞും പൊതുസ്വീകാര്യത ആർജ്ജിച്ചിരുന്നു. ഉത്തരവേദാന്തകാലവും വർണാശ്രമവ്യവസ്ഥയും അവയ്ക്ക് മങ്ങൽ ഏൽപിച്ചെങ്കിലും.. എന്നാൽ സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, മാനവികത, സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ഒരു രാഷ്ട്രീയശക്തിയായി മാറിയതും അവ ജനകീയപ്രസ്ഥാനമായി രൂപംപ്രാപിച്ചതും ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്താണ്.

              അസമത്വത്തിനെതിരെ റൂസോ എഴുതുവാൻ ആരംഭിച്ചു. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നുവെന്നും എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണെന്നും റൂസോ പറഞ്ഞു. ജനാധിപത്യരാഹിത്യം, പ്രഭുവാഴ്ച, ഫ്യൂഡൽ അടിമത്തം, എന്നിവ വിമർശിക്കപ്പെട്ടു. ധീരത വരേണ്യവർഗത്തിനു മാത്രമല്ല, കീഴാളനുമുണ്ടാവണം. സാമൂഹ്യഘടനകളെ പൊളിച്ചെഴുതണം. കരുണയിലും സ്നേഹത്തിലും അധിഷ്ഠിതമായ സമൂഹം സാധ്യമാണെന്നും റൂസ്സോ വിഭാവനം ചെയ്തു. 1762ലാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ 'Social contract' എഴുതുന്നത്. തന്റെ ആശയങ്ങൾ രൂപീകരിക്കുന്നതിൽ അക്കാലത്ത് നേരിട്ട സാമൂഹ്യാനുഭവങ്ങളും ഒപ്പം സ്പാർട്ടക്കസിന്റെയും മറ്റും നേതൃത്വത്തിൽ പഴയകാല അടിമത്തങ്ങൾക്കെതിരെ നടന്നിരുന്ന വിപ്ലവമുന്നേറ്റങ്ങളും റൂസോയ്ക്ക് പ്രചോദനം നൽകി. റൂസ്സോയുടെ ആശയങ്ങൾ യൂറോപ്പിനു പുറത്തേക്കും തീപോലെ പടർന്നുപിടിച്ചു.

           മനുഷ്യന്റെ സ്വാർത്ഥ- താത്പര്യങ്ങൾക്കുമേൽ സമൂഹതാത്പര്യങ്ങൾ സാക്ഷാത്കാരം നേടണമെങ്കിൽ ലോകത്ത് ജനാധിപത്യം (Democracy) ആവശ്യമാണെന്ന് റൂസ്സോ എഴുതി. പാർലമെന്ററി യോഗങ്ങളും മീറ്റിങ്ങുകളും അദ്ദേഹം വിഭാവനം ചെയ്തു. ഇതെല്ലാം ചേർന്ന 'റിപ്പബ്ലിക്' എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. വ്യക്തിയുടെ ഏകാധിപത്യതാത്പര്യങ്ങളെ പൊതുതാത്പര്യങ്ങളാൽ മറികടക്കാനുള്ള ഉപാധിയാണ് ജനാധിപത്യം. മനുഷ്യരെ ഒരേ ദിശയിലേക്ക് ഏകോപിപ്പിച്ച് സാമൂഹ്യലക്ഷ്യങ്ങൾ നിറവേറ്റാൻ 'മീറ്റിങ്ങുകൾ' സഹായിക്കും. രാജാവും മതപുരോഹിതനും ഭൂപ്രഭുവിന് വേണ്ടി ഭരണം നടത്തിയിരുന്ന അന്നത്തെകാലത്ത് റൂസോയുടെ ആശയങ്ങൾ വിപ്ലവകരമായോ ഉട്ടോപ്യൻ ആയോ ഒക്കെയാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ജനം ഇത് സ്വീകരിച്ചു. ഇന്ന് ഭരണകൂടങ്ങളിലും രാഷ്ട്രീയപാർട്ടികളിലും പ്രസ്ഥാനങ്ങളിലും കോർപറേറ്റ് യോഗങ്ങളിലും വരെ ഏറിയും കുറഞ്ഞും കാണപ്പെടുന്ന ജനാധിപത്യചർച്ചകളുടെയും സംവിധാനങ്ങളുടെയും വേരുകൾ റൂസ്സോവിൽ കാണാൻ കഴിയും.

            റൂസോയുടെ ചിന്തകളിൽ നിഴലിച്ചിരുന്ന ഒരു പോരായ്മ ആധുനികതയോടുള്ള അദ്ദേഹത്തിന്റെ വെറുപ്പാണ്. നാഗരികതയുടെ സങ്കീർണതകളെ, ബാഹുല്യത്തെ, വ്യവസായപുരോഗതിയെ ഒക്കെ അദ്ദേഹം എതിർത്തു. നഗരങ്ങളിൽ എല്ലാം കൃത്രിമമാണെന്നും ഗ്രാമീണനന്മയാണ് നിലനിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർണമായും ശരിയല്ല. ഗ്രാമീണതയോടൊപ്പം വ്യവസായ- ശാസ്ത്ര സാങ്കേതികമേഖലകളിലെ പുരോഗതിയും മാറിവരുന്ന ലോകസാഹചര്യങ്ങളിൽ മനുഷ്യരാശിക്ക് അനിവാര്യം തന്നെയാണ്. വ്യവസായപുരോഗതിയെയും ശാസ്ത്രനേട്ടങ്ങളെയും ബൂർഷ്വാസിയുടെ വിജയമായി  ഉയർത്തിക്കാട്ടുകയും മനുഷ്യന്റെ അന്വേഷണത്വരയിലും ഇച്ഛാശക്തിയിലും അതീവവിശ്വാസമർപ്പിക്കുകയും ചെയ്ത മാർക്സിസ്റ്റ് ദർശനങ്ങൾ ആധുനികതയോട് ചേർന്നുനിൽക്കുന്നതാണ്. റൂസ്സോ നേരെ മറിച്ചും.

3)റോബസ്പിയറും ഭരണകൂടഭീകരതയും..
     
              റൂസോയുടെ കടുത്ത ഭക്തനായിരുന്ന റോബസ്പിയറും ജെക്കോബിൻസും അദ്ദേഹത്തിന്റെ ആശയങ്ങളെ രാഷ്ട്രീയപദ്ധതിയായി അവതരിപ്പിക്കുകയും വിപ്ലവം വിജയിക്കുകയും ചെയ്തു. എന്നാൽ ഭരണത്തിലേറിയ റോബസ്പിയർ മുമ്പ് ഉയർത്തിയിരുന്ന സമത്വമുദ്രാവാക്യങ്ങൾ മറക്കുകയും ജനപ്രതീക്ഷകളെ കളഞ്ഞുകുളിക്കുകയുമാണുണ്ടായത്. സമത്വം വിളംബരം ചെയ്ത് വന്നാലും ഭരണകൂടങ്ങൾ ഒടുവിൽ തങ്ങളുടെ മർദ്ദകസ്വഭാവം പുറത്തെടുക്കുക തന്നെ ചെയ്യും എന്നതിന്റെ ഉദാഹരണമായിരുന്നു റോബസ്പിയറിന്റെ ചെയ്തികളും. തനിക്കെതിരെ നിലപാടുകൾ എടുത്തവരെയും പ്രതിഷേധിച്ചവരെയും അദ്ദേഹം പ്രതിവിപ്ലവകാരികൾ എന്നും ജനവിരുദ്ധരെന്നും മുദ്ര കുത്തുകയും ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് വധശിക്ഷകൾ യഥേഷ്ടം നടപ്പാക്കുകയും ചെയ്തു. ഭയം നാടൊട്ടാകെ വ്യാപിച്ചു.
                              പ്രതിവിപ്ലവത്തെ ഇല്ലാതാക്കേണ്ടത് ശരിയായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ്. മറിച്ച് ഏകാധിപത്യത്തിലൂടെയും കൊലകളിലൂടെയും നിഷ്കാസനങ്ങളിലൂടെയും എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ജനം ഭരണവർഗത്തെ (അവർ എത്ര വലിയ വിശുദ്ധവിപ്ലവകാരികളോ ആകട്ടെ) തൂത്തെറിയുക തന്നെ ചെയ്യും. 1794ൽ ജനങ്ങൾ റോബസ്പിയറെ മുഖം മറയ്ക്കാതെ ഗില്ലറ്റിൻ ചെയ്തു. സ്വന്തം മരണം അദ്ദേഹം കാണുകതന്നെ വേണം എന്ന വികാരത്താലാണിത്.. ഇതിന്റെ മറ്റൊരുരൂപം തന്നെയാണ് കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കുകളും കഴിഞ്ഞ നൂറ്റാണ്ടിൽ കൊഴിഞ്ഞുപോയ സംഭവം..! ആദ്യത്തേതിൽ വില്ലൻ റോബസ്പിയർ ആയിരുന്നെങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പോളിറ്റ് ബ്യൂറോകളും നേതാക്കളും ആയിരുന്നെന്ന് മാത്രം.
ഈ നൂറ്റാണ്ടിൽ നടന്ന അറബ് ലോകത്തെ ജനകീയവിപ്ലവങ്ങളും (ഈജിപ്ത്, ടുണീഷ്യ, ലിബിയ etc.) സമാനമാണ്. 'ചരിത്രം ആവർത്തിക്കപ്പെടും- ആദ്യം ദുരന്തമായും, പിന്നീട് പ്രഹസനമായും' എന്ന മാർക്സിന്റെ വാക്കുകൾ ഓർക്കുക.
റോബസ്പിയറിന്റെ മരണശേഷവും ധാരാളംപേർ തടവുകളിൽ നിന്നും മോചിതരായി. ഇവരിൽ പ്രമുഖരായ 3 ചിന്തകരാണ് ഫ്രാൻസ്വ ബബൂഫ്, കോമറ്റ് സെയ്ന്റ് സൈമൺ, ചാൾസ് ഫ്യൂരിയർ എന്നിവർ. ഇവർ വിപ്ലവത്തെ സ്നേഹിച്ചു, എന്നാൽ റോബസ്പിയറെ വർഗവഞ്ചകൻ എന്നുവിളിച്ചു. മോചിതരായ ശേഷം സമത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് ഇവർ ചിന്തിക്കാനാരംഭിച്ചു.

4) തത്വചിന്തകനായ ഫ്രാൻസ്വ ബെബൂഫ് സോഷ്യലിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെച്ചു. തൊഴിലാളി -കർഷകവിമോചനവും സമ്പത്തിന്റെ നീതിപൂർണമായ വിതരണവും അദ്ദേഹം സ്വപ്നം കണ്ടു. എംഗൽസ് ബെബൂഫിനെ വിളിച്ചത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നാണ്. അയാളുടെ നേതൃത്വത്തിൽ പിന്നീടും വിപ്ലവപദ്ധതികൾ രൂപംകൊണ്ടു. ബെബൂഫ് സ്വകാര്യസ്വത്തിനെ എതിർക്കുകയും കേവലസമത്വം സ്വപ്നം കാണുകയും ചെയ്തു. പണമില്ലാത്ത ലോകത്ത് ഏവരും അധ്വാനിച്ചുണ്ടാക്കുന്ന ചരക്കുകൾ ഓരോരുത്തരുടെയും അധ്വാനത്തിനനുസരിച്ച് ലഭിക്കണമെന്നും ഏവരും അധ്വാനിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. ബെബൂഫിന്റെ ചിന്തകൾ പലതും ഉട്ടോപ്യൻ സ്വഭാവം ഉള്ളതായിരുന്നെങ്കിലും അതിന്റെ ശരിയായ വശങ്ങളെ മാർക്സ് പിൽക്കാലത്ത് സ്വീകരിച്ചു.
                       സെയിന്റ് സൈമൺ ആകട്ടെ ആധുനികതയെയും ഉത്പാദനശക്തികളുടെ ആവശ്യകതയെയും മുന്നിൽ നിർത്തിയുള്ള സോഷ്യലിസമാണ് വിഭാവനം ചെയ്തത്. ഇത് മാർക്സിന്റെ ശാസ്ത്രീയസോഷ്യലിസത്തോട് സമാനതകൾ പുലർത്തുന്നു. ആസൂത്രണത്തെയും ശാസ്ത്രപുരോഗതിയെയും സൈമൺ മാർഗദീപങ്ങളായി ഉയർത്തിപ്പിടിച്ചു. ഫ്രാൻസിന്റെ വിമോചനം ശാസ്ത്രത്തിലൂടെയാവണമെന്നും ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സംയുക്തകൂട്ടായ്മ അധികാരത്തിലിടപെടണമെന്നും സൈമൺ വാദിച്ചു. ജനാധിപത്യത്തിന്റെ മഹത്വത്തെ ഇകഴ്ത്തിക്കാട്ടിയതാണ് സൈമണിന്റെ പോരായ്മ. ജനാധിപത്യം അറിവില്ലാത്തവരുടെ ആൾക്കൂട്ടഭരണമാണെന്നും അത് നാടിന് ഗുണം ചെയ്യില്ലെന്നും സൈമൺ പറഞ്ഞു.
                     സർഗാത്മകത, ആഹ്ലാദം ,ജനങ്ങളുടെ സംതൃപ്തി എന്നിവയ്ക്ക് പ്രാധാന്യം നൽകുകയാണ് ഫ്യൂരിയറുടെ 'കാൽപനിക' സോഷ്യലിസ്റ്റ് ചിന്തകൾ ചെയ്തത്. 'ഫാലൻസ്റ്ററീസ് 'എന്ന സമൂഹമാതൃക ചാൾസ് ഫ്യൂരിയർ മുന്നോട്ടുവെച്ചു. സമത്വത്തെകുറിച്ചോ വിപ്ലവത്തെ കുറിച്ചോ അദ്ദേഹം അധികമൊന്നും പറയുന്നില്ലെങ്കിലും ആധുനികതയെ ഫ്യൂരിയർ പുൽകുന്നു. ആഹ്ലാദത്തിനുവേണ്ടിയാണ് ജീവിതം. എന്നാൽ നിലവിലെ സാമൂഹ്യഘടന ഇതിന് തടസം സൃഷ്ടിക്കുന്നു. ഫ്യൂരിയറുടെ സോഷ്യലിസത്തിൽ അധ്വാനം പീഢനമല്ല, ആനന്ദകരമാണ്. പ്രചോദനവും സർഗാത്മകപ്രകടനത്തിനായുള്ള ഉപാധിയുമാണ്. ഓരോരുത്തരും അവരവർക്ക് ഇണങ്ങുന്നതും ആഹ്ലാദദായകവുമായ തൊഴിലുകൾ ചെയ്യുന്നു. തൊഴിൽ സമയം പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടരുതെന്നും ഫ്രീടൈം മനുഷ്യന് ധാരാളം ഉണ്ടാകണമെന്നും വിരസതകൾ ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഉത്പാദനക്ഷമതയും ശാസ്ത്രപുരോഗതിയും ഇത് സാധ്യമാക്കും. വൈവിധ്യങ്ങളും അംഗീകരിക്കപ്പെടണം. ഇതൊക്കെയായിരുന്നു ഫ്യൂരിയറുടെ 'റൊമാന്റിക് 'സോഷ്യലിസം.

--------------------------------------------------------------------
             മനുഷ്യകൂട്ടായ്മയുടെ ഊർജ്ജം മൂർച്ചയുള്ളതാവുന്നത് അതിനെ ധാർമികതയും ഇച്ഛാശക്തിയും കൊണ്ട് ശാക്തീകരിക്കുമ്പോഴാണ് എന്ന് ജെക്കോബിയൻസ് എഴുതിയിട്ടുണ്ട്. ഈ ചിന്തകരുൾപെടെ ഫ്രഞ്ച് വിപ്ലവത്തിന്റെ ദാർശനികാടിത്തറ പാകിയ തത്വചിന്തകരുടെ രാഷ്ട്രീയമൂല്യങ്ങളും ആശയങ്ങളുമാണ് പിൽക്കാലത്ത് മാർക്സിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വലിയൊരളവിൽ ദിശാസൂചികയായി മാറിയത്. ശാസ്ത്രീയതയെയും ആധുനികതയെയും വിപ്ലവപ്രത്യയശാസ്ത്രവുമായി വിളക്കിച്ചേർക്കാൻ കഴിഞ്ഞുവെന്നതാണ് മാർക്സിസത്തിന്റെ നേട്ടം.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...