Friday, September 13, 2019

ഭൗതികവാദത്തിന്റെ ലോകവീക്ഷണം


          


                    ഭൗതികവാദം (materialism) എന്നത് ആശയങ്ങൾക്കും വികാരവിചാരങ്ങൾക്കും മേൽ ഭൗതികതയെ പ്രതിഷ്ഠിക്കുന്ന ഒരു തത്വചിന്തയായാണ് ഫിലോസഫിയിൽ അവതരിപ്പിക്കാറ്.. ആത്മീയം, വൈകാരികം, വൈചാരികം തുടങ്ങിയ ഭൗതികേതരമായ ലോകത്തെ നിഷേധിക്കുകയല്ല, മറിച്ച് അവയുടെ അടിത്തറ ഭൗതികപ്രപഞ്ചമാണെന്നും പ്രപഞ്ചം യഥാർത്ഥമാണെന്നുമുള്ളതാണ് ഭൗതികവാദത്തിന്റെ അടിത്തറ. മാർക്സിസത്തിൽ ഇത് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്..   ആശയങ്ങളും ആദർശങ്ങളും ഭൗതികലോകത്തിന്റെ സൃഷ്ടിയാണെന്നും ആശയങ്ങളിൽ നിന്നും ഭൗതികലോകവും ഭൗതികമായ അസ്തിത്വവും മാറ്റങ്ങളും ഉണ്ടാവുക സാധ്യമല്ലെന്നുമുള്ള സങ്കൽപനമാണത്..
           
                     ഉദാഹരണത്തിന് നാട്ടിലാകെ ജീവഹാനി വിതച്ച ഒരു വെള്ളപ്പൊക്കത്തെ കുറിച്ചുതന്നെ വിശകലനം ചെയ്യുക.. അതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചാൽ ലഭിക്കാവുന്നതിൽ രണ്ട് പ്രധാനപ്പെട്ട ഉത്തരങ്ങൾ കൊടുക്കുന്നു..
1) പാരിസ്ഥിതിക സന്തുലിതാവസ്ഥയിലുണ്ടായ മാറ്റം.
2) ദൈവകോപം.

                    ഇതിലേത് നാം തെരഞ്ഞെടുക്കും.. തീർച്ചയായും ഒന്നാമത്തേതു തന്നെ. ദൈവം എന്നത് മനുഷ്യമസ്തിഷ്കത്തിലെ ഒരു ആശയം മാത്രമാണെന്നും ആശയങ്ങൾക്ക് നേരിട്ട് ഭൗതികപ്രകൃതിയിൽ ഒരു സർവനാശം വിതച്ചുകൊണ്ട് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്നും നാം മനസിലാക്കുന്നു..
     
                        ആശയങ്ങൾ നല്ലതും ചീത്തയുമാവാം.. നല്ല ആശയങ്ങൾ നല്ലതാവാൻ കാരണം അത് ഭൗതികസമൂഹത്തിന്റെ സുരക്ഷിതമായ നിലനിൽപിന് അനിവാര്യമാകുന്നതു കൊണ്ടാണ്.. സമൂഹത്തിന് നാശം വിതയ്ക്കുന്നവ മോശമായും വിലയിരുത്തപ്പെടും. സ്നേഹം, കരുണ, സഹകരണം, പരസ്പരബഹുമാനം, സമാധാനം തുടങ്ങിയ ധാർമികമൂല്യങ്ങൾ തീർച്ചയായും ഒരു ഭൗതികവാദി ഉയർത്തിപ്പിടിക്കും. കാരണം അവയുടെ അസാന്നിധ്യത്തിൽ മാനവരാശിയുടെ നിലനിൽപും വളർച്ചയും അസാധ്യമാണ്..  നശീകരണശേഷിയുള്ള ആശയങ്ങളുടെ കാര്യവും അങ്ങനെതന്നെ..
                        
                    ഏതൊരു ആശയവും ഭൗതികസമൂഹത്തെ സ്വാധീനിക്കുന്നത് മസ്തിഷ്കങ്ങളിലൂടെയാണ്. മസ്തിഷ്കമാകട്ടെ ഒരു ഭൗതികവസ്തുവുമാണ്..
ഉദാഹരണം പറയാം..  വംശീയത എന്ന ആശയം ആശയമായി മാത്രം നിലനിന്നാൽ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകില്ല. പക്ഷേ ഇത് ലോകവ്യവസ്ഥിതിയിൽ ഭീഷണി സൃഷ്ടിക്കണമെങ്കിൽ ചില സാഹചര്യങ്ങൾ രൂപംകൊള്ളണം..

1) വംശീയത ഒരു വിഭാഗം  ജനങ്ങളുടെ മസ്തിഷ്കത്തിൽ ആഴത്തിൽ വൈകാരികമായ സ്ഥാനം നേടണം.. ഇത് തലച്ചോറിന്റെ  വികാരപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണുകളെ ആശ്രയിക്കും..
2) വംശീയത ജനങ്ങളെ സ്വാധീനിക്കുവാൻവണ്ണം അവിടെ സാമ്പത്തികാസമത്വം, മാന്ദ്യം, ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ മൂർത്തമായപ്രശ്നങ്ങൾ രൂക്ഷമാകണം.. ഇത്തരം പ്രശ്നങ്ങളെ മുതലെടുക്കാനും മറ്റൊരു കൂട്ടരാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്നതുപോലുള്ള നുണകളിലൂടെ ഒരുവിഭാഗം ജനതയിൽ വംശീയതയും വർഗീയതയും പടർത്താനും ഒരു തീവ്രവലതുപക്ഷവാദിക്ക് കഴിയും..

                അതായത് വംശീയത എന്ന ആശയത്തിന് ഭൗതികസമൂഹത്തിൽ വേരൂന്നണമെങ്കിൽ ഭൗതികമായ പരുവപ്പെടലുകൾ ജനങ്ങളുടെ തലയ്ക്കകത്തും ജനങ്ങൾ ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിലും ഉണ്ടാകണം എന്ന് സാരം.. ഇതാണ് ഭൗതികവാദം കൊണ്ടുദ്ദേശിക്കുന്നത്.. രണ്ട് പോയിന്റുകൾ നോക്കുക
(1) ആശയങ്ങൾക്കും ആദർശങ്ങൾക്കും ഭൗതികലോകത്ത് സ്വാധീനം ഉണ്ടാകണമെങ്കിൽ ഭൗതികസാഹചര്യങ്ങളുടെ പരുവപ്പെടലും അതിനനുരൂപമായ മസ്തിഷ്കങ്ങൾ എന്ന ഭൗതികാവയവങ്ങളും നിർബന്ധമാണ്.
(2) ആശയങ്ങൾക്കും ആദർശങ്ങൾക്കും ലോകത്ത് രൂപം കൊടുക്കുന്നത് ഭൗതികപരമായ സാഹചര്യങ്ങളാണ്.. 

                             - ഉദാഹരണത്തിന് ജർമ്മനിയിൽ ഒന്നാം ലോകമഹായുദ്ധാനന്തരം രൂക്ഷമായ സാമ്പത്തികമാന്ദ്യം ഇല്ലായിരുന്നെങ്കിൽ ഫാസിസം എന്ന ആശയം അവിടെ പിറവി കൊള്ളുമായിരുന്നില്ല. റഷ്യയിൽ കാർഷികപ്രതിസന്ധിയും അടിച്ചമർത്തലും തൊഴിലാളിചൂഷണവും ഇല്ലായിരുന്നില്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ അവിടെ ജനമനസുകളിൽ സ്ഥാനം പിടിക്കുകയില്ലായിരുന്നു.. ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും സാമൂഹ്യസുരക്ഷയിലും മുന്നിൽനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ മതപ്രബോധന ആശയങ്ങൾക്ക് മാർക്കറ്റ് ഇടിയുകയാണ്.. തൊഴിലില്ലായ്മയും മാന്ദ്യക്കെടുതിയും രൂക്ഷമായതുകൊണ്ടാണ് അമേരിക്കയിൽ ട്രംപിന്റെ തീവ്രദേശീയനിലപാടുകൾക്ക് സ്വീകാര്യത വർധിച്ചത്.. ഇതിൽ നിന്നൊക്കെ എന്തുമനസിലാക്കാം..? മാനവരാശിയുടെ മുന്നേറ്റത്തിന് ഊർജം പകരുകയോ തടയിടുകയോ ചെയ്യുന്ന ആശയങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നത് ആ സമൂഹത്തിലെ ഭൗതികസാഹചര്യങ്ങളുടെയും സമൂഹം കടന്നുപോകുന്ന ചരിത്രഘട്ടങ്ങളുടെയും അനന്തരഫലമെന്നോണമാണ്..

                              ആശയങ്ങളും വികാരവിചാരങ്ങളും സ്വയം സൃഷ്ടിക്കപ്പെടുകയോ സ്വയം സ്വാധീനശക്തികളാവുകയോ സ്വയം ഇല്ലാതാവുകയോ ഇല്ല, മറിച്ച് അവയെല്ലാം തന്നെ ഭൗതികപരിസ്ഥിതിയുടെ ഫലമായി സംഭവിക്കുന്നതുമാണ്.. ഈയൊരു വസ്തുത മനസിൽ വെച്ചുകൊണ്ടുവേണം മുതലാളിത്തവും സോഷ്യലിസവും സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളും ഒക്കെ വിശകലനം ചെയ്യപ്പെടേണ്ടത്. കമ്മ്യൂണിസം എന്ന ആശയം അജയ്യമാകുന്നതിന് കാരണം മുതലാളിത്തം നമ്മുടെ ഭൗതികപരിസ്ഥിതിയെ നാശോന്മുഖമായ ഭീഷണികളിലേക്ക് നയിക്കുകയും ഭൂരിപക്ഷത്തിന്റെയും അവസ്ഥ പരിതാപകരമാകുകയും കമ്മ്യൂണിസത്തിന് പ്രസക്തി വർധിക്കുകയും ചെയ്യുന്നതിനാലാണ്. ആശയങ്ങളെ ഭൗതികലോകം സൃഷ്ടിക്കുന്നു, ഭൗതികലോകവും സ്വയം മാറ്റങ്ങളിലൂടെ കടന്നുപോവുന്നു, ആശങ്ങൾക്ക് സ്വാധീനം ചെലുത്താനാവും വിധം ഭൗതികലോകം സവിശേഷസ്ഥിതികൾ കൈവരിക്കുന്നു, ആശയങ്ങൾ സ്വാധീനശക്തികളായി മാറുന്നു, ചരിത്രപരമായ മാറ്റങ്ങൾ സംഭവിക്കുന്നു.. ആശയങ്ങളുടെയും വൈകാരികതയുടെയും നിഷേധമല്ല, അവയുടെ ഭൗതികാടിത്തറയെ ഊന്നിയുള്ള വിശകലനരീതിയാണ് ഭൗതികവാദം.. ഇതാണ് ഭൗതികവാദപരമായ ലോകവീക്ഷണത്തിന്റെ രത്നച്ചുരുക്കം..

-----------------------------------------------------------------

        
                               മാർക്സിസ്റ്റ് പദാവലിയിൽ ഭൗതികവാദം (Materialism) കേവലമൊരു ഫിലോസഫി മാത്രമല്ല, അത് ഒരു അപഗ്രഥന ഉപാധിയും ജ്ഞാനരൂപീകരണമാർഗവും ഒക്കെയാണ്.. ജർമ്മൻ തത്വചിന്തകനായ ഹെഗലിന്റെ ആശയവാദങ്ങളോടുള്ള വിയോജിപ്പെന്ന മട്ടിലാവാം മാർക്സ് തന്റെ ഭൗതികവാദനിരീക്ഷണങ്ങളെ മുന്നോട്ടുവെച്ചത്. ആശയവാദം (Idealism) എന്നത് പൗരാണികകാലം മുതലേ പല ചിന്താപദ്ധതികളായും പല പേരുകളിലും നിലനിന്നിരുന്ന തത്വചിന്തയായിരുന്നു.. ഭാരതത്തിലുൾപ്പെടെ. ശങ്കരന്റെ വേദാന്തവും ദക്കാർത്തെയുടെ തത്വചിന്തകളും ഹെഗലിന്റെ ആശയവാദവും ഒക്കെ ഇതിൽപെടും.

                        ഹെഗലിനെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ആത്മബോധമുള്ള ജീവിയാണ്. മനസ്, ബോധം എന്നിവയ്ക്ക് ഹെഗൽ പ്രഥമസ്ഥാനം നൽകുന്നു. ഈ ആത്മബോധത്തെ മനസിലാക്കുമ്പോൾ മനുഷ്യൻ സ്വയം തിരിച്ചറിയുകയും അവന്റെ സമൂഹം, അവൻ ജീവിക്കുന്ന ലോകം, അവൻ കടന്നുവന്ന ചരിത്രപശ്ചാത്തലം, അതിന്റെ ഭാവി ഒക്കെയും മനസിലാക്കുകയും ചെയ്യുന്നു. അതായത് മനുഷ്യന് ചുറ്റുമുള്ള സാമൂഹിക- പ്രാപഞ്ചികയാഥാർത്ഥ്യങ്ങളെ മനസിലാക്കാൻ അവൻ പുറത്തേക്കല്ല ,തന്റെ ആത്മബോധത്തിലേക്ക് അഥവാ ഉള്ളിലേക്ക് തന്നെ ഊളിയിടണം എന്ന അബദ്ധജടിലമായ നിഗമനമാണ് ഹെഗൽ മുന്നോട്ടുവെച്ചത്. ഭൗതികലോകത്തക്കുറിച്ചുള്ള അറിവിന്റെ ഉത്ഭവം മനസ്സ് ആണെന്ന ഈ വരട്ടുതത്വം ആശയവാദം എന്ന് അറിയപ്പെടുന്നു.

                      ഭൗതികലോകത്തെ പ്രതിഭാസങ്ങൾ, സമസ്യകൾ, മാറ്റങ്ങൾ എന്നിവയെല്ലാം മനസ്സ്, ബോധം, ആത്മാവ് തുടങ്ങിയ ഭൗതികേതരവസ്തുക്കളിൽ നിന്നും രൂപംകൊള്ളുന്നു എന്നത് ഒരു മനോഹരമായ മനോസങ്കൽപത്തിനപ്പുറം മറ്റൊന്നുമല്ല. ഇതിന്റെ മറ്റൊരുരൂപം തന്നെയാണ് അദ്വൈതം ഉൾപ്പെടെയുള്ള ഭാരതത്തിലെ ആസ്തികതത്വചിന്തകളും.. ബ്രഹ്മം സത്യം ജഗത് മിഥ്യ, അഹം ബ്രഹ്മാസ്മി തുടങ്ങിയ വാചാടോപങ്ങളൊക്കെ ഇതിൽപെടും. ലോകം ഭൗതികയാഥാർത്ഥ്യമല്ലെന്നും മിഥ്യയാണെന്നും യഥാർത്ഥ സത്യം മറ്റൊന്നാണെന്നുമുള്ള കൺസപ്ടുകൾ മാർക്സിസ്റ്റ് വിരുദ്ധമാണെന്ന് മാത്രമല്ല, അത് മനുഷ്യവിരുദ്ധം കൂടിയാകും. കാരണം മനുഷ്യന്റെ പട്ടിണിയും തൊഴിലില്ലായ്മയും പോലുള്ള യഥാർത്ഥപ്രശ്നങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടങ്ങളും മനുഷ്യസമൂഹത്തിന്റെ അഭിവൃദ്ധിക്കും സമത്വത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളുമെല്ലാം സാധുവാകുന്നത് ഭൗതികവാദത്തിൽ മാത്രമാണ്. ലോകം മിഥ്യയാണെന്നും, അർത്ഥശൂന്യമാണെന്നും യഥാർത്ഥ ജീവിതം ഈ ഭൗതികലോകത്തിന്റെ സീമകൾക്ക് അപ്പുറത്താണെന്നും ( സ്വർഗമെന്നോ മോക്ഷമെന്നോ എന്തുപേരിട്ടും ഇതിനെ വിളിക്കാം) സർവവും മായയാണെന്നും ആരുടെയോ പരീക്ഷണങ്ങളാണെന്നും ഒക്കെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിന്താപദ്ധതിയിൽ ഭൂമിയിലെ സമരങ്ങളും ചൂഷണവിരുദ്ധപോരാട്ടങ്ങളും അനീതിക്കെതിരായ മുന്നേറ്റവുമൊക്കെ വെറും അർത്ഥമില്ലാത്ത സംഗതികൾ മാത്രമാണ്..

                     ഭൗതികവാദത്തിന്റെ അടിസ്ഥാനമായി മുന്നോട്ടുവെക്കാവുന്ന ഒരു പ്രസ്താവന മാർക്സ് നിരന്തരം ഉയർത്തിപ്പിടിക്കുന്നത് ഇങ്ങനെയാണ്.. 'മനുഷ്യൻ ഒരു ഭൗതികയാഥാർത്ഥ്യമാണ്'. മനുഷ്യസത്ത (Human species essense) , സമൂഹവികാസം, ചരിത്രപുരോഗതി തുടങ്ങിയ എല്ലാ മാർക്സിസ്റ്റ് വിശദീകരണങ്ങളും തുടങ്ങാൻ അനുയോജ്യമായ ഒരു അടിസ്ഥാനതത്വം കൂടിയാണിത്. മനുഷ്യൻ അടിസ്ഥാനപരമായി ഭൗതികദ്രവ്യം തന്നെയാണ്. പ്രകൃതിയിലുള്ള മൂലകങ്ങളും അവ ചേർന്നുള്ള സംയുക്തതന്മാത്രകളും ബലങ്ങളും ഒക്കെത്തന്നെയാണ് മനുഷ്യനിലും ഉള്ളത്. മനസ്, ബോധം എന്നിവ പോലും അവന്റെ മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ ഒരു 'പ്രവർത്തനം' ആണ്. അവന്റെ ചിന്തകളും ആശയങ്ങളും വികാരങ്ങളുമെല്ലാം നാഡീപ്രവർത്തനങ്ങളാണ്. നാഡീവ്യവസ്ഥ (Neurons) തകരാറിലായ ഒരാൾക്ക് ബോധം നഷ്ടപ്പെടുകയോ സ്വഭാവവ്യതിയാനങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നതിന്റെ കാരണം ബോധവും മനസുമൊക്കെ മസ്തിഷ്കവും സുഷുമ്നയും നാഢീകോശങ്ങളും ചേർന്ന ഒരു 'ഭൗതിക'വ്യവസ്ഥയുടെ ഉത്പന്നങ്ങളാണ് എന്നതാണ്.

                       എന്നാൽ ഭൗതികദ്രവ്യം മാത്രമാണോ മനുഷ്യൻ..? തീർച്ചയായും അല്ല. മനുഷ്യനെന്നത് ഭൗതികദ്രവ്യങ്ങളോടൊപ്പം  അത് ചുറ്റുമുള്ള സമൂഹവുമായി നടത്തുന്ന കൊടുക്കൽ വാങ്ങലുകൾ, മനുഷ്യന്റെയും സമൂഹത്തിന്റെയും കാലാനുസൃതവികാസം എന്നിവ ചേർന്നതാണ്. ഈ സവിശേഷതയാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. സമൂഹം എന്നത് മനുഷ്യരുടെ കൂട്ടം അല്ലെന്നും അതിനെ നിർവചിക്കുന്നത് മനുഷ്യർക്കിടയിലെ സാമൂഹ്യബന്ധങ്ങളാണെന്നും (Social relations) മാർക്സ് എഴുതുന്നുണ്ട്. നമ്മുടെ സാമൂഹ്യസ്ഥാപനങ്ങൾ ( ഉദാ:- ജനാധിപത്യം, ഭരണകൂടം, മതം, പൊലീസിങ്, കലാസാംസ്കാരികം etc.) പോലും കേവലം മനുഷ്യമനസിലെ ഇച്ഛകളാൽ രൂപം കൊടുത്തതല്ല, മറിച്ച് അത് രൂപംകൊണ്ട കാലത്തെ പാരിസ്ഥിതിക -സാമൂഹ്യഘടകങ്ങളുടെയും ഉത്പാദന- സാങ്കേതികവികാസത്തിന്റെയും മറ്റ് സമൂഹങ്ങളുമായുള്ള പരസ്പരബന്ധങ്ങളുടെയും അതുവരെ നിലനിന്ന സാമൂഹ്യസ്ഥാപനങ്ങളുടെയും സമിശ്രഫലമാണ്. സമൂഹത്തിന്റെ ഭൗതികാടിത്തറകളുടെ വികാസമാണ് ചരിത്രപുരോഗതിയുടെ തന്നെ വികാസത്തിനാധാരം. ഇതാണ് ചരിത്രപരമായ ഭൗതികവാദം (Historical materialism) എന്ന് അറിയപ്പെടുന്നത്. 

മനുഷ്യന്റെ അസ്തിത്വത്തെ പ്രധാനമായും  മൂന്ന് തലത്തിൽ വീക്ഷിക്കാനാവും..

1) ഭൗതികാസ്തിത്വം (Physical) :- മനുഷ്യന്റെ അപാരമായ കഴിവിൽ ഇത്രയേറെ വിശ്വാസമർപ്പിച്ച ഒരു ചിന്തകൻ മാർക്സിനെപ്പോലെ മറ്റൊരാൾ ഉണ്ടാകാൻ ഇടയില്ല. അദ്ദേഹം നിരീക്ഷണം ഇപ്രകാരമാണ് - മനുഷ്യൻ ''അധ്വാനിക്കാൻ കഴിവുള്ള ഒരു ജീവിയാണ്.  തന്റെ അധ്വാനത്തിലൂടെ ഭൗതികനിയമങ്ങളുടെ സഹായത്താൽ ഭൗതികലോകത്ത് ഗണ്യമായ മാറ്റങ്ങൾ വരുത്താൻ മനുഷ്യന് സാധിക്കും''. ഭക്ഷണം പാകം ചെയ്യാൻ തീ മുതൽ ചന്ദ്രനിലിറങ്ങുന്ന ഉപഗ്രഹം വരെ ഈ ഭൗതികാധ്വാനത്തിന്റെ ഫലമാണ്. അധ്വാനത്തിലൂടെ മനുഷ്യൻ പ്രകൃതിയെ മാറ്റിമറിക്കുന്നു. പ്രകൃതിയിലുണ്ടാകുന്ന മാറ്റമാവട്ടെ മനുഷ്യന്റെ അധ്വാനത്തിന്റെ സ്വഭാവത്തെയും മാറ്റാൻ ഇടയാക്കുന്നു. സഹജവും സർഗാത്മകവുമായ  അധ്വാനത്തിന്റെ പുതിയ സാധ്യതകൾ അവന്/അവൾക്ക് മുന്നിൽ തുറക്കുന്നു.

2) ജൈവികാസ്ഥിത്വം (Organic) :-  ജീവശാസ്ത്രപരമായ ആവശ്യങ്ങളും പ്രേരകങ്ങളും കഴിവുകളും പ്രതികരണശേഷികളും ചോദനകളും ഒക്കെ ഉൾച്ചേർന്നതു കൂടിയാണ് മനുഷ്യൻ. വിശപ്പ് ഒരു പ്രകൃതിസഹജമായ  ആവശ്യമാണ്. അതിനാൽ മനുഷ്യനുചുറ്റും അയാളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഒരു പ്രകൃതി ആവശ്യവുമാണ്. പ്രകൃതി മനുഷ്യന്റെ അജൈവികശരീരമാണെന്നാണ് മാർക്സ് എഴുതിയത് (Nature is the inorganic body of human being). അതായത്, മനുഷ്യൻ, പ്രകൃതി എന്നിവ ഒരേ ശരീരത്തിന്റെ (ജൈവികവും അജൈവികവും ആയ) രണ്ട് ഭാഗങ്ങളാണെന്നർത്ഥം. തന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനും അറിവുകൾ ആർജിക്കാനും അതുപയോഗിച്ച് പ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മനുഷ്യന് കഴിവുണ്ട്. പ്രകൃതി മാറുമ്പോൾ മനുഷ്യന്റെ ആവശ്യങ്ങളും മാറുന്നു. ഇതുമൂലം മനുഷ്യന്റെ പ്രകൃതിയോടുള്ള സമീപനങ്ങളും മാറുന്നു.
  
                             മനുഷ്യന്റെ കഴിവുകളും ആവശ്യങ്ങളും മനുഷ്യപ്രകൃതി തന്നെയും മാറ്റങ്ങൾക്ക് വിധേയമാണ്, അസ്ഥിരവുമാണ്. മറിച്ച് ഇവയെയെല്ലാം  സ്ഥിരസ്വഭാവമുള്ളതായി വിശദീകരിക്കുന്ന തെറ്റായ പ്രവണത യാഥാസ്തിതിക മതസങ്കൽപങ്ങളിലും വലതുപക്ഷ- മുതലാളിത്ത-ന്യായവാദങ്ങളിലും ധാരാളമായി കാണാനാവും എന്നോർക്കുക.

                          മനുഷ്യൻ ഒരു സാമൂഹ്യജീവി കൂടിയാണ്. മനുഷ്യൻ സ്വയം ബോധപൂർവം സമൂഹത്തെ സൃഷ്ടിക്കുകയല്ല, മറിച്ച് സാമൂഹ്യജീവിതം അവനിലെ മനുഷ്യസത്തയെ പരുവപ്പെടുത്തുകയാണ് ചെയ്തത്. ഭാഷ, കല, സംഗീതം, സംസ്കാരങ്ങൾ, ഭരണകൂടം തുടങ്ങിയവ ഭൗതികസമൂഹത്തിന്റെ വികാസത്തിൽ പല ഘട്ടങ്ങളിലായി രൂപം കൊള്ളുകയായിരുന്നു. മനുഷ്യപ്രകൃതിയുടെ അടിസ്ഥാനം തന്നെ സഹകരണാധിഷ്ഠിതമായ സാമൂഹ്യബോധമാണ്. സഹകരണവും പരസ്പരാശ്രയത്വവും ഇല്ലാതെ മനുഷ്യസ്പീഷീസിന് നിലനിൽക്കാനാവില്ലല്ലോ.. സാമൂഹ്യജീവിയായതുകൊണ്ടും മനുഷ്യന്റെ ജീവിതം എന്നത് അയാൾ പുലർത്തുന്ന സാമൂഹ്യബന്ധങ്ങൾ കൂടി ഉൾച്ചേർന്നതായതുകൊണ്ടും മനുഷ്യന്റെ ആവശ്യനിഷേധങ്ങളുടെ കാരണവും സമൂഹത്തിൽ നിലനിൽക്കുന്ന ചൂഷകസംവിധാനങ്ങളാകണം എന്നിടത്താണ് മുതലാളിത്തവിമർശനം ഭൗതികവാദസമീപനവുമായി താദാത്മ്യം പ്രാപിക്കുന്നത്.

3) ലൗകികാസ്ഥിത്വം (Temporal) :-
മനുഷ്യന്റെ കഴിവുകളും ആവശ്യങ്ങളുമെല്ലാം അജ്ഞാതമായ ഏതോ മായാലോകത്തുനിന്നും ഉരുവംകൊണ്ടതല്ല, പ്രകൃതിസഹജവും ലൗകികവും തന്നെയാണ്. ഭൗതികലോകത്തെ തള്ളുകയും ആത്മീയതയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു സന്യാസിക്കുപോലും ദാഹം മാറ്റാൻ വെള്ളവും കഴിക്കാൻ ആഹാരവും ശ്വസിക്കാൻ വായുവും ആവശ്യമാണ്. ലൗകികമായ അസ്തിത്വത്തെ മനുഷ്യന് തള്ളിക്കളയാനാവില്ല എന്നതാണ് സത്യം. മനുഷ്യൻ എല്ലാക്കാലവും പ്രകൃതിസഹജമായ ഗുണങ്ങളെ പിന്തുടരുന്നവനാണ്. എന്നാൽ ആ പ്രകൃതിയെ മാറ്റിമറിക്കുന്നവനും ആ മാറ്റങ്ങൾക്കനുസരിച്ച് സ്വയം വികാസം പ്രാപിക്കുന്നവനും കൂടിയാണ്.

------------------------------------------------------------------

മതത്തെക്കുറിച്ചും മതനിരാസത്തെക്കുറിച്ചും..

                  മാർക്സിസ്റ്റ് സംബന്ധിയായ ചർച്ചകളിൽ മുന്തിയസ്ഥാനം പിടിക്കുന്ന ഒരു വിഷയം അതിന്റെ മതത്തോടുള്ള നിലപാടാണ്.. ഇൗ വിഷയം പേജിൽ ധാരാളം എഴുതിയിട്ടുണ്ട്. ഇക്കുറി ഭൗതികവാദപരിസരത്തിലുള്ള ഒരു വിശകലനം തന്നെയാവാം.. ഒന്നാമതായി മാർക്സിസം മതവുമായി സമരസപ്പെടുമോ എന്നതാണ് ചോദ്യം.. ഇതിന് ഉത്തരം ഇതാണ്: ആശയപരമായി ഇല്ല. തൊഴിലാളിവർഗത്തെ മുഴുവൻ മതവിശ്വാസത്തിൽ നിന്നും മുക്തരാക്കിയ ശേഷം വിപ്ലവം ആവാമെന്ന വരട്ടുതത്വവും മാർക്സ് പോലും അംഗീകരിച്ചിട്ടില്ല. ആശയപരമായി വിരുദ്ധചേരിയിലാണെങ്കിലും ചൂഷണത്തിനെതിരായ സമരത്തിൽ വിശ്വാസീ- അവിശ്വാസിവ്യത്യാസം കൂടാതെ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാർക്ക് ചെയ്യാൻ കഴിയുന്ന കാര്യം.
                       ചരിത്രപരമായി രൂപം കൊണ്ട പഴക്കമേറിയ ഒരു സാമൂഹ്യസ്ഥാപനമാണ് മതം എന്ന് ഒറ്റവാചകത്തിൽ ചുരുക്കാം.. ആശയപരമായി അതൊരിക്കലും മാർക്സിന്റെ ഭൗതികവാദസമീപനവുമായി യോജിക്കില്ല. കാരണം ഭൗതികലോകത്തിനും അതിലെ സമസ്യകൾക്കും ഭൗതികപ്രതിഭാസങ്ങൾക്കും പ്രഥമസ്ഥാനം നൽകുന്നതാണ് ഭൗതികവാദം. ദൈവം എന്ന മനുഷ്യനിർമിതആശയത്തിൽ നിന്ന് രൂപം കൊണ്ട ഭൗതികലോകത്തെ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് മതം. ഭൗതികവാദം മൂർത്തമായ വിശകലനരീതിയെ പിന്തുടരുകയും മായാസിദ്ധാന്തങ്ങളെയും യുക്തിരഹിതമായ സങ്കൽപനങ്ങളെയും എതിർക്കുകയും ചെയ്യുമ്പോൾ മതം സർവപ്രശ്നങ്ങളിലും ദൈവം, സ്വർഗനരകം, പാപഭയം, പുനർജന്മസിദ്ധാന്തങ്ങൾ തുടങ്ങിയ ആശയങ്ങളെ ഉപയോഗിച്ച് ന്യായങ്ങൾ ചമയ്ക്കുന്നു. ഭൗതികവാദവും മതം എന്ന ആശയവാദവും തമ്മിലുള്ള വൈരുധ്യം ആശയപരമായ ഒത്തുതീർപ്പുകൾക്ക് വിധേയമല്ലെന്ന് സാരം..

മതത്തെ മൂന്ന് രീതികളിൽ ഭൗതികവാദപരമായി നിർവചിക്കാം..

1) ചൂഷിതന്റെ വ്യാജ-ഔഷധം
                 - കഷ്ടപ്പാട് അനുഭവിക്കുന്നവന്റെ ആശ്വാസമാർഗമായും അവന്റെ വേദനകൾ ശമിപ്പിക്കാനുള്ള കറുപ്പായും മതം വർത്തിക്കുന്നു. ദുരിതങ്ങൾക്കുള്ള ന്യായീകരണവും അവയ്ക്കുള്ള പരിഹാരങ്ങളും മതവിശ്വാസം നൽകില്ല, യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാതെ വേദനകളെ കേവലവും താത്കാലികവുമായി അത് ശമിപ്പിക്കും. മനുഷ്യനെ സഹജമായ ജീവിതക്രമത്തിൽ നിന്നും അന്യവത്കരിക്കുന്ന ഘടകമായാണ് മതത്തെ മാർക്സ് നിരീക്ഷിച്ചത്. 'ഹൃദയമില്ലാത്ത ലോകത്തെ ഹൃദയമെന്നും ആത്മാവില്ലാത്ത ലോകത്തെ ആത്മാവെന്നും മനുഷ്യനെ മയക്കുന്ന കറുപ്പെന്നുമുള്ള' മാർക്സിന്റെ വിശേഷണങ്ങൾ പ്രസിദ്ധമാണ്.

                              മനുഷ്യസഹജമായ ധാർമികതയ്ക്കും മൂല്യബോധങ്ങൾക്കും ഹൃദയവിശാലതയ്ക്കും സ്ഥാനമില്ലാതെ പോകുന്ന ലോകത്ത് മതം മുന്നോട്ടുവെക്കുന്നത് അയഥാർത്ഥമായ ധാർമികതയും മൂല്യബോധവും ഹൃദയവിശാലതയുമാണ്. ഹൃദയമില്ലാത്തതും ലാഭത്തിലും സ്വാർത്ഥതയിലും അധിഷ്ഠിതമായതുമായ ലോകത്ത് മതം കേവലം ഹൃദയമായി പ്രതിഷ്ഠിക്കപ്പെടുന്നു എന്ന് മാത്രം.. മനുഷ്യസത്തയിൽ നിന്നും സഹജമായ സവിശേഷതകളിൽ നിന്നും അവനെ അകറ്റുന്ന,  അന്യവത്കരിക്കുന്ന പ്രധാനഘടകമായി മതം നിലകൊള്ളുന്നു. യഥാർത്ഥ രോഗത്തെയും രോഗകാരണങ്ങളെയും മറച്ചുപിടിക്കുകയും മുതലാളിത്തത്തിൽ കൊടുമ്പിരി കൊള്ളേണ്ട വർഗസമരാഗ്നിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന കേവലാശ്വാസമാർഗം മാത്രമാണ് മതം..

2) ചൂഷകന്റെ ആയുധം..
                      -മനുഷ്യസമൂഹത്തിൽ വർഗവിഭജനങ്ങളും ചൂഷണങ്ങളും ആരംഭിക്കുന്ന കാലഘട്ടങ്ങൾ തന്നെയായിരുന്നു സാമ്പ്രദായികമതത്തിന്റെയും ഉത്ഭവം. ഗോത്രീയതയും അടിമത്തവും അധിനിവേശങ്ങളും ഒക്കെ വ്യാപിച്ച സമൂഹത്തിൽ മതശാസനങ്ങളും വളർന്നു. അടിമകൾ ഉടമകൾക്കുനേരെയും മർദ്ദിതൻ മർദ്ദകന് നേരെയും ശബ്ദമുയർത്താതിരിക്കാനുള്ള മേൽത്തട്ടുവിഭാഗത്തിന്റെ പ്രത്യയശാസ്ത്രഉപകരണമായി മതശാസനകൾ മാറി. അസമത്വവും വിവേചനങ്ങളുമൊക്കെ മതവചനങ്ങളാൽ ന്യായീകരിക്കപ്പെട്ടു.

                              ചൂഷിതവർഗത്തിന് ആശ്വാസമാർഗം കൂടിയായതിനാൽ ദൈവചിന്ത എല്ലാ വിപ്ലവമാർഗങ്ങളിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനും മേധാവിത്തശക്തികളുടെ ചൂഷണത്തെ നിർബാധം തുടരാനുമുള്ള വൈകാരിക-സഹന മാർഗമായി മാറി. സെമിറ്റിക് മതങ്ങളിലും ഹൈന്ദവസംസ്കാരത്തിലും ഇത് ഒരുപോലെ ദൃശ്യമാണ്. അടിമത്തവും യുദ്ധങ്ങളും കടുത്ത സ്ത്രീവിരുദ്ധതയും വിവേചനബുദ്ധികളും അന്ധവിശ്വാസവും അനാചാരങ്ങളും  ഗോത്രീയതയുമൊക്കെ മതങ്ങളിൽ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടാൻ കാരണം മതങ്ങൾ ഉണ്ടായ ചരിത്രഘട്ടത്തിൽ മേൽപ്പറഞ്ഞ സംഗതികളെല്ലാം സമൂഹത്തിൽ ഉണ്ടായിരുന്നു എന്നതാണ്.

                      ശിലായുഗത്തിൽ നിന്നും   കാർഷിക-കാർഷികേതര ജീവിതത്തിലേക്കുള്ള മനുഷ്യന്റെ ചുവടുവെപ്പ് (അതായത് ഉത്പാദശക്തികളുടെ വളർച്ച) സമ്പത്തിനും ഭൂമിക്കും അധികാരത്തിനും മനുഷ്യാധ്വാനത്തിനും വേണ്ടിയുള്ള പൗരാണിക-അധിനിവേശഘട്ടങ്ങളിലേക്കും അടിമത്തത്തിലധിഷ്ഠിതമായ ഉത്പാദന- സാമൂഹ്യബന്ധങ്ങളിലേക്കും സമൂഹത്തെ നയിച്ചു. മനുഷ്യൻ മനുഷ്യനുമേൽ അധികാരം സ്ഥാപിക്കുന്ന ലോകക്രമം, യുദ്ധങ്ങൾ, അധികാരമുറപ്പിക്കാൻ കെട്ടിപ്പൊക്കിയ വിവേചനശ്രേണികൾ, സ്ത്രീകളെ ഉപഭോഗവസ്തുവായി കണക്കാക്കിയിരുന്ന ഗോത്രീയമൂല്യങ്ങൾ, ഇതെല്ലാം സമൂഹത്തിൽ രൂപം കൊണ്ടു.. ഇവ ഭൂരിപക്ഷം വരുന്ന മർദ്ദിതവർഗത്തിന് മേൽ കാലങ്ങളോളം അടിച്ചേൽപ്പിക്കണമെങ്കിൽ ഒരു വൈകാരിക-ഉത്തേജന ഉപാധി ഉപരിവർഗത്തിന് ആവശ്യമായിരുന്നു. ഇതാണ് മതം ചെയ്തത്.

                          ജാതീയതയായും സ്ത്രീവിരുദ്ധതയായും അന്ധവിശ്വാസങ്ങളായും അനാചാരങ്ങളായും അധിനിവേശങ്ങളായും തിന്മ പരത്തുക മാത്രമല്ല മതം ചെയ്തത്.. മർദ്ദിതന്റെ കഷ്ടപ്പാടിന് അത് ന്യായങ്ങൾ ചമച്ചു. ദാരിദ്ര്യം ദൈവത്തിന്റെ പരീക്ഷണമാണെന്നും ചൂഷണങ്ങൾ ഇഹലോകത്ത് സംഭവ്യമാണെന്നും വിവേചനങ്ങളും ഗോത്രീയമൂല്യങ്ങളും ദൈവത്താൽ സ്ഥാപിതമാണെന്നും ചൂഷണങ്ങളില്ലാത്ത സമത്വസുന്ദരസോഷ്യലിസം (സ്വർഗം) മരണാനന്തരം ദൈവം കരുതിയിട്ടുണ്ടെന്നും കർമ്മം നന്നായാൽ അടുത്ത ജന്മം കുലീനനായിരിക്കുമെന്നും ദുഃഖങ്ങൾക്ക് ആശ്വാസം പകരാൻ ഈശ്വരൻ സമീപത്തുണ്ടെന്നും ഒക്കെ സ്ഥാപിക്കുകവഴി മതം വർഗാധിപത്യത്തെ നിലനിർത്തുന്ന വളരെ മികച്ച ഒരുപാധിയായി ചരിത്രത്തിൽ മാറുകയായിരുന്നു. ഇതാണ് മതത്തിന്റെ വർഗപരമായ ഭൗതികവാദവിശദീകരണം..

3) അജ്ഞതകളെ മറക്കാനുള്ള യുക്തിവിരുദ്ധമാർഗം..

                       - മഴയും വെയിലും കാട്ടുതീയും ഇടിമിന്നലും കാലാവസ്ഥാമാറ്റവും ഒക്കെ മനുഷ്യനെ ഭയപ്പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. അവയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള മനുഷ്യന്റെ സഹജമായ വ്യഗ്രതയാണ് ശാസ്ത്രവളർച്ചയ്ക്ക് ഉത്തേജനം നൽകിയത്. ശാസ്ത്രം എല്ലാത്തിനും ഉത്തരം നൽകുന്ന സമ്പൂർണ്ണഗ്രന്ഥമല്ല, മറിച്ച് ഓരോചോദ്യങ്ങളെയും നിർധാരണം ചെയ്യാനും തെറ്റുകളെ തിരുത്താനും ശരികളിൽ നിന്നും കൂടുതൽ ശരികളിലേക്കു കുതിക്കാനുള്ള രീതിയായാണ് നാളിതുവരെ സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്. അറിവ് അനന്തമാണെന്നും അറിയുന്തോറും കൂടുതൽ അറിയാനുള്ള സാഹചര്യങ്ങൾ ഉരുത്തിരിയുമെന്നും ചോദ്യങ്ങൾ എന്നും മനുഷ്യനെ മുന്നോട്ടുനീങ്ങാൻ പ്രേരിപ്പിക്കും എന്നതുമാണ് ശാസ്ത്രത്തിന്റെ പുരോഗമനവശം.

                          എന്നാൽ വിശ്വാസവും മതവാദങ്ങളും അജ്ഞതകളെ മുതലെടുത്തുള്ള വരട്ടുവാദങ്ങൾ മാത്രമാണ്. മഴയെ കുറിച്ച് അറിവില്ലാതിരുന്ന കാലത്ത് മഴ പെയ്യിക്കുന്നത് ദൈവമാണെന്ന് വിധിച്ച മതം ഇന്ന് ക്വാണ്ടം മെക്കാനിക്സിനും ബിഗ്ബാങ്ങിനും പിന്നിലെ സമസ്യകൾക്കും ഉത്തരമായി ദൈവത്തെ വിധിക്കുന്നു. മഴ പെയ്യിക്കൽ ദൈവത്തിന്റെ കർമ്മമാണെന്ന് ഇന്ന് പറയുന്നവർ ചുരുക്കമാണ്, കാരണം മഴയ്ക്കുപിന്നിലെ കാരണങ്ങൾ നമുക്കറിയാം. ഈ അറിവ് നേടലാണ് ദൈവചിന്തയെ കയ്യൊഴിയാനുള്ള പ്രധാനമാർഗങ്ങളിലൊന്ന്. വിശ്വാസം തീർച്ചയായും പിന്തിരിപ്പൻ ആണെന്ന് പറയുന്നതിന് കാരണം, അത് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം അന്വേഷിക്കാനുമുള്ള മനുഷ്യവ്യഗ്രതയെ തടയുന്നു എന്നതാണ്. ഭൗതികലോകത്തെ അജ്ഞാതമായ ചോദ്യങ്ങളും പ്രതിഭാസങ്ങളും തീർച്ചയായും ദൈവം പോലുള്ള ഒത്തുതീർപ്പ് കഥാപാത്രങ്ങളിലേക്ക് മനസിനെ ചുരുക്കാനും മതത്തിന് ന്യായം ചമയ്ക്കാനും സാധ്യത നൽകും.

                        മതവും ദൈവചിന്തയും സ്വയം മനുഷ്യമനസിൽ പൊട്ടിമുളച്ചതല്ല, പ്രവാചകന്മാരും മുനിമാരും പകർന്നതുമല്ല, മറിച്ച് അവയുടെ ഉത്ഭവം അതാത് ചരിത്രസാഹചര്യങ്ങളിലെ ഭൗതികമായ ഉത്പാദനശക്തികളുടെ വളർച്ചയുമായും വർഗബന്ധങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് മുകളിലെല്ലാം വ്യക്തമാക്കാൻ ശ്രമിച്ചത്. ദൈവത്തിൽ നിന്ന് ഭൗതികലോകമല്ല, ഭൗതികലോകത്തുനിന്നും ദൈവമെന്ന ആശയമാണ് സൃഷ്ടിക്കപ്പെട്ടത്. യുക്തിവാദികളും അജ്ഞേയവാദികളും വിശ്വാസികളുമടങ്ങുന്ന ബഹുജനങ്ങളെ സംഘടിപ്പിച്ച് ചൂഷണാത്മകവ്യവസ്ഥയ്ക്കെതിരെ മുന്നേറുമ്പോഴും മനുഷ്യരിൽ യുക്തിബോധവും ശാസ്ത്രചിന്തയും ഭൗതികവീക്ഷണവും വ്യാപിപ്പിക്കാനുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടിയായി ഇടതുപ്രസ്ഥാനങ്ങൾ മാറണം.. നിരീശ്വരവാദപ്രചരണവും വലിയ പ്രാധാന്യം അർഹിക്കുന്ന കാലമാണിത്.. മതത്തിലേക്ക് ചുരുങ്ങുന്ന സമൂഹത്തിൽ സോഷ്യലിസത്തിന്റെയല്ല, വർഗീയതയുടെയും കാടത്തത്തിന്റെയും വിത്താണ് വേഗത്തിൽ മുളയ്ക്കുക.. മതപരതയിൽനിന്നും മനുഷ്യസത്തയിലേക്കുള്ള ജനതയുടെ ജനാധിപത്യപരമായ ഏകീകരണത്തിനായി പ്രസ്ഥാനങ്ങൾ ഉയർന്നുവരാതെ രക്ഷയില്ല..

-------------------------------------------------------------------

                            തത്വശാസ്ത്രത്തിന്റെ ചരിത്രമെടുത്താൽ പ്രധാനമായും ഭൗതികവാദവും ആശയവാദവും തമ്മിലെ സംഘർഷങ്ങളിലൂടെയാണ് മനുഷ്യവിജ്ഞാനം കടന്നുപോയിട്ടുള്ളതെന്ന് കാണാം. ഭൗതികവാദം ഒരു ജ്ഞാനമാർഗമായി രൂപം കൊണ്ടത് പുരാതനഭാരതത്തിൽ നിന്നുതന്നെയാണെന്ന് പറയാം.. ഭാരതീയതത്വചിന്ത എന്നത് ഏകശിലാരൂപത്തിലുള്ള ഒരു വിജ്ഞാനപദ്ധതി ആയിരുന്നില്ല. അതിലെ ആശയധാരകളിൽ ആസ്തികവും നാസ്തികവും ഉൾച്ചേർന്നിരുന്നു. നാസ്തികദർശനങ്ങളുടെ ശ്രേണിയിൽ പ്രാധാന്യം അർഹിക്കുന്ന ന്യായവും വൈശേഷികവും ലോകായതവുമൊക്കെ ഭൗതികവാദപരമായ ചിന്തകളെയാണ് ഏറിയ തോതിലും ഉയർത്തിപ്പിടിച്ചത്.

                       പയസ്വി, കണാദൻ, ചാർവാകൻമാർ മുതൽ ബുദ്ധ- ജൈനിസങ്ങളിൽ വരെ ഭൗതികവാദം വലിയ സ്വാധീനം ചരിത്രത്തിൽ ചെലുത്തിയതായി കാണാം. സർവ്വവും മായയാണെന്നും ഏകസത്യം ബ്രഹ്മമാണെന്നും ശങ്കരൻ എഴുതിക്കുറിച്ചപ്പോൾ കണങ്ങളാൽ നിർമിതമായ ഒരു പ്രപഞ്ചത്തെ വിഭാവനം ചെയ്യാൻ കണാദമുനിക്ക് സാധിച്ചു. ബൗദ്ധ- ജൈനദർശനങ്ങളിലും ഈ കണവാദത്തിന്റെ അലയൊലികൾ കാണാനാകും. പക്ഷേ ഭൗതികവാദമാണെങ്കിൽകൂടി ഇവയൊക്കെയും യുക്തിഭദ്രമാണെന്ന് ധരിക്കരുത്.. ശാസ്ത്രം ഒട്ടും വികാസം പ്രാപിക്കാത്ത ഒരു കാലത്ത് നിലനിന്നേക്കാവുന്ന പല അബദ്ധധാരണകളും ഈ ദർശനങ്ങളിൽ ഉൾച്ചേർന്നിരുന്നു. പഞ്ചഭൂതങ്ങളാൽ ( ഭൂമി, അഗ്നി, വായു, വെള്ളം, ആകാശം) നിർമിതമായ പ്രപഞ്ചം, ദ്രവ്യനിർമിതമല്ലാത്ത ബോധം തുടങ്ങിയ തെറ്റായ ഭൗതികപ്രപഞ്ചസങ്കൽപങ്ങളും ഇവിടെ രൂപം കൊണ്ടിരുന്നു. ഇന്നും ഇതെല്ലാം വിശ്വസിച്ച് പ്രചരിപ്പിക്കുന്ന ഹിന്ദുത്വപാരമ്പര്യവാദികൾ ഉണ്ടെന്ന് അത്ഭുതപൂർവം ഓർക്കാവുന്നതാണ്.

                    ഭൗതികവാദം ഒരിക്കലും തുടങ്ങിയ സ്ഥാനത്തുതന്നെ ഒരിക്കലും നിലയുറപ്പിച്ചിരുന്നില്ല. പുരാതനദർശനങ്ങൾ മുതൽ പിന്നീട് മനുഷ്യന്റെ ശാസ്ത്രവിജ്ഞാനത്തിലുണ്ടായ ഓരോ വികാസഘട്ടവും ഭൗതികലോകത്തെക്കുറിച്ചുള്ള മനുഷ്യധാരണകളെ തിരുത്തിയെഴുതുകയാണ് ചെയ്തത്. ന്യൂട്ടോണിയൻ ഫിസിക്സിൽ നിന്നും ക്വാണ്ടം ഭൗതികത്തിലേക്കുള്ള ശാസ്ത്രപുരോഗതി ഭൗതികവാദത്തെ ഇല്ലാതാക്കിയിരിക്കുന്നു എന്ന തരത്തിൽ ആശയവാദികൾ ധാരാളം പ്രചരണങ്ങൾ നടത്താറുണ്ട്. വാസ്തവത്തിൽ ഭൗതികവാദത്തെ നിർവീര്യമാക്കുകയല്ല, ഭൗതികലോകത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റുകയാണ് ക്വാണ്ടം മെക്കാനിക്സ് ചെയ്തത്.. പുരാതനഭാരതത്തിൽ മാത്രമല്ല, പുരാതനഗ്രീസിലും യൂറോപ്പിലുമൊക്കെ ഭൗതികവാദം വലിയ സ്വാധീനം നേടി.

                        ഭാരതത്തിലാവട്ടെ ഭൗതികവാദത്തിന് വലിയ ക്ഷതം സംഭവിക്കുകയും വൈദികമതങ്ങളുടെ പിൻബലത്തോടെ ആശയവാദവും അതിന്റെ ഉത്പന്നങ്ങളായ സകല അന്ധവിശ്വാസങ്ങളും ഭാരതത്തിൽ തഴച്ചുവളരുകയും ചെയ്തു. ശാസ്ത്രപുരോഗതിക്കും വമ്പിച്ച തിരിച്ചടി നേരിട്ടു. ജാതിവാദവും കർമ്മസിദ്ധാന്തവും പുരാണങ്ങളും വിവേചനതത്വങ്ങളും ഒക്കെയായി ഭാരതീയദർശനങ്ങൾ അധഃപതനത്തിലേക്ക് നീങ്ങി. ഇത് നമ്മുടെ ചരിത്രത്തിലന്നുമുതൽ ഈ നിമിഷം വരെയും ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ വിശദമാക്കേണ്ട ആവശ്യമില്ലല്ലോ..

                         യൂറോപ്പിലാകട്ടെ ഭൗതികവാദം മത്സരാത്മകമായി വികാസം നേടുകയും അവരുടെ ശാസ്ത്രസാങ്കേതികപുരോഗതിയിൽ ഉൾപെടെ അത് പ്രതിഫലിക്കുകയും ചെയ്തു. ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉണ്ടായ വളർച്ച അവരുടെ ജീവിതനിലവാര- ഉയർച്ചയിലേക്കും വ്യവസായവിപ്ലവത്തിലേക്കും അവികസിതമായ ഇതരദേശങ്ങളിലെ കൊളോണിയൽ ആധിപത്യങ്ങളിലേക്കും നയിച്ചു. ഒരു ദർശനത്തിന് ചരിത്രത്തിലുണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തെയാണ് ഇവിടെ വിവരിച്ചത്. ഗ്രീസിലെ എംപിഡോക്കിൾസ്, ല്യൂസീപ്പസ്, ഡമോക്രീറ്റസ്, എപ്പീക്യൂറസ് തുടങ്ങിയവർ മുതൽ ഫൊയർബാഹ്, കാൾ മാർക്സ്, എംഗൽസ്, ലെനിൻ, മാവോ തുടങ്ങിയ ദാർശനികരിലൂടെ ഭൗതികവാദം ജനമസ്തിഷ്കങ്ങളിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ചു. ഭൗതികവാദവും ആശയവാദവും പ്രധാനമായും രണ്ട് ചോദ്യങ്ങളിലാണ് പരസ്പരവിരുദ്ധസ്ഥാനങ്ങൾ കയ്യേറുന്നത്.

1) യാഥാർത്ഥ്യം (Reality) എന്തിനാൽ നിർമിതമാണ്..?
2) യാഥാർത്ഥ്യം രൂപം കൊണ്ടത് എന്തിൽ നിന്നാണ്..?

യാഥാർത്ഥ്യം ഭൗതികമാണെന്നും ആശയങ്ങൾ ഉൾപെടെ സർവവും ഭൗതികലോകത്തുനിന്നും ഉരുത്തിരിഞ്ഞതാണെന്നും കാര്യകാരണബന്ധങ്ങളാൽ (Causality) സർവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാണ് ഭൗതികവാദത്തിന്റെ അന്തഃസത്ത. ഫൊയർബാക്ക് വരെയുള്ളവർ കേവലഭൗതികവാദത്തിന്റെ (Neive Materialism)ആശയങ്ങളെ മുന്നോട്ടുവെച്ചപ്പോൾ മാർക്സ് ഹെഗേലിയൻ വൈരുധ്യാത്മകതയെ (Dialectics) ഭൗതികവാദവുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. കാര്യകാരണബന്ധങ്ങൾ, വൈരുധ്യാത്മകമായ പ്രപഞ്ചസ്വഭാവം, മാറ്റം എന്ന സാർവികസ്വഭാവം തുടങ്ങിയവയൊക്കെ ഇതിൽപെടും.

      #ഇനി_ഒരൽപം_ശാസ്ത്രം..  ഭൗതികവാദം ഒരിക്കലും സ്ഥിരമാണെന്ന് കരുതരുത്. മാർക്സിന്റെ കാലത്ത് ഭൗതികപ്രപഞ്ചം കേവലം ദ്രവ്യവും ഊർജവും ചേർന്നതാണെന്ന അറിവാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നതല്ല സ്ഥിതി. മൗലികകണങ്ങൾ, സ്റ്റാൻഡേർഡ് മോഡൽ, ഊർജ്ജം, മൗലികബലങ്ങൾ, സ്ഥലകാലം (space-time),  ശ്യാമദ്രവ്യം( Dark matter), ശ്യാമോർജ്ജം(Dark energy), പ്രതിദ്രവ്യം (Antimatter), Force fields, Higgs fiels, Space time curvature, Multidimensions, സമാന്തരപ്രപഞ്ചങ്ങൾ തുടങ്ങി ഭൗതികലോകത്തെ സംബന്ധിച്ച നമ്മുടെ ധാരണകൾ അങ്ങേയറ്റം മുന്നോട്ടുപോയിരിക്കുന്നു. ആപേക്ഷികതാസിദ്ധാന്തം (Theory of relativity) ദ്രവ്യത്തെയും ഉൗർജ്ജത്തെയും സമീകരിക്കുന്നതിൽ വിജയിച്ചു. ഊർജ്ജത്തിന് പ്രാഥമികസ്ഥാനം നൽകിയ ആപേക്ഷികതാസിദ്ധാന്തം E= mc2 എന്ന സമവാക്യത്തിലൂടെ ദ്രവ്യത്തെ ഊർജ്ജത്തിന്റെ ഒരു രൂപമായി അവതരിപ്പിച്ചു.
         
                  ക്വാണ്ടം ഭൗതികമാകട്ടെ സൂക്ഷമതലങ്ങളിൽ കാര്യകാരണബന്ധാധിഷ്ഠിതമായ ന്യൂട്ടോണിയൻ ഭൗതികനിയമങ്ങൾ (Laws of classical physics) പരാജയപ്പെടുന്നതായി കണ്ടെത്തി. വസ്തുവിന്റെ സ്ഥാനവും (Position) പ്രവേഗവും (Velocity) അറിയാമെങ്കിൽ അതിന്റെ ഭാവിയിലെ സഞ്ചാരപാതകളും സ്ഥാനങ്ങളും അറിയാമെന്നതാണ് ക്ലാസിക്കൽ ഭൗതികത്തിന്റെ അടിസ്ഥാനം. ക്വാണ്ടം ഫിസിക്സിൽ അനിശ്ചിതത്വസിദ്ധാന്തം (Heisenbergs Uncertainity principle) പ്രകാരം സ്ഥാനവും പ്രവേഗവും ഒരേ സമയം അളക്കുക സാധ്യമല്ല. ഒന്ന് കൃത്യമായ അളവിൽ നാം കണ്ടെത്തിയാൽ മറ്റേത് കൃത്യമായി കണ്ടെത്താനാവാത്ത സ്ഥിതി ഉണ്ടാവുന്നു.

                         പദാർത്ഥത്തിന്റെ കണ-തരംഗ ദ്വൈതസ്വഭാവം (Wave- particle duality) ഒരു ക്വാണ്ടം ഭൗതികതത്വമാണ്. നിരീക്ഷിക്കപ്പെടുന്ന വസ്തുവിന്റെ സ്വഭാവം കണമാണോ തരംഗമാണോ എന്നത്  മനുഷ്യന്റെ ബോധത്തെ ആശ്രയിച്ച് മാറുന്നു. അതായത് ബോധത്തിന് ഭൗതികസ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയുന്നു. ഇതിനാൽ ഭൗതികവാദം വെറും വിഡ്ഢിത്തമാണെന്ന് മറുപക്ഷം ബുദ്ധിജീവികൾ ആവർത്തിച്ചുവാദിക്കുന്നുണ്ട്. ഇത് തെറ്റാണ്. കാരണം, മനുഷ്യബോധം എന്നത് മസ്തിഷ്കം എന്ന ഭൗതികവസ്തുവിന്റെ ഉത്പന്നമാണ്. മനുഷ്യബോധത്തിന് ഒരു ഇലക്ട്രോണിന്റെ സ്ഥാനവും പ്രവേഗവും ഒരേസമയം കൃത്യതയോടെ അറിയാൻ കഴിയാത്തത് നമ്മുടെ പരിമിതി മാത്രമാണ്. ഇലക്ട്രോണിന് പ്രവേഗവും സ്ഥാനവും ഇല്ലെന്ന് അതുകൊണ്ട് അർത്ഥമില്ല. സ്ഥാനം (അല്ലെങ്കിൽ പ്രവേഗം) അളക്കാൻ ശ്രമിക്കുമ്പോൾ മറ്റേ അളവിൽ അനിശ്ചിതത്വം ഉണ്ടാകുന്നു എന്നതിന് കാരണം നമ്മുടെ ബോധം ഭൗതികതയ്ക്ക് മേൽ പ്രാഥമികസ്ഥാനം നേടുന്നു എന്നതല്ല, മറിച്ച് അവയെ അളക്കാനുള്ള നമ്മുടെ ശ്രമം ഭൗതികഅളവുകളിൽ മാറ്റം ഉണ്ടാക്കുന്നു  എന്നതാണ്.
                                   സ്ഥാനം അറിയാൻ ശ്രമിക്കുമ്പോൾ ആ 'ശ്രമം' മൂലം പ്രവേഗത്തിൽ കൃത്യതയില്ലായ്മ ഉണ്ടാവുന്നു. പദാർത്ഥത്തിന്റെ കണതരംഗ സ്വഭാവങ്ങളൊക്കെ ഈ അനിശ്ചിതത്വത്തിന്റെ ഫലമാണ്.. അത് നമ്മുടെ പരിമിതി മാത്രമാണ്. ഒരു ബലൂണിലെ വാതകമർദ്ദം അളക്കാൻ മാനോമീറ്റർ ഘടിപ്പിക്കുമ്പോൾ ആ ശ്രമം മൂലം തുടക്കത്തിൽ കുറച്ച് വാതകം പുറത്തുപോയി മർദ്ദം കുറയുകയും അളക്കുന്നമർദ്ദം യഥാർത്ഥമർദ്ദത്തിൽ നിന്ന് അൽപം വ്യത്യസ്തമായിരിക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് ഈ പ്രശ്നവും..
          
                                  ക്വാണ്ടം ഡബിൾ സ്ലിറ്റ് എക്സ്പീരിമെന്റും ഹെയ്സൻബർഗിന്റെ പൂച്ചയെയും (Heisenberg's Cat ) ഒക്കെ ഉയർത്തിക്കൊണ്ടുവന്ന് ഭൗതികവാദത്തെ തമസ്കരിക്കാനുള്ള ശ്രമം മതപണ്ഡിതർ ഉൾപെടെയുള്ള ആശയവാദികൾ തുടരുന്നതിനാലാണ് ഇത്രയും എഴുതിയത്.. അളവുകളിലെ കൃത്യതയില്ലായ്മ വസ്തുവിന്റെ ഭൗതികാസ്തിത്വത്തെ ഇല്ലാതാക്കുന്നില്ല.. വലിയ ഭൗതികശാസ്ത്ര വിശദീകരണങ്ങളിലൂടെ മാത്രമേ ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഭൗതികവാദത്തെ വിശദീകരിക്കാൻ കഴിയൂ.. ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവും തമ്മിലെ വൈരുധ്യങ്ങളാണ് ആധുനികഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ക്വാണ്ടം ഗ്രാവിറ്റിയും ഗ്രാവിറ്റോണും സ്ട്രിംങ് തിയറിയും പോലുള്ള സങ്കൽപനങ്ങളിലൂടെ അവയെ മറികടക്കാനുള്ള ശ്രമം വിജയിക്കുമെന്ന് കരുതാം.. ശാസ്ത്രതത്പരരായവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയും വായിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.. ഭൗതികവാദം എന്നത് ഇന്നും പരിഷ്കരണങ്ങൾക്ക് വിധേയമാകുന്ന ഒരു ദാർശനികോപാധിയാണ്, ശാസ്ത്രമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്..

------------------------------------------------------------------

                    ഭൗതികവാദത്തിന്റെ ശാസ്ത്രീയവിശകലനമാണ് മുൻലേഖനത്തിൽ വിശദമാക്കിയത്. വാസ്തവത്തിൽ ,പ്രപഞ്ചത്തിന്റെ ഒരു സാമാന്യതത്വമായി ഭൗതികവാദത്തെ ഒതുക്കുകയല്ല, മാർക്സിസ്റ്റുകൾ ചെയ്യാറ്. മനുഷ്യചരിത്രത്തെയും സാമൂഹികപ്രതിഭാസങ്ങളെയും ചരിത്രബന്ധങ്ങളെയും ഭൗതികവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാൻ മാർക്സിന് കഴിഞ്ഞു എന്നതാണ് ശരി.  ഇതിനെ ചുരുക്കത്തിൽ ചരിത്രപരമായ ഭൗതികവാദം എന്ന് പറയാം.. മനുഷ്യസമൂഹത്തിന്റെ ഭൗതികാസ്തിത്വത്തെയും അതിൽ നിന്നുത്ഭവിക്കുകയും ഭൗതികസമൂഹവുമായി വൈരുധ്യാത്മകബന്ധം പുലർത്തുകയും ചെയ്യുന്ന ആശയപരമായ മേൽപുരയെയും കുറിച്ചുള്ള വീക്ഷണം പ്രധാനമാണ്..

                     എന്താണ് ഈ അടിത്തറ- മേൽപുര സിദ്ധാന്തം എന്ന് നോക്കാം..
ചരിത്രപുരോഗതിയുടെ അടിസ്ഥാനം സമൂഹത്തിന്റെ ഭൗതികാടിത്തറയ്ക്കുള്ളിൽ നിലനിൽക്കുന്ന വൈരുധ്യങ്ങളുടെ പരസ്പരപ്രവർത്തനമാണ്. എന്താണ് ഈ 'ഭൗതികാടിത്തറ'? ഒരു ചരിത്രഘട്ടത്തിൽ നിലനിൽക്കുന്ന ഉത്പാദനശക്തികളും സാമൂഹ്യബന്ധങ്ങളും ചേർന്ന സംവിധാനത്തെ ഭൗതികാടിത്തറ എന്ന് പറയാം. നാം ഉപയോഗിക്കുന്ന ഉപകരണസാമഗ്രികൾ, ആധുനിക ശാസ്ത്രസാങ്കേതികവിദ്യകൾ, ഉത്പാദനത്തിനും വിപണനത്തിനും പുനരുത്പാദനത്തിനും മാലിന്യനിർമാർജനത്തിനും ഒക്കെ ആവശ്യമായ സംവിധാനങ്ങൾ, യന്ത്രോപകരണങ്ങൾ, അസംസ്കൃതവസ്തുക്കൾ, ഊർജ്ജരൂപങ്ങൾ, ഗതാഗതം, മറ്റ് സ്രോതസ്സുകൾ ഇങ്ങനെയുള്ള മനുഷ്യരാശിയുടെ ഗുണാത്മകവളർച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങൾ ചേർന്നതാണ് ഉത്പാദകശക്തികൾ എന്നറിയപ്പെടുന്നത്..

                            മനുഷ്യന്റെ ചരിത്രം എന്നത് വാസ്തവത്തിൽ ഈ ഉത്പാദകശക്തികളുടെ കൂടി വളർച്ചയാണ്. ആദിമമനുഷ്യൻ കല്ലുരസിയുണ്ടാക്കിയ തീയും ചക്രം ഘടിപ്പിച്ച വാഹനവും കാർഷികോപകരണങ്ങളും ആവിയന്ത്രവും വൈദ്യുതിയും മുതൽ കംപ്യൂട്ടറും ഉപഗ്രഹങ്ങളും കൃത്രിമബുദ്ധിയും നാനോടെക്നോളജിയും വരെയുള്ള ഉത്പാദകശക്തികളുടെ നിതാന്തമായ വളർച്ചയിലൂടെയാണ് മനുഷ്യന് പുരോഗതി പ്രാപിക്കാൻ കഴിഞ്ഞത്. ഇനിയും ഈ വളർച്ച തുടരുകയും ചെയ്യും.

                                    അതേസമയം ഉത്പാദകശക്തികൾ മാത്രമാണോ ഭൗതികസമൂഹം ഉൾക്കൊള്ളുന്നത്..? അല്ല. രണ്ടാമതൊരുഘടകം കൂടി ഇവിടെ പരാമർശിക്കണം. ഇതാണ് സാമൂഹ്യബന്ധങ്ങൾ അഥവാ ഉത്പാദനബന്ധങ്ങൾ.. വികസിച്ചുവരുന്ന സമൂഹത്തിൽ മനുഷ്യർക്കിടയിൽ ചരിത്രപരമായി രൂപംകൊണ്ട പരസ്പരബന്ധങ്ങളെയാണ് സാമൂഹ്യബന്ധങ്ങൾ എന്നുപറയാറ്. കെട്ടിടനിർമാണത്തിൽ ഇഷ്ടികയും സിമന്റും മണലും മാത്രം പോര, തൊഴിലാളിയും കോൺട്രാക്ടറും തമ്മിലെ ബന്ധവും പ്രധാനമാണ്.. സമൂഹത്തിന്റെ ദൈനംദിനപ്രവർത്തനങ്ങൾ വിവിധ വർഗങ്ങൾക്കിടയിൽ നിലകൊള്ളുന്ന പരസ്പരബന്ധങ്ങളെ കൂടി ആശ്രയിച്ചിരിക്കും. ഭൗതികാടിത്തറ കേവലം ഉത്പാദകശക്തികൾ മാത്രമല്ല, ഉത്പാദനബന്ധങ്ങൾ കൂടി ചേർന്നതാണെന്ന് സാരം. പുരാതനഈജിപ്തിലെ അടിമ-ഉടമ ബന്ധം, പഴയ യൂറോപ്പിലെ പുരോഹിതവർഗവും ഭരണവർഗവും തമ്മിലെ ബന്ധങ്ങൾ, നഗരവാസിയും രാജാവും ഭൂപ്രഭുവർഗവും തമ്മിലെ ബന്ധങ്ങൾ, ജന്മി- കുടിയാൻ ബന്ധം, മുതലാളി- തൊഴിലാളി ബന്ധം, ഗവൺമെന്റും പൗരനും തമ്മിലെ ബന്ധം,  തുടങ്ങി മനുഷ്യർക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത വർഗബന്ധങ്ങളെ കുറിച്ചുള്ള വിശകലനം ഒരു ചരിത്രഘട്ടത്തിലെ സാമൂഹ്യാവസ്ഥയെ മനസിലാക്കാൻ സഹായിക്കുമെന്ന് പറയുന്നത് അതിനാലാണ്..

                                      ഉത്പാദകശക്തികൾ കാലമിന്നോളം മുന്നോട്ടുകുതിക്കുമ്പോൾ ഉത്പാദനബന്ധങ്ങൾ മാറ്റമില്ലാതെ നിലകൊള്ളുകയും ഉത്പാദകശക്തികളുടെയും മനുഷ്യപുരോഗതിയുടെയും വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉത്പാദകശക്തികളും സാമൂഹ്യബന്ധങ്ങളും തമ്മിലെ ഈ വൈരുധ്യം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുകയും ചരിത്രപുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും ചേർന്ന ഭൗതികാടിത്തറയാണ് മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പരിണാമത്തിന് ആധാരം..
                 
                      ഈ അടിത്തറയിൽ നിന്നും ചരിത്രപരമായി രൂപംകൊള്ളുകയും ചരിത്രത്തിലെ സ്വാധീനശക്തികളായി വർത്തിക്കുകയും ചെയ്യുന്ന ഘടകമാണ് ആശയപരമായ മേൽപുര (Superstructure). ഭൗതികേതരമായ ഈ ഉപരിഘടനയുടെ ഉത്ഭവം ഭൗതികസമൂഹം തന്നെയാണ്. കല, രാഷ്ട്രീയം, സംസ്കാരം, വിദ്യാഭ്യാസം, മതം, സാഹിത്യം, ഭരണകൂടം, കുടുംബഘടന, സദാചാരബോധം ഇങ്ങനെയുള്ള  ഘടകങ്ങളണ് ഈ മേൽപുര ഉൾക്കൊള്ളുന്നത്. മനുഷ്യചരിത്രഗതി എന്നത് കേവലം ഭൗതികപരമായ ഉത്പാദകശക്തികളും സാമൂഹ്യബന്ധങ്ങളും മാത്രം നിർണയിക്കുന്നതാണ് എന്നത് ഒരു പിന്തിരിപ്പൻ ചിന്താഗതിയാണ്.. സംസ്കാരവും മതവും ഭരണകൂടവും ഉൾപെടെയുള്ള മേൽപുരയിലെ എല്ലാഘടകങ്ങൾക്കും   ചരിത്രത്തിൽ ചെലുത്താൻ സാധിക്കുന്ന സ്വാധീനം വളരെ വലുതാണ്. സംസ്കാരം വിപ്ലവത്തിന്റെ അനുബന്ധഘടകം മാത്രമാണ് എന്നൊക്കെയുള്ള പഴയ ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ വളരെ ഉപരിപ്ലവമാണ്, ശരിയല്ലാത്തതുമാണ് എന്ന് പറയേണ്ടിവരും.

                              സാംസ്കാരികഘടനയ്ക്കും ചരിത്രപുരോഗതിയിൽ പുരോഗമനപരമോ യാഥാസ്ഥിതികമോ ആയ പങ്ക് വഹിക്കാനാവും. അതുപോലെ തന്നെ ആശയപരമായ മേൽപുര നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങളെ ന്യായീകരിക്കുകയോ നിലനിർത്താൻ ശ്രമിക്കുകയോ സാധൂകരണം നൽകുകയോ ഒക്കെ ചെയ്യാറുണ്ട്. ഉദാ: സ്ത്രീവിരുദ്ധത അലങ്കാരമാക്കുന്ന സിനിമകൾ, കമ്പോളയുക്തിയെ ഉയർത്തിക്കാട്ടുന്ന സാഹിത്യം, കലാസൃഷ്ടികൾ, ചൂഷണങ്ങളെ ന്യായീകരിക്കുന്ന തത്വസംഹിതകൾ, ലാഭേച്ഛയിലും മത്സരത്തിലും സ്വാർത്ഥതയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസം, ആഢംബരമൂല്യങ്ങളും ഉപഭോഗാസക്തിയും മുഖ്യമാകുന്ന പരസ്യങ്ങൾ, വിപ്ലവങ്ങളെയും തൊഴിലാളിവർഗമുന്നേറ്റങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന ഭരണകൂടം, മാധ്യമം, മതം, ജനങ്ങളുടെ ദുർഗതിയെ മുതലെടുക്കുന്ന മതവും രാഷ്ട്രീയവും ഇങ്ങനെ അനേകം സാംസ്കാരികഘടകങ്ങൾ ഭൗതികാടിത്തറയുടെ സംരക്ഷകരായി മാറുന്നു.

                                 മറിച്ച് സാമൂഹ്യവ്യവസ്ഥിതിയിൽ ഉണ്ടാകേണ്ട പുരോഗമനപരമായ മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും ദിശചൂണ്ടുന്ന ആശയപരമായ ഘടകങ്ങളുമുണ്ട്.. വിമോചനസാഹിത്യങ്ങൾ, ലാഭാധിഷ്ഠിതമായ മുതലാളിത്തചൂഷണങ്ങൾക്കെതിരെ വിമർശനങ്ങൾ നടത്തുന്ന കലാസൃഷ്ടികൾ, ഇടതുപക്ഷ- തൊഴിലാളിവർഗരാഷ്ട്രീയം, ഫെമിനിസം, പരിസ്ഥിതിവാദം പോലുള്ള മറ്റ് പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഉദാഹരണം.. ഇത്തരം ആശയപരമായ ഘടകങ്ങൾ സ്വാധീനശക്തികളായി നിലനിൽക്കുമെങ്കിലും അവയ്ക്ക് ഭൗതികസമൂഹത്തിൽ നിന്നും വേറിട്ട ഒരു ഉത്ഭവചരിത്രമോ അസ്തിത്വമോ ഇല്ല. ജന്മിത്വം ഇല്ലാത്തൊരു നാട്ടിൽ ചങ്ങമ്പുഴയുടെ വാഴക്കുല കവിത ഉണ്ടാവുക സാവ്യമല്ലല്ലോ.. മതം, സാഹിത്യം, സംസ്കാരം, മാധ്യമം, ധാർമികമൂല്യങ്ങൾ, കുടുംബം, ഭരണകൂടം തുടങ്ങിയ എല്ലാ സാംസ്കാരികഘടകങ്ങളും രൂപം കൊള്ളാൻ അതിനനുരൂപമായ ഒരു ഭൗതികാടിത്തറ ആവശ്യമാണ് എന്ന വസ്തുതയാണ് മാർക്സിസ്റ്റ് സാമൂഹ്യപഠനത്തിൽ പ്രധാനം.

                                ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും ചേർന്ന അടിത്തറയ്ക്ക് സാംസ്കാരികമായ മേൽപുരയെ മാറ്റിമറിക്കാൻ കഴിയും. അതുപോലെ സാംസ്കാരികമായ മേൽപുരയുടെ പക്വതപ്പെടൽ കൂടി അതിനാവശ്യമാണെന്ന് മാത്രം. സോഷ്യലിസത്തിലൂടെ സമത്വവും ക്ഷേമവും സമൃദ്ധിയും കൈവരുമ്പോൾ മതം താനേ ഇല്ലാതാകുമെന്ന പഴയ ചിന്താഗതി തന്നെ എടുക്കുക.. മനുഷ്യനിൽ മതചിന്തകൾ സ്വയം രൂപം കൊണ്ടതല്ല, അവൻ/ അവൾ ജീവിച്ചിരുന്ന സമൂഹത്തിലെ സാമൂഹ്യബന്ധങ്ങളുടെ നിർമിതിയുടെ ഫലം തന്നെയാണ് മതവും ഭരണകൂടവും ഉൾപെടെയുള്ള എല്ലാ സാംസ്കാരികഘടകങ്ങളും. മതം ദുർബലമാകണമെങ്കിൽ മതവിമർശനങ്ങളും ശാസ്ത്രപ്രചരണവും വ്യാപിപ്പിക്കണം.. കൂടാതെ ചൂഷണാത്മകമായ ഭൗതികസമൂഹവും വിപ്ലവങ്ങളിലൂടെ പരിഷ്കരിക്കപ്പെടണം. വർഗബന്ധങ്ങളിൽ അധിഷ്ഠിതമായ ഭൗതികസമൂഹത്തിന്റെ പരിണാമങ്ങളെ അവഗണിക്കുകയും മതം ഇല്ലാതാകണമെന്ന് പ്രസംഗിക്കുകയും ചെയ്യുന്നത് കേവലയുക്തിവാദം മാത്രമാണ്.

                              അതുപോലെ ഭൗതികാടിത്തറയുടെ ഭാഗമായ സാമൂഹ്യബന്ധങ്ങളിൽ പരിഷ്കരണങ്ങൾ ഉണ്ടാവാതെ നമ്മുടെ രാഷ്ട്രീയം മുതൽ കുടുംബസങ്കൽപം വരെയുള്ള സാംസ്കാരികമൂല്യങ്ങളെ മാറ്റിമറിക്കുന്നതും ദുഷ്കരമാണ്. ഇത്തരം മൂല്യങ്ങളെല്ലാം തന്നെ ഭൗതികാടിത്തറയിൽ നിന്നുത്ഭവിച്ചതും ഭൗതികാടിത്തറയുടെ സ്വാഭാവികപരിണാമങ്ങളെ സ്വാധീനിക്കുന്നതുമാണ്. മറിച്ച് സാംസ്കാരികമൂല്യങ്ങൾക്കും ആശയങ്ങൾക്കും ഒരു ഭൗതികസമൂഹത്തെ സൃഷ്ടിക്കുക സാധ്യമല്ല. വിദൂരഗാലക്സിയിലേക്ക് താമസംമാറ്റുന്ന മനുഷ്യസമൂഹത്തെ കുറിച്ച് സിനിമ എടുത്തതുകൊണ്ട് അങ്ങനെയൊരു സമൂഹം ഉണ്ടാവില്ല, ഉത്പാദകശക്തികളും ശാസ്ത്രവും പുരോഗമിക്കുക തന്നെവേണം. അതുപോലെ സോഷ്യലിസം എന്ന ആശയത്തെ സ്വപ്നം കണ്ടതുകൊണ്ടോ, കവിതയെഴുതിയതുകൊണ്ടോ കാര്യമില്ല, മറിച്ച് സാമ്പത്തികമായ അഥവാ ഭൗതികമായ സമൂഹത്തിന്റെ അടിത്തറ കൂടി പക്വതപ്പെടണം. സോഷ്യലിസ്റ്റ് സാംസ്കാരികമൂല്യങ്ങളും മുതലാളിത്തവിരുദ്ധചിന്തയും വർഗബോധവും ജനമനസുകളിൽ ആഴത്തിൽ സ്ഥാനം നേടുകയും വേണം. സാംസ്കാരികമായ നവോത്ഥാനവും സാമ്പത്തികവിപ്ലവവും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നതാണ് നാം മനസിലാക്കേണ്ട പ്രധാനവസ്തുത..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...